കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറയ്ക്കു സമീപം കഴിഞ്ഞ ദിവസം കാർ മറിഞ്ഞുണ്ടായ അപകടം പുറംലോകം അറിഞ്ഞതു വാനരപ്പടയുടെ ‘ഇടപെടൽ’ മൂലം. അപകടത്തിൽപെട്ട കുടുംബത്തിലെ അഞ്ചുപേരെ രക്ഷിക്കാന്‍ ‘വാനര ഇടപെടൽ’ മൂലം കഴിഞ്ഞു.
വെള്ളിയാഴ്ച രാവിലെ തോക്കുപാറയ്ക്കു സമീപം അമ്പഴച്ചാലിൽനിന്നും നെടുമ്പാശേരിയിലേക്കു പോകുകയായിരുന്ന ചക്കാലയിൽ ജോജിയും മക്കളും അമ്മയും അടങ്ങുന്ന കുടുംബമാണ് അപകടത്തിൽപെട്ടത്. ഗൾഫിൽനിന്നും നാട്ടിലേക്കു വരികയായിരുന്ന ജോജിയുടെ ഭാര്യയെ കൂട്ടിക്കൊണ്ടുവരുന്നതിനായി നെടുമ്പാശേരിക്കു പോകുകയായിരുന്നു ഇവർ.
എന്നാൽ, അപകടവിവരം പുറത്താരും അറിഞ്ഞില്ല. ഇതിനിടെയാണു തൊടുപുഴയിൽനിന്നും നെടുങ്കണ്ടത്തിനു പോകുകയായിരുന്ന സ്വകാര്യ ബസ് ഇവിടെയെത്തിയപ്പോൾ വാനരക്കൂട്ടം റോഡിലേക്കിറങ്ങി ബഹളമുണ്ടാക്കി ഗതാഗതം തടസ്സപ്പെടുത്തി. ഇതോടെ ഒരു ലോറിയും ഇവിടെ നിർത്തി.
ബഹളമുണ്ടാക്കുന്ന വാനരക്കൂട്ടം റോഡിൽനിന്നും മാറാതെ വന്നതോടെ വാഹനങ്ങൾ നിർത്തിയ ശേഷം ജീവനക്കാരിറങ്ങി പരിശോധിച്ചപ്പോഴാണ് അപകടത്തിൽപെട്ടുകിടക്കുന്ന കാറിൽനിന്നും നിലവിളി ശബ്ദം കേട്ടത്.
തുടർന്നു ജീവനക്കാരും ചില യാത്രക്കാരും ചേർന്ന് ഇവരുടെ രക്ഷക്കെത്തുകയായിരുന്നു. കാട്ടുവള്ളിയുടെയും മറ്റും സഹായത്തോടെ കാറിലുണ്ടായിരുന്ന ആരോൺ (11), ആൽബിൻ (9), അഡോൺ (5) എന്നിവരെയും മറ്റു കുടുംബാംഗങ്ങളെയും റോഡിൽ കയറ്റിയശേഷം ഇതുവഴി വന്ന വാഹനങ്ങളിൽ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.