കോട്ടയം പനച്ചിക്കാട് അമ്പാട്ടുകടവ് പാറമടയിൽ മുങ്ങിമരിച്ച പ്രണവും ഷാരോണും ഇനി കണ്ണീരോർമകൾ. അവസാനയാത്രയ്ക്കു മുന്നോടിയായി ചിങ്ങവനം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ സഹപാഠികളും അധ്യാപകരും ഉൾപ്പെടെ നൂറുകണക്കിനുപേർ അന്ത്യാഞ്ജലി അർപ്പിച്ചു.
കഴിഞ്ഞ ദിവസം വരെ ആ സ്കൂൾ മുറ്റത്തെ നിറഞ്ഞ സാന്നിധ്യമായിരുന്ന ഇരുവരുടെയും ചേതനയറ്റ ദേഹങ്ങൾ സഹപാഠികൾക്കും അധ്യാപകർക്കും അധികനേരം കണ്ടുനിൽക്കാനായില്ല. ഇന്നലെ ഉച്ചയോടെയാണു സ്കൂൾ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു വച്ചത്. അധ്യാപകർക്കും വിദ്യാർഥികൾക്കും പുറമേ വൻ ജനാവലിയാണു തങ്ങളുടെ പ്രിയ കുരുന്നുകളെ ഒരുനോക്കു കാണാൻ സ്കൂളിൽ എത്തിയത്.
നിയന്ത്രണാതീതമായ തിരക്കായിരുന്നു സ്കൂൾ പരിസരത്തുണ്ടായിരുന്നത്. സഹപാഠികളുടെ മരണവാർത്ത വിശ്വസിക്കാനാവാതെയാണു കോരിച്ചൊരിയുന്ന മഴയിലും വിദ്യാർഥികൾ സ്കൂളിലേക്ക് എത്തിയത്. കഴിഞ്ഞ ദിവസം വരെ തങ്ങളോടൊപ്പം ക്ലാസിലിരുന്ന പ്രിയ കൂട്ടുകാർ ഒരിക്കലും തിരിച്ചുവരില്ലെന്ന ദുഃഖം താങ്ങാനാവാതെ പലരും വാവിട്ടുകരഞ്ഞു. പ്രണവിന്റെ സംസ്കാരം ഇന്നലെ അഞ്ചുമണിയോടെ വീട്ടുവളപ്പിൽ നടത്തി.
ഷാരോണിന്റെ സംസ്കാരം ഇന്ന് 11നു വെള്ളൂത്തുരുത്തി സെന്റ് ആൻഡ്രൂസ് സിഎംഎസ് ആംഗ്ലിക്കൻ പള്ളിയുടെ പരുത്തുംപാറയിലെ സെമിത്തേരിയിൽ നടത്തും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് തുടങ്ങി ഒട്ടേറെപ്പേർ ആദരാഞ്ജലികളർപ്പിക്കാൻ എത്തിയിരുന്നു. ചിങ്ങവനം എൻഎസ് എസ്എച്ച്എസ്എസിന് ഇന്ന് അവധിയായിരിക്കുമെന്നു പ്രിൻസിപ്പൽ അറിയിച്ചു.