ശനിയാഴ്ച രാവിലെ പാരിസ് നഗരമുണർന്നത് അവിശ്വസനീയമായ ഒരു കാഴ്ച കണ്ടാണ്. 50 അടിയോളം നീളമുള്ള സ്പേം വേയ്ൽ സീൻ നദിയുടെ തീരത്തടിഞ്ഞിരിക്കുന്നു. വാർത്ത കേട്ടവർ ഞെട്ടി. കാണാനെത്തിയവരുടെ കാര്യവും മറിച്ചായിരുന്നില്ല. സാധാരണ ഉപ്പു വെള്ളത്തിൽ മാത്രം ജീവിക്കുന്ന കൂറ്റൻ തിമിംഗലം ശുദ്ധജലത്തിൽ എങ്ങനെയെത്തിയെന്നതായിരുന്നു എല്ലാവരുടെയും സംശയം.
എന്നാൽ സംഭവസ്ഥലത്തെത്തിയവർക്ക് പിന്നീട് മനസിലായി ഇതൊരു യഥാർത്ഥ തിംമിംഗലമല്ല മറിച്ച് ഒരു കലാസൃഷ്ടിയാണെന്ന്. മനുഷ്യരുടെ ഇടപെടൽ മൂലം തിമിംഗലങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്കു സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ആളുകളെ ബോധവൽക്കരിക്കുകയായിരുന്നു ഈ കലാരൂപം കൊണ്ടുള്ള ലക്ഷ്യം. ഭീമാകാരനായ തിമിംഗലത്തെ ഇവിടെയെത്തിച്ചത് ബൽജിയം ആർട്ട് കമ്പനിയായ ക്യപ്റ്റൻ ബൂമർകളക്റ്റീവ് ആണ്.
യഥാർത്ഥ തിമിംഗലത്തോടു കിടപിടിക്കുന്നതായിരുന്നു ഈ തിമിംഗല രൂപം. കലാരൂപം കാണാനെത്തിയവരുടെ അഭിപ്രായത്തിൽ മണം പോലും തിമിംഗലത്തിന്റേതായിരുന്നുവെന്നാണ് അഭിപ്രായം. നൂറുകണക്കിനാളുകളാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ ചിത്രങ്ങൾ പങ്കുവച്ചത്. തിമിംഗലങ്ങൾക്ക് മനുഷ്യരുടെ ഇടപെടൽ മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും അവയെക്കുറിച്ചു വ്യക്തമായി മനസിലാക്കാനും ഈ ഭീമൻ കലാസൃഷ്ടികൊണ്ടു സാധിച്ചെന്നാണ് സംഘാടകരുടെ വിലയിരുത്തൽ