മുഹമ്മ ∙ അടുക്കള വാതിലിനപ്പുറത്തെ മരക്കൊമ്പിൽ ഒരു കാക്കയിരുന്നു കരയുന്നു. അകത്തെ മുറിയിൽ നിറകണ്ണുകളോടെ ഒരച്ഛനും അമ്മയും. വിശക്കുമ്പോൾ അകത്തേക്കു പറന്നുവന്ന് ഒരൽപം ഭക്ഷണം കഴിക്കും. പിന്നേയും പുറത്തെ മരച്ചില്ലയിലേക്ക്.. ആ കാക്ക തങ്ങളുടെ ഏകമകൻ സുരേഷാണെന്നു കരുതാനാണ് ഇരുവർക്കുമിഷ്ടം. മുഹമ്മ ബോട്ടപകടത്തിന് ഇന്ന് 15 വയസ്സ്. മുഹമ്മ പാന്തേഴത്ത് വീട്ടിൽ ദാസനേയും വിലാസിനിയേയും ഒറ്റയ്ക്കാക്കി മകൻ സുരേഷ് പോയ ദിവസം. വാർധക്യത്തിലെ അവശതകളിൽ ഒറ്റയ്ക്കായിപ്പോയ ഒരച്ഛനും അമ്മയും. സുരേഷിന്റെ ആത്മാവിനു തങ്ങളെ വിട്ടുപിരിയാൻ കഴിയില്ലെന്നു കരുതാനാണ് അവർക്കുമിഷ്ടം.‘ആ ചില്ലയുടെ മുകളിൽ എന്നും വന്നിരിക്കും. വേറെ എങ്ങോട്ടും പോവില്ല.
രാവിലെ ചായയും ഉച്ചയ്ക്കു ചോറും വൈകിട്ടു ഭക്ഷണവും കഴിക്കും. അതും വീടിനകത്തേക്കു കയറി ഞങ്ങളിൽ ഒരാളുടെ കൈയിൽനിന്നേ കഴിക്കൂ.’ അടുക്കളവാതിൽക്കൽനിന്നു ദാസനും വിലാസിനിയും പറയുമ്പോൾ കണ്ണുകളിൽ ഒരു ദുഃഖക്കടൽ അലയടിക്കുന്നു. പായ നെയ്ത്ത് തൊഴിലാളിയായിരുന്ന സുരേഷ് ബാങ്കിൽനിന്നു ലോണെടുത്താണു നാലു സെന്റ് സ്ഥലത്തു വീടുവച്ചത്. മരിക്കുമ്പോൾ അതിന്റെ തിരിച്ചടവു തീർന്നിരുന്നില്ല. പ്രീഡിഗ്രി വരെ പഠിച്ച സുരേഷിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു സർക്കാർ ജോലി. 2002ലെ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സുരേഷ് അപേക്ഷിച്ച അഞ്ചാമത്തെ പരീക്ഷയായിരുന്നു.ആ ദിവസം രാവിലെ അഞ്ചുമണിക്കു അലാറം വച്ച് എഴുന്നേറ്റ സുരേഷിനെ കവല വരെ അച്ഛൻ ദാസനാണു സൈക്കിളിൽ കൊണ്ടുപോയാക്കിയത്. ഏഴുമണിയോടെ അപകടവാർത്ത അറിഞ്ഞു ദാസൻ ഓടിക്കിതച്ചു ബോട്ട് ജെട്ടിയിലെത്തി.
സുരേഷിന്റെ കാലിനു പരുക്കുണ്ട് എന്നാണു ദാസനെ ആശ്വസിപ്പിക്കാൻ കൂട്ടുകാർ പറഞ്ഞത്. കുമരകത്തെ ആശുപത്രിയിലെത്തിയപ്പോഴാണ് വിറങ്ങലിച്ച ശരീരം കണ്ടത്. അതോടെ ദാസൻ തകർന്നുപോയി. മുഹമ്മ ബോട്ടപകടം നടന്ന് ഏകദേശം ഒരു മാസത്തിനു ശേഷമാണു സ്ഥിരമായൊരു കാക്ക അകത്തേക്കു കയറിവരാൻ തുടങ്ങിയത്. ബന്ധുക്കൾ നിർബന്ധിച്ചു പണിക്കരെ വിളിച്ച് പ്രശ്നം വച്ചു. ആവാഹന ക്രിയ നടത്തി. വർക്കല ക്ഷേത്രത്തിൽ കൊണ്ടുപോയി കുടിയിരുത്തണം എന്നു പറഞ്ഞു. ‘ഞങ്ങൾക്കു പ്രായമായി വരികയല്ലേ. ഒന്നു പോയി കാണണമെങ്കിൽ ഇത്രദൂരം പോവാൻ പറ്റുമോ? അതുകൊണ്ടു തിരുവമ്പാടി ക്ഷേത്രത്തിൽ മതിയെന്നു ഞാൻ പറഞ്ഞു’ വിലാസിനി പറയുന്നു. ചടങ്ങുകൾ കഴിഞ്ഞു നാലു വർഷമായി. പക്ഷേ, ഇപ്പോഴും മുടങ്ങാതെ കാക്ക ഇരുവരേയും തേടി എത്താറുണ്ട്.ജോലിയെടുക്കാനുള്ള ആരോഗ്യം ദാസനില്ല. വിലാസിനി കയറുപിരിച്ചാണു ജീവിതം മുന്നോട്ടു നീങ്ങുന്നത്. നഷ്ടപരിഹാരം കിട്ടിയ തുക മകന്റെ ഭാര്യാവീട്ടുകാർക്കു നൽകി.
ഇപ്പോൾ അവർ വേറെ കല്യാണം കഴിച്ചുപോയി. വിലാസിനിയുടെ കണ്ണിനു കാഴ്ച കുറയുന്നു. ചികിത്സ തേടി ആശുപത്രിയിൽചെന്നപ്പോൾ പണം കൊടുക്കണം. കാരണം ഒരു വരുമാനവുമില്ലെങ്കിലും റേഷൻ കാർഡിൽ എപിഎൽ ആയാണു ചേർത്തിരിക്കുന്നത്. വാർധക്യത്തിൽ തീരാദുരിതങ്ങൾക്കിടയിൽനിന്ന് ആ അച്ഛനുമമ്മയും പറയുന്നു:‘അവൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഇപ്പോൾ 43 വയസ്സായേനെ. ഞങ്ങളിങ്ങനെ കഷ്ടപ്പെടേണ്ടി വരില്ലായിരുന്നു’.