സിനിമയെ സ്നേഹിച്ചു കൊതി തീരാത്ത സംവിധായകൻ അവസാനമായി ചിത്രീകരിച്ച സിനിമയുടെ ആദ്യ പ്രദർശനം കാണാതെ വിടവാങ്ങി. നീർക്കുന്നം വെളിയിൽ വീട്ടിൽ അഡ്വ. ജി. ദിനേശനാണ് (45) പ്രണയ തീർഥം എന്ന സിനിമയുടെ ആദ്യ പ്രദർശനം ഓഗസ്റ്റ് 11നു നടക്കാനിരിക്കെ പനി ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെ മരിച്ചത്.
ഫിലിം ഓഫിസറായി തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ജോലി ഏതാണ്ട് ഉറപ്പായ അവസരത്തിലാണു ദിനേശൻ രണ്ടാഴ്ച മുൻപു പനി ബാധിച്ചു നാട്ടിലെത്തിയത്. പുന്നപ്ര വയലാർ സമര സേനാനി പരേതനായ ഗോപാലന്റെ മകനാണ്. ടെലിഫിലിമും ആൽബവും ഫീച്ചർ ഫിലിമും അടക്കം ദിനേശന്റെ പതിനെട്ടാമത്തെ സംരംഭമാണു പ്രണയ തീർഥം.
ആലപ്പുഴ എസ്ഡി കോളജിൽ ഡിഗ്രിക്കു പഠിക്കുന്ന കാലം മുതൽ ദിനേശനു സിനിമ സംവിധായകനാകണമെന്ന മോഹം ഉള്ളിലുണ്ടായിരുന്നു. ഡിഗ്രിക്കു ശേഷം ബെംഗളൂരുവിൽ നിയമ പഠനത്തിനിടെ തുളളിക്ക് ഒരു കുടം എന്ന ടെലി സീരിയൽ ചെയ്തു കൊണ്ടു ഈ രംഗത്തേക്കു കടന്നു വന്നത്. പപ്പുവും പമ്പരവും, പ്രത്യക്ഷപ്പെട്ട വെളിച്ചം, അനാഥരുടെ ഓണം, സമന്വയത്തിന്റെ ഓണം, ഹലോ മാവേലി, സരസ്വതി നമസ്തുഭ്യം, ശിവമല്ലിപൂക്കൾ, വിഷുക്കൈനീട്ടം, വെട്ടിക്കോട് ആയില്യം, എടത്വ സഹദയുടെ സന്നിധിയിൽ, കാപ്പിതോട് ഒരു കണ്ണീർ തടാകം, പ്രണയപൂർവം, ടാലന്റ് ഷോ, അയൽപക്കത്തായം, വിഷു സാഫല്യം എന്നിവയാണു മറ്റു ചിത്രങ്ങൾ.
സാമൂഹിക നീതി വകുപ്പിൽ ജോലി കിട്ടിയെങ്കിലും സംവിധായക രംഗത്തേക്കു കടന്നപ്പോൾ ജോലി ഉപേക്ഷിച്ചു. കേരള ഔദ്യോഗിക ഭാഷാനിയമ നിർമാണ കമ്മിഷനിൽ ജോലിനോക്കി വരുന്നതിനിടയിലായിരുന്നു അന്ത്യം. സംസ്കാരം നടത്തി. ദിനേശന്റെ ആഗ്രഹസാഫല്യത്തിനായി ചിത്രം പ്രദർശിപ്പിക്കാനുള്ള തയാറെടുപ്പിലാണു സുഹൃത്തുക്കൾ. ആദിവാസി ക്ഷേമ സമിതി ജില്ലാ പ്രസിഡന്റ്, കേരള ഉള്ളാട മഹാസഭ നിയമോപദേശകൻ എന്നീ സ്ഥാനങ്ങളും ദിനേശൻ വഹിച്ചിരുന്നു.