പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന സന്ദേശവുമായി സൈക്കിളിൽ യുവതിയുടെ ഭാരത പര്യടനം. ഹരിയാന സ്വദേശിയായ സുനിത സിങ്ങാണ് സൈക്കിളിൽ രാജ്യം ചുറ്റുന്നത്. ഈ മാസം പതിനഞ്ചിന് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ നിന്നാണ് സുനിത സിങ് സൈക്കിൾ യാത്ര തുടങ്ങിയത്. സ്വാതന്ത്ര്യ ദിനത്തിൽ കശ്മീരിൽ സമാപിക്കും വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ദിവസം 180 കിലോ മീറ്റർ വരെ സൈക്കിൾ ചവിട്ടും.
ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സുനിത രാത്രി ആശ്രമങ്ങളിലും സുഹൃത്തുക്കളുടെ വീട്ടിലുമാണ് വിശ്രമിക്കുന്നത്. കൊച്ചിയിലെത്തിയ സുനിത ഭിന്നശേഷിക്കാരനായ പഞ്ചഗുസ്തി ചാംപ്യൻ ജോബി തോമസിന്റെ ആലുവയിലെ വീട്ടിലാണ് വിശ്രമിച്ചത്. വിവാഹത്തിലേക്കു കടക്കുന്ന പെൺകുട്ടികൾക്ക് മതിയായ വിദ്യാഭ്യാസവും കാര്യപ്രാപ്തിയും വേണമെന്നാണ് സുനിതയുടെ നിലപാട്. പ്രായം മുപ്പതു കഴിഞ്ഞെങ്കിലും തൽക്കാലം വിവാഹമില്ലെന്ന് സുനിത പറയുന്നു. പർവതാരോഹണത്തിൽ താൽപര്യമുള്ള സുനിത , എവറസ്റ്റ് ഉൾപ്പെടെ 18 കൊടുമുടികൾ കീഴടക്കിയിട്ടുണ്ട്.