ദിലീപിന് രാവിലെ ഉപ്പുമാവും പഴവും; വൈകീട്ട് തിരിച്ചെത്താൻ വൈകിയതിനാൽ മട്ടൻ കറി കിട്ടിയില്ല...നടിയെ ആക്രമിച്ച കേസിനൊപ്പം കഴിഞ്ഞ കുറേ ദിവസങ്ങളായി മലയാളികൾക്കിടയിൽ പാറിപ്പറന്നു നടക്കുന്ന ഭക്ഷണ വാർത്തകളാണ്.
‘ജയിലിൽ പോയാൽ പണ്ടത്തെപ്പോലെ ഗോതമ്പുണ്ട തിന്നേണ്ടി വരില്ല മോനേ’ എന്ന് സ്ഥിരം തടവുകാർ വീരസ്യം പറയുന്നത് നമ്മൾ കേട്ടിട്ടുണ്ട്. മനുഷ്യനെയല്ലേ തടവിലിടാൻ പറ്റൂ, വിശപ്പിനെ തടയാൻ പറ്റില്ലല്ലോ.ലോകത്തിന്റെ പലയിടത്തും ജയിലിനകത്തെ രുചി പല രീതിയിലാണ്.
∙ കേരളത്തിൽ
കേരളത്തിലെ ജയിലുകളിൽ ക്രമീകൃത ഭക്ഷണമാണ് നിശ്ചയിച്ചിരിക്കുന്നത്. അതും ഡയറ്റീഷ്യൻമാർ നിശ്ചയിച്ച അളവുകൾ. ഇഡ്ഡലിയോ ദോശയോ ഉണ്ടാക്കുമ്പോൾ ഒരാൾക്ക് നൂറു ഗ്രാം അരിയും നാൽപതു ഗ്രാം ഉഴുന്നും ചേർത്തിരിക്കണം. ഇതുകൊണ്ട് നാല് ഇഡ്ഡലിയുണ്ടാക്കാം എന്നാണു കണക്ക്. 30 മില്ലിയാണ് ചായയുടെ കണക്ക്.
ചപ്പാത്തിയാണെങ്കിൽ 200 ഗ്രാം ഗോതമ്പു മാവാണ് ഓരോ തടവുകാരനും . അതായത് നാലു ചപ്പാത്തിയുണ്ടാക്കാനുള്ള മാവ്. ആഴ്ചയിൽ ഒരു ദിവസം ദോശയോ ഇഡ്ഡലിയോ, ബാക്കി ദിവസങ്ങളിൽ ഇടവിട്ട് ചപ്പാത്തിയും കടലക്കറിയും അഥവാ ഉപ്പുമാവും പഴവും നൽകണം എന്നാണ് കണക്ക്.
ഉച്ചഭക്ഷണത്തിലെ സ്ഥിരം താരം അവിയലാണ്. വേറൊരു താരം പുളിശേരിയാണ്.ചൊവ്വ വ്യാഴം ദിവസങ്ങളിൽ സമ്പാറും ഞായറാഴ്ച തീയലും ചേരും. 140 ഗ്രാം ഉള്ള പച്ചമീനാണ് വറുക്കാനെടുക്കേണ്ടത്.
വറുത്തു കഴിയുമ്പോൾ 100 ഗ്രാമായി ചുരുങ്ങും. ഇനി പ്രസിദ്ധമായ മട്ടൻ കറിയാണെങ്കിൽ ഒരാൾക്ക് നൂറു ഗ്രാമാണ് വിളമ്പുക. ദിലീപിനു കിട്ടാത്ത മട്ടൻ കറി എന്നതു കൊണ്ടല്ല പ്രസിദ്ധമായത്. കേരളത്തിൽ ഏറ്റവും മികച്ച മട്ടൻകറി ജയിലിലെ മട്ടൻകറിയാണ് എന്ന് പല തസ്കര വീരൻമാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ജയിലിൽ പാചകക്കാരന്റെ മേൽനോട്ടത്തിൽ തടവുപുള്ളികൾ തന്നെ ഭക്ഷണം പാകം ചെയ്യുന്നതാണ് രീതി.
