ജിദ്ദ∙ ഹജ് തീർത്ഥാടകർക്ക് സൂര്യതാപത്തിൽ നിന്നും രക്ഷതേടാനായി എയർ കണ്ടീഷൻ കുടകളുമായി സൗദി എൻജിനീയർ. സൗരോർജത്തിലോ വൈദ്യുതി ഉപയോഗിച്ചോ ബാറ്ററികൾ ഉപയോഗിച്ചോ പ്രവർത്തിപ്പിക്കാവുന്ന കുടകൾ ഹാജിമാർക്ക് ഉയർന്ന താപനില മൂലമുണ്ടാകുന്ന നിർജലീകരണത്തിൽ നിന്നും ഉഷ്‌ണ രോഗങ്ങളിൽ നിന്നും രക്ഷയേകും. മക്കാ നിവാസിയും എൻജിനീയറുമായ മുഹമ്മദ് ഹാമിദ് സായീഗും അദ്ദേഹത്തിന്റെ സഹപ്രവർത്തകരായ എൻജിനീയർമാരും ചേർന്ന് രൂപകൽപന ചെയ്‌ത കുട ഇത്തവണത്തെ ഹജിന് ഉപയോഗപ്പെടുത്തും . കഴിഞ്ഞ ദിവസം ജിദ്ദയിൽ പുറത്തിറക്കിയ കുട ചൂട് താങ്ങാനുള്ള ശാരീരീക ശേഷിയില്ലാത്ത വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഹജ് തീർത്ഥാടകർക്ക് അനുഗ്രഹമാകും.
610 ഗ്രാം മാത്രം ഭാരമുള്ള കുടയിൽ ഫാൻ ഘടിപ്പിച്ച് സൗരോർജമോ ബാറ്ററിയോ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുകയാണ് ചെയ്യുന്നത്. അതോടൊപ്പം കുടയുടെ കാലിൽ ഘടിപ്പിച്ചിട്ടുള്ള വെള്ള സംഭരണിയിൽ നിന്നോ കുപ്പിയിലെ വെള്ളത്തിൽ നിന്നോ പൈപ്പ് വഴി വെള്ളവും സ്‌പ്രേ ചെയ്യുന്നു.ഫാനിനൊപ്പം വെള്ളവും കൂടിയാകുമ്പോൾ അന്തരീക്ഷ താപനില കുറയും. ഫാനിന്റെ വേഗത നിയന്ത്രിക്കുന്നതിനും സംവിധാനങ്ങളുണ്ട്. മണിക്കൂറുകളോളം വെള്ളം തളിച്ച് കുട പ്രവർത്തിപ്പിക്കാമെന്ന് മുഹമ്മദ് ഹാമിദ് സായീഗ് പറഞ്ഞു.ഉയർന്ന പ്രവർത്തന ക്ഷമതയുള്ളതും ജല ഉപഭോഗം കുറഞ്ഞതുമായ ചൈനയിൽ നിർമിച്ച ഈ കുട വർഷം തോറും വർധിച്ചുവരുന്ന താപനിലയിൽ ഹജ് തീർത്ഥാടകർക്കും പുറം ജോലി ചെയ്യുന്നവർക്കും ഉപകാരപ്രദമാകും. മുഹമ്മദ് ഹാമിദ് സായീഗ് തന്റെ കണ്ടുപിടിത്തം കിങ് അബ്ദുൽ അസീസ് സയൻസ് ആൻഡ് ടെക്നോളജിയിൽ(KACST) റജിസ്റ്റർ ചെയ്‌തിട്ടുണ്ട്.