കാന്താരിക്ക് വില കിലോഗ്രാമിന് 1200 രൂപ! ഞെട്ടണ്ട. ഇപ്പോഴല്ല. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ നമ്മുടെ സ്വന്തം കാന്താരിയുടെ വില കയറിപ്പോയത് മുകളിലേക്കാണ്. 2011 ജൂലൈ മാസം അത് 1300– 1500 രൂപ എന്ന റെക്കോർഡ് വിലയിലേക്കായിരുന്നു കുതിച്ചത് എന്ന കാര്യവും മറക്കണ്ട. പച്ചക്കറികളുടെ കൂട്ടത്തിൽ ഒരു പക്ഷേ ഇത്രയധികം വില സ്വന്തക്കിയ മറ്റൊന്നുണ്ടാവില്ല.
ഇതെല്ലാം കാന്താരിയുടെ ‘രാജകീയപ്രൗഡി’ വിളിച്ചോതുന്നു. വിലയിൽ കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കുരുമുളകിനെപ്പോലും കടത്തിവെട്ടിക്കളഞ്ഞു കാന്താരി മുളക്. ഒരു കാലത്ത് കാര്യമായ ‘വിലയൊന്നുമില്ലാതിരുന്ന’ കാന്താരിക്ക് ഈ പ്രൗഢി എങ്ങനെയാണ് കൈവന്നത്?
പണ്ടൊക്കെ ഗ്രാമീണ ഭവനങ്ങളുടെ ഭാഗമായിരുന്ന കാന്താരി ഇല്ലാതായതോടെയും അതിന്റെ ഗുണങ്ങൾക്ക് കൂടുതൽ പ്രചാരം നേടിയതുമാണ് കാന്താരിയുടെ വില ഇത്രയധികം ഉയരാൻ കാരണമായത്. ഇതോടെ വാണിജ്യാടിസ്ഥാനത്തിൽ കാന്താരി കൃഷിക്ക് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും തുടക്കമായി. കൃഷി ചെയ്യുമ്പോൾപ്പോലും കാന്താരിക്ക് അത്രയധികം വളങ്ങളോ കീടനാശിനികളോ ആവശ്യമില്ല എന്നതും കാന്താരിയുടെ ഡിമാന്റ് വർധിപ്പിച്ച ഘടകമാണ്.
∙ കാന്താരി പല പേരുകളിൽ
ബേഡ്സ് ഐ ചില്ലി, ബേഡ്സ് ചില്ലി, തായ് ചില്ലി എന്നീ പേരുകളിലാണ് കാന്താരി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അറിയപ്പെടുന്നത്. പഴുത്ത കാന്താരി മുളക് പക്ഷികൾ കൊത്തിയെടുത്ത് വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നതിനാലാണ് ഇവയെ ബേഡ്സ് ഐ എന്ന പേരിൽ വിളിക്കുന്നത്. കാപ്സിക്കം ആനം എന്ന വിഭാഗത്തിൽപ്പെടുന്നതാണ് കാന്താരി.
കേരളത്തിൽ കാന്താരി പല പേരുകളിലാണ് അറിയപ്പെടുന്നത്. കപ്പപറങ്കി, പാൽമുളക്, ചുനിയൻ മുളക്, കരണംപൊട്ടി, സൂര്യകാന്താരി എന്നീ േപരുകളിൽ വിവിധ പ്രദേശങ്ങളിൽ കാന്താരി പ്രശസ്തമാണ്. വെള്ള, പച്ച, നീല നിറങ്ങളിൽ ഇവയെ കാണാം.
∙ ജനനം
മെക്സിക്കോ, മധ്യ അമേരിക്ക, തെക്കേ അമേരിക്ക എന്നീ പ്രദേശങ്ങളിലാണ് കാന്താരിയുടെ ജനനം എന്നു വിശ്വസിക്കപ്പെടുന്നു. സ്പാനീഷ്, പോർച്ചുഗീസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികളും കച്ചവടക്കാരും മിഷനറിമാരുമാണ് കാന്താരി വിവിധ പ്രദേശങ്ങളിലെത്തിച്ചത്. ഇത്യോപ്യയിലും തെക്ക്കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലുമാണ് കാന്താരി ഇപ്പോൾ കൂടുതലായി കാണപ്പെടുന്നത്. 16–ാം നൂറ്റാണ്ടിലാണ് ഇവ ഏഷ്യയിലെത്തിയത് എന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യയിൽ കേരളം, മിസോറം, ആസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും.