∙ ജയിലിൽ ഒരു നോർത് ഇന്ത്യൻ ഹോട്ടൽ
ലോകത്തിലെ ഏറ്റവും വലിയ ജയിലുകളിൽ ഒന്നാണല്ലോ തീഹാർ ജയിൽ. ശരാശരി 15000 പേർക്കാണ് ദിവസവും ഭക്ഷണം നൽകുന്നത്. ചപ്പാത്തി, ഉപ്പുമാവ്, പൂരി, പുഴുങ്ങിയ മുട്ട, പഴം തുടങ്ങിയവയാണ് പ്രഭാതഭക്ഷണ മെനു. മുൻകാലങ്ങളിൽ നൂറു ഗ്രാം കിച്ച്ഡി എന്നതായിരുന്നു കണക്ക്. അടുത്ത കാലത്താണ് ഈ രീതിക്കു മാറ്റം വന്നത്.
600 ഗ്രാം അറി, നൂറ് ഗ്രാം പരിപ്പ്, 250 ഗ്രാം പച്ചക്കറി, 30 ഗ്രാം എണ്ണ എന്നതാണ് ഒരു ദിവസത്തേക്ക് ഒരു തടവുപുള്ളിക്ക് അനുവദിച്ച കണക്ക്. 175 ഗ്രാം മട്ടൻ എന്ന നിയന്ത്രണം ഉള്ളതുകൊണ്ട് ഞായറാഴ്ചകളിൽ മാത്രമാണ് മട്ടൻ കറി.
വെസ്റ്റ് ഡൽഹിയിലെ ജയിൽ റോഡിൽ തീഹാർ ഫുഡ് കോർട്ട് എന്നൊരു ഹോട്ടലുണ്ട്. ജയിലിൽ പന്തരണ്ടു വർഷം തികച്ച, നല്ല സ്വഭാവക്കാരായ തടവുകാരെ വച്ചു തുടങ്ങിയ ഹോട്ടലാണ് സംഗതി. ജയിൽ വാർഡന്റെ മേൽനോട്ടത്തിൽ 40 തടവുകാർ പണിയെടുക്കുന്ന ഹോട്ടൽ. പകുതി തുറന്ന ജയിൽ എന്ന ആശയമാണ് ഈ ഹോട്ടൽ തുടങ്ങിയതിനു പിന്നിൽ. എന്തായാലും താലി മീൽസ് മുതൽ പക്കോഡ വരെ കിട്ടുന്ന ഹോട്ടൽ സൂപ്പർഹിറ്റാണ്.
∙ അമേരിക്കൻ വകഭേദം
ഉപ്പ്, മധുരം എന്നിവയുടെ അളവ് കുറവുള്ള ഭക്ഷണമാണ് അമേരിക്കയിലെ ജയിലുകളിൽ നൽകുന്നത്.1987ൽ സുപ്രീം കോടതിയിലെ ഒരു കേസിന്റെ പശ്ചാത്തലത്തിൽ തടവുപുള്ളികളുടെ മതവിശ്വാസം കൂടി കണക്കിലെടുത്തു വേണം ഭക്ഷണം നൽകാൻ എന്ന തീരുമാനമുണ്ട്.
രണ്ടോ മൂന്നോ ഔൺസ് മാംസമാണ് ഒരു നേരം തടവുകാരന് നൽകുന്നത്. ഒരു ഔൺസ് എന്നത് 28.35 ഗ്രാം വരുമെന്നതുകൊണ്ട് ഏകദേശം നൂറു ഗ്രാമാണ് മാംസത്തിന്റെ അളവ്. അര കപ്പ് പച്ചക്കറികൾ, മുക്കാൽകപ്പ് അന്നജമടങ്ങിയ ഭക്ഷണം, മുക്കാൽ കപ്പ് സാലഡ് എന്നിവയും നൽകും.
