‘കീരിയും പാമ്പും പോലെ...’ ശത്രുതയുടെ കാര്യത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം ആഫ്രിക്കൻ സിംഹങ്ങളെയും പുള്ളിപ്പുലികളെയും. പരസ്പരം കണ്ടാൽ കടിച്ചു കീറി കൊല്ലുന്ന സ്വഭാവം. പക്ഷേ പ്രകൃതിയല്ലേ, ഏതു നിമിഷവും നിയമങ്ങൾ മാറിമറയാം. അത്തരമൊരു നിമിഷത്തെ സ്നേഹക്കാഴ്ചയാണ് ഇപ്പോൾ ജന്തുസ്നേഹികൾക്കിടയിലെ ചർച്ച. ടാൻസാനിയയിലെ ങ്കോറോങ്കോറോ വന്യജീവി സംരക്ഷണകേന്ദ്രത്തിൽ നിന്നായിരുന്നു ഈ കാഴ്ച. അഞ്ചു വയസ്സ് പ്രായമുള്ള സിംഹിണി ഏതാനും ആഴ്ചകൾ മാത്രം പ്രായമുള്ള പുലിക്കുഞ്ഞിന് പാലു കൊടുക്കുന്നു. ‘അദ്ഭുതക്കാഴ്ച’ എന്നാണ് ചിലർ ഇതിനെ വിശേഷിപ്പിച്ചത്. കാരണം ഇത്തരമൊരു കാഴ്ച ഇന്നേവരെ ലോകത്തിനു മുന്നിലെത്തിയിട്ടില്ല. വന്യമൃഗസംരക്ഷണ കേന്ദ്രം സന്ദർശിച്ച ഒരു ഫൊട്ടോഗ്രാഫർ എടുത്ത ഫോട്ടോ അതിനാൽത്തന്നെയാണ് ലോകമാധ്യമങ്ങളിൽ തന്നെ പ്രാധാന്യമുള്ള വാർത്തയായതും.
എന്നാൽ ഈ സ്നേഹബന്ധം എത്രനാൾ തുടരും എന്ന കാര്യത്തിൽ വിദഗ്ധർക്ക് സംശയമുണ്ട്. നോസികിടോക് എന്നു പേരിട്ടിരിക്കുന്ന സിംഹിണി ഒരു മാസം മുൻപാണ് ഏതാനും കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഫോട്ടോയിലില്ലെങ്കിലും ചെടിക്കൂട്ടങ്ങൾക്കിടയിൽ സുഖമായിരിപ്പുണ്ട് അവ. വേട്ടക്കാരുടെ ഭീഷണിയുള്ളതിനാൽ നോസികിടോക്കിനെ ഒരു ജിപിഎസ് റേഡിയോ കോളർ വഴി അധികൃതർ നിരീക്ഷിക്കുന്നുണ്ട്. എന്നാൽ പുലിക്കുഞ്ഞിന്റെ അമ്മയെ ഇതുവരെ കണ്ടെത്താനുമായിട്ടില്ല. എപ്പോൾ മുതൽ ഈ പുലിക്കുട്ടി സിംഹിണിക്കൊപ്പമുണ്ട് എന്ന കാര്യത്തിലും വ്യക്തതയില്ല. ആദ്യകാഴ്ചയിൽ ഏതാനും ആഴ്ചത്തെ പ്രായമേ തോന്നുകയുള്ളൂ പുലിക്കുഞ്ഞിന്. അതാണ് ജന്തുസ്നേഹികളെ ആശങ്കാകുലരാക്കുന്നതും.