സിനിമാക്കഥയെ വെല്ലുന്ന ജീവിതകഥ പറഞ്ഞുകൊണ്ടാണ് ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിൽ ആ പെൺകുട്ടി ഒരു കുറുപ്പെഴുതിയത്. പക്ഷേ ആ കഥയിലെ നായിക അവളല്ല. അവളെ സ്വപ്നം കാണാൻ പഠിപ്പിച്ച, അവളുടെ ആഗ്രഹങ്ങൾക്കു കൂട്ടുനിന്ന അഞ്ജലി ദീദീയാണ് അവളുടെ ജീവിതത്തിലെ നായിക. ഒരു മാലാഖയുടെ പരിവേഷം നൽകിയാണ് ചേരിയിലെ കുഞ്ഞുങ്ങൾ അവരെ സ്നേഹിക്കുന്നത്.
'' ടിന്നുകളും പ്ലാസ്റ്റിക്കുകളും കൊണ്ടു മറച്ച കൂരകളായിരുന്നു ഞങ്ങളുടെ താമസം. പൈപ്പുവെള്ളത്തിനായി നീണ്ട ക്യൂ നിന്നും മഴപ്പെയ്ത്തിൽ ഒരു തുള്ളിവെള്ളംപോലും പുറത്തു പോവാതെ വരുമ്പോൾ കൂരക്കുള്ളിലിരുന്നു മഴകൊണ്ടുമാണ് ഞങ്ങൾ ജീവിതത്തിന്റെ ഭൂരിഭാഗം സമയവും ചിലവഴിച്ചിരുന്നത്. ചെറിയൊരു കാറ്ററിങ് സ്ഥാപനത്തിലെ ഷെഫ് ആയിരുന്നു എന്റെ അച്ഛൻ. അച്ഛന് അധികം കാശൊന്നും സമ്പാദിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും മക്കളെ സ്നേഹിക്കുന്നതിൽ അദ്ദേഹം കുറവൊന്നും വരുത്തിയിരുന്നില്ല. അത്രകഷ്ടപ്പാടിലും ബാല്യത്തെക്കുറിച്ചുള്ള നല്ല ഓർമകൾ എനിക്കുണ്ടായത് അച്ഛനെപ്പോലെ നല്ലൊരു സുഹൃത്തിനെ കിട്ടിയതുകൊണ്ടാണ്.
മക്കൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കണമെന്ന് അച്ഛനു നിർബന്ധമായിരുന്നു. സ്വകാര്യസ്കൂളിൽ അയച്ചു പഠിപ്പിക്കാനുള്ള സാമ്പത്തികശേഷി ഇല്ലാത്തതുകൊണ്ട് മുൻസിപ്പൽ സ്കൂളിലാണ് എന്നെ അയച്ചത്. അവിടെയുള്ള സഹപാഠികളുടെ വീട്ടിലെ കാര്യം വളരെ കഷ്ടമായിരുന്നു. പലരും പലതരത്തിലുള്ള ഗാർഹിക പീഡനങ്ങൾ സഹിക്കുന്നവരായിരുന്നു. പലവീട്ടിലെയും കുടുംബനാഥന്മാർ മദ്യപാനികളുമായിരുന്നു. ജോലിചെയ്തു കിട്ടുന്ന തുച്ഛമായ ശമ്പളത്തിന്റെ ഭൂരിഭാഗവും അവർ കുടിച്ചു തീർക്കും. അതിനേക്കാൾ അരക്ഷിതാവസ്ഥയായിരുന്നു സ്കൂളിൽ.