മൽസ്യബന്ധന സീസണിലെ ആദ്യത്തെ മൽസ്യ ഭീമൻ വിഴിഞ്ഞം തീരത്തെത്തി. 800 കിലോഗ്രാം വരുന്ന തിരണ്ടിയാണ് വിഴിഞ്ഞം സ്വദേശി വർഗീസിന്റെയും സംഘത്തിന്റെയും വലയിൽ കഴിഞ്ഞ രാത്രി പെട്ടത്. ഭീമൻ മൽസ്യം വലയിൽ കുടുങ്ങിയതോടെ ഇതിനെ വരുതിയിലാക്കി കരയിലെത്തിക്കാൻ വർഗീസുൾപ്പെട്ട മൂന്നംഗ സംഘം പാടുപെട്ടു. മണിക്കൂറുകളെടുത്ത് ഇന്നലെ രാവിലെയാണ് ഇവർക്കു കരയണയാനായത്.
വള്ളത്തിന്റെ വശത്തു വലയുടെ ഭാഗം കെട്ടിയിട്ടു മൽസ്യത്തെ കടലിലൂടെ വലിച്ചാണ് കൊണ്ടുവന്നത്. 33,000 രൂപയ്ക്കു മൽസ്യം തമിഴ്നാട്ടിലേക്ക് വിറ്റുപോയി. ഇന്നലെ മിക്ക വള്ളക്കാർക്കും ചെറിയ കൊഴിയാളയുടെ വൻശേഖരം തന്നെ കിട്ടി. ഇതുപക്ഷേ കോഴിത്തീറ്റക്കും വള നിർമാണ ഫാക്ടറിയിലേക്കുമായി പോയി.