ബ്ലാസ്റ്റ് ചിൽ എന്നറിയപ്പെടുന്ന രീതിയിൽ ഭക്ഷണം സൂക്ഷിക്കുന്നതാണ് അമേരിക്കയിലെ രീതി. അതായത് പാകം ചെയ്ത ഭക്ഷണം അപ്പോൾത്തന്നെ ഫ്രീസ് ചെയ്ത് സൂക്ഷിക്കും. സംഗതി അമേരിക്കയാണെങ്കിലും നമ്മുടെ നാട്ടിലേക്കാൾ കൂടുതൽ കുറ്റവാളികൾ ജയിലുകളിലുണ്ട്. അത്രയും പേർക്ക് ഒരുമിച്ചു ഭക്ഷണം എത്തിക്കാനുള്ള എളുപ്പ വഴിയാണ് ഭക്ഷണം ഫ്രീസ് ചെയ്ത് സൂക്ഷിക്കുക എന്നത്. 1982 ജനുവരി മുതലാണ് സംഗതി നിലവിൽ വന്നത്.
വീട്ടിൽനിന്ന് പ്രിയപ്പെട്ടവർക്ക് അത്യാവശ്യം അച്ചാറോ മിട്ടായിയോ കൊടുക്കാൻ നിയമം അനുവദിക്കുന്നില്ല. പകരം അത്യാവശ്യം എന്തെങ്കിലും വാങ്ങിക്കഴിക്കാൻ പണം കൊടുക്കാം. അതിനു ജയിലിനകത്ത എവിടെയാ കട എന്നാലോചിക്കണ്ട. അവിടെ ജയിലുകളിൽ കാന്റീൻ അഥവാ പ്രിസൺ കമ്മീഷണറി എന്നൊരു രീതിയുണ്ട്. കൈയിൽ കാശുണ്ടെങ്കിൽ അത്യാവശ്യം ചോക്കളേറ്റ്, ബ്രഡ്, കാപ്പി, ചെറിയ കേക്കുകൾ, പീനട്ട് ബട്ടർ, തേൻ തുടങ്ങിയവ വാങ്ങാം.
ജൂത വിഭാഗക്കാർക്ക് വിശ്വാസങ്ങൾക്കനുസൃതമായി കോഷർ സമ്പ്രദായവുമുണ്ട്. തീർത്തും സസ്യാഹാരിയാണ് തടവുപുള്ളിയെങ്കിൽ മുട്ടയും പാലുമടക്കം ഒഴിവാക്കി പൂർണമായും വെജ് അഥവാ വെഗാൻ രീതിയിലുള്ള ഭക്ഷണവും കൊടുക്കണം എന്നാണ് നിബന്ധന
നമ്മുടെ നാട്ടിലേതു പോലെ തടവുകാരെക്കൊണ്ട് പാചകം ചെയ്യിക്കുന്ന പരിപാടി വിദേശരാജ്യങ്ങളിൽ ഇല്ല. വിവിധ ഭക്ഷണ കമ്പനികളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുകയാണ് ചെയ്യുന്നത്. അവയുടെ ഗുണനിലവാര പരിശോധനക്കും കരാർ കൊടുക്കും.
∙ ബ്രിട്ടൻ ആളു പുലിയാ
ബ്രിട്ടണിലെ ജയിലുകളിൽ ഭക്ഷണരീതിയിൽ അൽപം വ്യത്യാസമുണ്ട്. ഹാംബർഗർ, വേവിച്ച പച്ചക്കറികൾ, ടിന്നിലടച്ച ഭക്ഷണം എന്നിവയൊക്കെയാണ് 2004നു ശേഷം തടവുകാർക്കു നൽകുന്നത്. ഉച്ചഭക്ഷണത്തിന്റെ മെനു കേട്ടാൽ ഞെട്ടിപ്പോവും വെജിറ്റേറിയൻ പാസ്ത, ചിക്കൻ പൈ, ജമൈക്കൻ ബീഫ്, സാലഡ് എന്നിവയാണ് പ്രധാന ഇനങ്ങൾ. രാത്രി ഭക്ഷണത്തിന് വെജിറ്റബിൾ ബർഗർ, ചിക്കൻ ബർഗർ, ചിക്കൻ കറി, ഗ്രീൽ ചെയ്ത പോർക്ക് ഇറച്ചി, സാലഡ് എന്നിവയാണ് വിഭവങ്ങൾ. ഹലാൽ ആയ ബീഫും ചിക്കനും നിർബന്ധമാണെങ്കിൽ അതും ലഭ്യമാണ്.