മെക്സിക്കൻ ഉൾക്കടലിന്റെ അലബാമ തീരത്ത് ഏതാനും വർഷങ്ങൾക്കു മുൻപ് ഒരു വാർത്ത പരന്നു. കടലിൽ ഒരു പ്രത്യേക ഭാഗത്ത് വൻതോതിൽ ‘റെഡ് സ്നാപ്പർ’ മത്സ്യക്കൂട്ടം ഉയർന്നു വരുന്നു. വിലയും രുചിയും ഏറിയ മീനാണിത്. തീരത്തു നിന്ന് ഏകദേശം 10 മൈൽ മാറിയായിരുന്നു ഈ പ്രതിഭാസം. പക്ഷേ ഇത് എല്ലായിപ്പോഴുമില്ല താനും. മേഖലയില്‍ ഭാഗ്യപരീക്ഷണത്തിനു പോയവർക്ക് വല നിറച്ച് മീൻ കിട്ടുകയും ചെയ്തു. ബെൻ റെയിൻസ് എന്ന മാധ്യമപ്രവർത്തകനും ഇതിനെപ്പറ്റി കേട്ടിരുന്നു. സംഗതി അന്വേഷിച്ചു പോയപ്പോൾ സീ ഡൈവിങ്ങിന് ആവശ്യമായ ഉപകരണങ്ങൾ വിൽക്കുന്ന ഒരു കടയുടെ ഉടമയാണു പറഞ്ഞത്– ‘കടലിൽ ഏകദേശം 60 അടി താഴെയായി ഒരു കാടുണ്ട്. അവിടെ തീറ്റ തേടിയെത്തുന്നതിനിടെയാണ് റെഡ് സ്നാപ്പറുകൾ മുകളിലേക്ക് നീന്തിയെത്തുന്നത്’. കേട്ടപ്പോൾ കൗതുകം തോന്നി. പക്ഷേ പ്രസ്തുത സ്ഥലമൊന്നു കാണാനായി മാസങ്ങളോളം ആ കടയുടമയ്ക്കു പിന്നാലെ നടക്കേണ്ടി വന്നു റെയിൻസിന്. ഒടുവിൽ 2011ൽ അദ്ദേഹത്തിന് കടലിന്നടിയിലെ ആ കാട്ടിലേക്ക് പ്രവേശനം ലഭിച്ചു.
ബെൻ കണ്ട അദ്ഭുതലോകം!
മറ്റൊരു ലോകം, ഒരു അദ്ഭുതലോകത്ത്, എത്തിയ അവസ്ഥയിലായിരുന്നു താനെന്നാണ് അതിനെപ്പറ്റി ബെൻ റെയിൻസ് പറഞ്ഞത്. പിന്നീടങ്ങോട്ട് മാസങ്ങളോളം ആ കാട്ടിലും പരിസരത്തുമായിരുന്നു അദ്ദേഹം. കാരണം, അവിടെ കണ്ടത് ലോകത്തിന്റെ ഭാവി തന്നെ പ്രവചിക്കാൻ കെൽപ്പുള്ള ഒരു കാടിന്റെ ശേഷിപ്പുകളായിരുന്നു. അതും ഒന്നും രണ്ടുമൊന്നുമല്ല 60,000 വർഷം പഴക്കമുള്ള മരങ്ങളും മരത്തടികളുമാണ് കാര്യമായ കേടുപാടുകളൊന്നുമില്ലാതെ കടലിന്നടിയിൽ സംരക്ഷിക്കപ്പെട്ടിരുന്നത്.
ഉപ്പുവെള്ളത്തിൽ വളരാത്തവയാണ് സൈപ്രസ് മരങ്ങൾ. ചതുപ്പുപ്രദേശങ്ങളോടാണ് പൊതുവെ താത്പര്യം. പിന്നെയെങ്ങനെ ഇവ കടലിൽ വളർന്നു? പലതും ഇപ്പോഴും അടിത്തട്ടിൽ വേരാഴ്ത്തിയ നിലയിലുമായിരുന്നു. കടലിൽ പലയിടത്തായി ചിതറിക്കിടന്നിരുന്ന മരത്തടികൾ മുകളിലേക്കെടുത്തു റെയിൻസും സംഘവും. ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റി, സതേൺ മിസിസിപ്പി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരും ഇതിനോടകം അദ്ദേഹത്തോടൊപ്പം ചേർന്നിരുന്നു. കാലാവസ്ഥാ ശാസ്ത്രജ്ഞരും പുരാവസ്തു ഗവേഷകരും സമുദ്രത്തെപ്പറ്റി പഠനം നടത്തുന്നവരുമെല്ലാം സംഭവത്തെപ്പറ്റി കേട്ടറിഞ്ഞെത്തി കൂടെക്കൂടി.
പൂർണരൂപം വായിക്കാം
Advertisement