∙ കാന്താരി ഭക്ഷണത്തിൽ
ഒരു ഭക്ഷ്യവസ്തു എന്ന നിലയിലാണ് നമുക്ക് കാന്താരിയുമായുള്ള പ്രധാന ബന്ധം. കേരളത്തിന്റെ പ്രത്യേകിച്ച് ഗ്രാമീണകേരളത്തിന്റെ പാരമ്പര്യഭക്ഷണത്തിലെ പ്രധാന ചേരുവയാണ് കാന്താരി മുളക്. സുഗന്ധവ്യഞ്ജനം എന്ന രീതിയിലും കാന്താരി മുന്നിലാണ്. കേരളത്തിന്റെ തനത് ഭക്ഷണങ്ങളിലും മോര്, തൈര്, നാരങ്ങാവെള്ളം, അച്ചാറുകൾ എന്നിവയിലും മറ്റ് കറികളിലും കാന്താരി സ്ഥാനം നേടിയിട്ട് പതിറ്റാണ്ടുകളായി.
തായ്, മലേഷ്യൻ, സിംഗപ്പൂരിയൻ, ഖെമർ, ഇന്തൊനീഷ്യൻ ഭക്ഷണങ്ങളിലാണ് കാന്താരി പ്രധാനമായി കയറിക്കൂടിയിട്ടുള്ളത്. വിയറ്റ്നാം പോലുള്ള രാജ്യങ്ങളിൽ സൂപ്പ്, സാലഡുകൾ എന്നിവയിൽ ഒഴിച്ചുകൂടാനാവാത്ത വസ്തുവാണ് കാന്താരി. തായ് കറികളിൽ പഴുത്ത കാന്താരി മുളകുകൾപോലും ഉപയോഗിക്കുന്നുണ്ട്.
∙ കാന്താരി = മരുന്ന്
കേവലം ഭക്ഷണത്തിന്റെ ഭാഗം മാത്രമല്ല കാന്താരി. അതിന്റെ ഔഷധഗുണങ്ങൾക്ക് സമാനതകളില്ല. കൊളസ്ട്രോളിനെ പ്രതിരോധിക്കാൻ കാന്താരിയോളം പറ്റിയ മറ്റൊന്നില്ല എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. മരുന്നുകളെക്കാൾ മികച്ചത് എന്ന നിലയിലുള്ള പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്.
രക്‌തത്തിലെ കൊഴുപ്പിന്റെ അളവ് ക്രമീകരിക്കുന്ന കാര്യത്തിൽ കാന്താരിമുളകിന്റെ ശക്തി അപാരമാണ്. ദുർമേദസിന്റെ പ്രധാന ശത്രുവാണ് കാന്താരി. കൊളസ്‌ട്രോൾ കുറയ്‌ക്കാൻ അത്യുത്തമം. രക്‌തശുദ്ധി വരുത്താനും ഹൃദയാരോഗ്യം നിലനിർത്തുന്ന കാര്യത്തിലും കാന്താരി ഒന്നാം സ്ഥാനത്താണ്.
പച്ചമുളകിനെക്കാൾ എന്തുകൊണ്ടും മെച്ചപ്പെട്ട സ്ഥാനമാണ് കാന്താരിക്കുള്ളത് എന്ന് ആയുർവേദ ഡോക്‌ടർമാരും നാട്ടുവൈദ്യൻമാരും ഒരേപോലെ പറയുന്നു. മുളകിലും മറ്റും അടങ്ങിയിരിക്കുന്ന കാപ്സെസിൻ എന്ന രാസവസ്തുവാണ് കാന്താരിയുടെ ഔഷധഗുണങ്ങൾക്ക് പ്രധാന കാരണം.