മായാപുരിയിൽ ആക്രിക്കടകളുടെ ഇടയിൽ ട്രെയിനുകളുടെ ശബ്ദഘോഷങ്ങൾക്കു നടുവിലിരുന്നു പഠിച്ച പ്രിൻസിനു ഡൽഹി യൂണിവേഴ്സിറ്റിക്കു കീഴിലുള്ള കോളജിൽ പ്രവേശനം. പാവപ്പെട്ട തൊഴിലാളിയുടെ മകൻ ഇന്ത്യയിലെ പ്രസ്റ്റീജ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയാകുന്നു. പ്രിൻസ് തനിച്ചല്ല. പട്ടിണിയുടെ പരിവട്ടത്തുനിന്ന് ഉയർന്ന മാർക്കും വലിയ സ്വപ്നങ്ങളുമായി ഡൽഹി യൂണിവേഴ്സിറ്റിയുടെ കോളജുകളിലെത്തിയ പാവപ്പെട്ട വിദ്യാർഥികളുടെ എണ്ണം വർധിക്കുകയാണ്.
രാത്രിയിൽ ട്രെയിൻ സർവീസുകളുടെ എണ്ണം കുറയുമ്പോഴും ചെവിയിൽ പഞ്ഞിതിരുകിയും പഠനം പൂർത്തിയാക്കിയ പ്രിൻസിന്റെ സ്വപ്നം സിവിൽ സർവീസാണ്. നല്ലൊരു ജോലി തരപ്പെട്ടാൽ ആദ്യം കുടുംബത്തെ ട്രെയിനുകളുടെ ശബ്ദമില്ലാത്ത ഒരിടത്തേക്കു മാറ്റണമെന്നാണ് ആഗ്രഹം. പ്ലസ് ടുവിന് 94 ശതമാനം മാർക്കോടെ കിരോരി മാൽ കോളജിൽ രാഷ്ട്രമീമാംസയിൽ ബിരുദ പഠനത്തിനു ചേർന്നിരിക്കുകയാണു പ്രിൻസ്.
സർക്കാരിതര സംഘടനയായ ആശ കമ്യൂണിറ്റി ഹെൽത്ത് ആൻഡ് ഡവലപ്മെന്റ് സൊസൈറ്റിയാണു ചേരിപ്രദേശങ്ങളിൽ നിന്നു ഡൽഹി യൂണിവേഴ്സിറ്റിയുടെ കോളജുകളിൽ പ്രവേശനം കിട്ടിയ വിദ്യാർഥികളെക്കുറിച്ചു പഠനം നടത്തിയത്. ഇത്തവണ ചേരികളിൽനിന്നുള്ള 130 വിദ്യാർഥികൾക്കു പ്രവേശനം ലഭിച്ചിട്ടുണ്ട്.
മഴവന്നാൽ വെള്ളത്തിൽ മുങ്ങിപ്പോകുന്ന ഡൽഹിയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ തിഗ്രി ചേരിയിൽനിന്നാണ് ദേവീന്ദർ ഷഹീദ് ഭഗത് സിങ് കോളജിൽ ബിഎ ജ്യോഗ്രഫിക്കു ചേരുന്നത്. കുടുംബത്തിൽനിന്ന് കോളജിൽ പോകുന്ന ആദ്യത്തെയാൾ. ദേവീന്ദറിന്റെ അമ്മ നഗരത്തിലെ വീടുകളിലൂടെ നടന്ന് നാരങ്ങ വിൽക്കുന്ന സ്ത്രീയാണ്. അച്ഛൻ ഒരു സ്ഥാപനത്തിൽ പ്യൂണും. പ്ലസ് ടുവിന് 91 ശതമാനം മാർക്ക് നേടിയാണ് ഡൽഹി യൂണിവേഴ്സിറ്റി കോളജിൽ പഠിക്കാൻ ദേവീന്ദർ യോഗ്യത നേടിയത്. ഇന്ദിരാ ക്യാംപ് ചേരിയിൽനിന്നുള്ള പെൺകുട്ടി മധു ഹൻസ് രാജ് കോളജാണ് തിരഞ്ഞെടുത്തത്. ഡിഗ്രിക്കു ശേഷം ജേണലിസം പഠിച്ച് സമൂഹത്തിൽ മാറ്റങ്ങൾക്കു വേണ്ടി പ്രവർത്തിക്കാൻ മോഹം.