നാസയുടെ നിശബ്ദതയാണ് പലപ്പോഴും പറക്കുംതളികാപ്രേമികൾ തഴച്ചുവളരുന്നതിനു കാരണമാകുന്നതെന്നു പറയാറുണ്ട്. കാരണം, സാമാന്യബുദ്ധിക്ക് ഉത്തരം നൽകാനാനാകാത്ത അത്രയേറെ സംഭവങ്ങളാണ് ബാഹ്യാകാശത്ത് സംഭവിക്കുന്നത്. ബഹിരാകാശ നിരീക്ഷണത്തിന് കൂടുതൽ ശക്തമായ ടെലിസ്കോപിക് സംവിധാനങ്ങളും രാജ്യാന്തര ബഹിരാകാശ നിലയവും(ഐഎസ്എസ്) വരെ സ്ഥാപിച്ച സാഹചര്യത്തിൽ പ്രത്യേകിച്ച്. ഐഎസ്എസിൽ സംഭവിക്കുന്ന കാര്യങ്ങളെല്ലാം ലൈവായി നാസ സംപ്രേക്ഷണം ചെയ്യുന്നുമുണ്ട്. പക്ഷേ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഈ ലൈവ് ഫീഡിൽ നാസയൊന്ന് ഇടപെട്ടു. അൽപസമയത്തേക്ക് സംപ്രേക്ഷണം തടസ്സപ്പെട്ടു. യുഎഫ്ഒ അന്വേഷകർക്ക് അതുതന്നെ ധാരാളമായിരുന്നു. അവർ ഉടനടി ലൈവ് തടസ്സപ്പെടുന്നതിനു തൊട്ടു മുൻപുള്ള വിഡിയോ നോക്കി.
സൂക്ഷ്മമമായ പരിശോധനയിലാണ് അക്കാര്യം കണ്ടെത്തിയത്. ബഹിരാകാശ നിലയത്തിലേക്ക് പാഞ്ഞു വരുന്ന ആറ് അജ്ഞാത വസ്തുക്കൾ. ആദ്യം ഒരെണ്ണം, പിന്നെ അൽപസമയം കഴിഞ്ഞ് ഒന്നുകൂടി, കുറച്ചു കഴിഞ്ഞപ്പോൾ ഒന്നിനു പുറകെ ഒന്നായി നാലെണ്ണം. ഇവ നിലയത്തിലേക്ക് കടന്നതും ലൈവ് ഫീഡ് നിശ്ചലമാക്കപ്പെട്ടു. ഇത് പുന:സ്ഥാപിച്ചപ്പോഴാകട്ടെ നേരത്തേ കണ്ട കാഴ്ചയ്ക്കു പകരം നിലയത്തിന് അകത്തു നിന്നുള്ള ലൈവ് ദൃശ്യങ്ങളിലേക്ക് നാസ മാറി. നിലയത്തിലേക്കു വന്നത് പറക്കുംതളികകളാണെന്ന സംശയം അന്ന് ലോകമാധ്യമങ്ങൾ വരെ വാർത്തയാക്കി. നാസയാകട്ടെ അന്നും യാതൊന്നും മിണ്ടിയില്ല. അന്യഗ്രഹജീവികളെ സംബന്ധിച്ച പല രഹസ്യങ്ങളും നാസ ഒളിക്കുന്നുണ്ടെന്ന യുഎഫ്ഒ തിയറിസ്റ്റുകളുടെ ആരോപണത്തിനും ബലം പകരുന്നതായിരുന്നു ഇത്തരം നിശബ്ദതകൾ.
ബഹിരാകാശത്തെ മഞ്ഞുകട്ടകൾ, നേരത്തേ വിക്ഷേപിച്ച പേടകങ്ങളുടെ അവശിഷ്ടങ്ങൾ, ഛിന്നഗ്രഹങ്ങൾ, നിലയത്തിൽ നിന്നു തന്നെയുള്ള വെളിച്ചം പ്രതിഫലിക്കുന്നത് തുടങ്ങിയവയെയാണ് പറക്കുംതളികകളെന്ന് ജനം വിളിക്കുന്നതെന്നാണ് നിലവിൽ നാസയുടെ നയം. നാസയ്ക്കു കൃത്യമായൊരു ഉത്തരം നൽകാനാകാത്ത സംഭവം അടുത്തിടെയും ഐഎസ്എസുമായി ബന്ധപ്പെട്ട് നടന്നു. ജൂലൈ 17ന് thirdphaseofmoon എന്ന യുട്യൂബ് അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്ത വിഡിയോയിലാണ് ബഹിരാകാശ നിലയത്തിനു സമീപത്തെ അജ്ഞാത വസ്തു പതിഞ്ഞത്. നാസയുടെ ലൈവ് ഫീഡിൽ നിന്നാണ് ഈ വിഡിയോയും പകർത്തിയത്. നേരത്തേ കണ്ടതു പോലെ ചെറിയ കാഴ്ചകളായിരുന്നില്ല ഇത്തവണത്തേത് അൽപം ‘ഭീമൻ’ കണ്ടുപിടിത്തമാണെന്നാണ് ‘തേഡ് ഫേസ് ഓഫ് മൂൺ’ അക്കൗണ്ടിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ബ്ലേക്കും ബ്രെറ്റും പറയുന്നത്.
നിലയത്തിൽ നിന്ന് ബഹിരാകാശത്തേക്കു തിരിച്ചു വച്ചിട്ടുള്ള ക്യാമറയിലായിരുന്നു ദൃശ്യങ്ങള്‍ പതിഞ്ഞത്. ആദ്യം ഏതാനും ഓറഞ്ച് ലൈറ്റുകൾ മങ്ങിത്തെളിയുന്നു. ഗോളാകൃതിയിലാണ് അവ. പതിയെപ്പതിയെ നീളത്തിൽ കൂടുതൽ വ്യക്തതയോടെ ഓറഞ്ച് വെളിച്ചഗോളങ്ങൾ പ്രത്യക്ഷപ്പെട്ടു. ഗോളങ്ങളെ ബന്ധിപ്പിച്ച് പുകപോലുള്ള വസ്തു കൂടി പ്രത്യക്ഷപ്പെട്ടതോടെ ആ കാഴ്ച ശരിക്കും സിനിമകളിലൊക്കെ കാണുന്നതു പോലെയായി. അതായത്, മേഘങ്ങൾക്കിടയിൽ നിന്ന് പുറത്തേക്കു വരുന്ന കൂറ്റൻ യുഎഫ്ഒ പോലൊരു ദൃശ്യം. ഒൻപതു മിനിറ്റോളം അത് ഐഎസ്എസിനു സമീപം തന്നെ ‘ജ്വലിച്ചു’ നിന്നു. പിന്നെ പതിയെ ബഹിരാകാശത്തിന്റെ ഇരുട്ടിലേക്ക് അലിഞ്ഞിട്ടെന്ന പോലെ ഇല്ലാതായി! 20 മിനിറ്റിലേറെ വരുന്ന വിഡിയോയിലൂടെയായിരുന്നു ഇതിന്റെ വിശദീകരണം ബ്ലേക്കും ബ്രെറ്റും നൽകുന്നത്. മുൻകാലങ്ങളിലുള്ള സമാനസംഭവങ്ങളും അവർ വിവരിക്കുന്നു.