എസ്എടി ആശുപത്രി പരിസരത്തെ അമ്മയും കുഞ്ഞും പ്രതിമയ്ക്കു മുന്നിലെ പ്രാർഥനയ്ക്കു വിരാമമിട്ടു മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഉത്തരവ്. പ്രതിമ ഒരു കോൺക്രീറ്റ് ശിൽപം മാത്രമാണെന്നും ഇവിടെ ചികിത്സ തേടിയെത്തുന്ന രോഗികളും അവരുടെ ബന്ധുക്കളും വഞ്ചിതരാകരുതെന്നും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പറഞ്ഞു. ഇതു വിശദീകരിച്ചു പ്രതിമയ്ക്കു മുന്നിൽ ബോർഡും സ്ഥാപിച്ചു. മെഡിക്കൽ കോളജിന്റെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി തീർത്ത ശിൽപത്തെ അന്ധവിശ്വാസത്തിലേക്കു നയിക്കുന്നത് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നതിനാൽ ജനങ്ങൾ അന്ധവിശ്വാസം തിരിച്ചറിയണമെന്നു പ്രിൻസിപ്പൽ തോമസ് മാത്യു വിശദീകരിച്ചു.
പ്രതിമയ്ക്കു മുൻപിൽ മെഴുകുതിരി, വിളക്ക്, ചന്ദനത്തിരി എന്നിവ കത്തിക്കുന്നതും ആളുകൾ കൂടി തിരക്കുണ്ടാക്കുന്നതും കർശനമായി നിരോധിച്ചിട്ടുമുണ്ട്. ഈ പ്രതിമയ്ക്കു മുന്നിൽ പ്രാർഥിച്ചാൽ സിസേറിയൻ കൂടാതെ പ്രസവം നടക്കുമെന്നും മറ്റ് ആഗ്രഹങ്ങളും സഫലമാകുമെന്നുമൊക്കെ വിശ്വാസം പരന്നതിനെത്തുടർന്നു ദിനംപ്രതി ഒട്ടേറെപ്പേർ ഇവിടയെത്തി പ്രാർഥിക്കുന്നതു പതിവായിരുന്നു. ചന്ദനത്തിരിയും വിളക്കും മെഴുകുതിരിയുമൊക്കെ കൊളുത്തിയാണു പ്രാർഥന. ജാതി മതഭേദമെന്യേ അന്യജില്ലകളിൽ നിന്നുള്ളവർ പോലും ഇവിടെ പ്രാർഥിക്കുന്നുണ്ട്.
മെഡിക്കൽ കോളജിലെ മുൻ ജീവനക്കാരൻ കൂടിയായ ആര്യനാട് രാജേന്ദ്രനാണു ശിൽപി. മെഡിക്കൽ വിദ്യാർഥികൾക്കായി ശരീരഭാഗങ്ങൾ വരച്ചു കൊടുക്കുന്ന കലാകാരൻ കൂടിയായിരുന്നു രാജേന്ദ്രൻ. അമ്മയും കുഞ്ഞും പ്രതിമയുൾപ്പെടെ പതിനഞ്ചോളം പഠനവിഷയമല്ലാത്ത ശിൽപങ്ങളാണ് മെഡിക്കൽ കോളജ് ക്യാംപസിലും മ്യൂസിയത്തിലുമായി അദ്ദേഹം നിർമിച്ചിട്ടുള്ളത്. എസ്എടി അമ്മമാർക്കും കുട്ടികൾക്കുമുള്ള ആശുപത്രിയായതിനാലാണ് അമ്മയും കുഞ്ഞും പ്രതിമ നിർമിക്കാൻ തീരുമാനിച്ചത്. 1990 ലാണ് പ്രതിമ നിർമിച്ചത്.
രാജേന്ദ്രന്റെ നേതൃത്വത്തിൽ അഞ്ചു പേരാണ് പ്രതിമാ നിർമാണത്തിനുണ്ടായിരുന്നത്. 1990 നവംബർ 14 ശിശുദിനത്തിലാണു പ്രതിമ അനാച്ഛാദനം ചെയ്തത്. 25,000 രൂപയായിരുന്നു നിർമാണ ചെലവ്. 1992ൽ എസ്ബിടിയുടെ സഹകരണത്തോടെ ശിൽപത്തിനു ചുറ്റും ഇരുമ്പുവേലി കെട്ടി വേർതിരിച്ചു. മുലയൂട്ടുന്ന സമയത്ത് അമ്മയ്ക്കു കുഞ്ഞിനോടുള്ള സ്‌നേഹവും പ്രതീക്ഷയും ശിൽപത്തിലൂടെ ആവിഷ്‌കരിച്ചിട്ടുണ്ട്. മുണ്ടും ബ്ലൗസും ധരിച്ച അന്നത്തെ ഒരു ശരാശരി മലയാളി വീട്ടമ്മയെ ഈ ശിൽപത്തിലൂടെ കാണാൻ സാധിക്കുമെന്നതു തിരിച്ചറിയണമെന്നു ശിൽപിയും.