ഈ ക്ഷണക്കത്തിനു സുവർണജൂബിലിയുടെ ശോഭ! ‘കമ്യൂണിസ്‌റ്റ് പാർട്ടിയുടെ ജില്ലാ കമ്മിറ്റി സെക്രട്ടറി സഖാവ് അച്യുതാനന്ദനും കുത്ത്യതോട് കോടംതുരുത്തുമുറിയിൽ കൊച്ചുതറയിൽ ശ്രീമതി വസുമതിയമ്മയും തമ്മിലുള്ള വിവാഹം 1967 ജൂലൈ 18നു ഞായറാഴ്‌ച പകൽ മൂന്നുമണിക്ക് ആലപ്പുഴ മുല്ലയ്‌ക്കൽ നരസിംഹപുരം കല്യാണമണ്ഡപത്തിൽവച്ചു നടത്തുന്നതിനു നിശ്‌ചയിച്ചിരിക്കുന്നതിനാൽ തദവസരത്തിൽ താങ്കളുടെ മാന്യസാന്നിധ്യം ഉണ്ടായിരിക്കണമെന്നു താൽപര്യപ്പെടുന്നു. വിധേയൻ, എൻ.ശ്രീധരൻ വിഎസ്–വസുമതി ദമ്പതികൾ ഒരുമിച്ചുള്ള ജീവിതം അൻപതു വർഷം പിന്നിടുന്നു.
സിപിഎം ആലപ്പുഴ ജില്ലാ ജോയിന്റ് സെക്രട്ടറിയുടെ പേരിലായിരുന്നു ക്ഷണക്കത്ത്. വിവാഹത്തിനു കതിർമണ്ഡപമൊരുങ്ങിയില്ല. പുടവ നൽകിയില്ല. നാലുകൂട്ടം പായസവുമായി സദ്യയില്ലായിരുന്നു. പരസ്‌പരം മാലയിടൽ മാത്രമായിരുന്നു ചടങ്ങ്. ചടങ്ങ് കഴിഞ്ഞു നേരെ പോയതു സഹോദരിയുടെ വീട്ടിലേക്ക്.
രാത്രി വാടകവീട്ടിലേക്ക്. അന്നുരാവിലെ തേച്ചുകഴുകിയിട്ടതിന്റെ നനവുമാറാത്ത വാടകവീട്ടിൽ പുതിയ ജീവിതത്തിനു തുടക്കം. കഞ്ഞിവയ്‌ക്കാൻ ചട്ടിയും കലവും മുതൽ അരിസമാനങ്ങൾ വരെ കണ്ടെത്തേണ്ടതു കല്യാണപ്പെണ്ണിന്റെ ജോലിയായി. വരൻ അമ്പലപ്പുഴ എംഎൽഎയായിരുന്നു.
പിറ്റേന്നു നേരംപുലർന്നതും പുതുമണവാളൻ മണവാട്ടിയെ സഹോദരിയുടെ വീട്ടിലാക്കി നിയമസഭാസമ്മേളനത്തിനായി തിരുവനന്തപുരത്തേക്കു വണ്ടികയറി. പിന്നീട് പലപ്പോഴും വിഎസിൽ ചുറ്റിക്കറങ്ങുന്നതായി കേരളരാഷ്ട്രീയം തന്നെ.
രാഷ്ട്രീയതാൽപര്യമൊന്നുമില്ലാതെ, സഖാവിനെ സ്നേഹിച്ചും പരിചരിച്ചും വസുമതി നിഴൽപോലെയും. ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്നു ഹെഡ് നഴ്സായി വിരമിക്കും വരെയും ശേഷവും വിഎസിന്റെ രാഷ്ട്രീയ കയറ്റിറക്കങ്ങളുടെ അണിയറയിലെ നിശബ്ദ സാക്ഷിയുമായി.
മക്കളായ അരുണും ആശയും പേരക്കുട്ടികളും നിറഞ്ഞ കുടുംബം ഈ വലിയ തണലിലാണ്. വിവാഹത്തോടു താൽപര്യമില്ലായിരുന്ന വിഎസ്, ഒടുവിൽ എൻ.സുഗതന്റെ ഉപദേശം സ്വീകരിച്ചാണു 43–ാം വയസ്സിൽ അതിനു തയാറായത്. വസുമതിക്ക് 29 വയസ്സും. കവടിയാർ ഹൗസിൽ ഇന്നു വലിയ ആഘോഷങ്ങളൊന്നുമില്ല. സന്തോഷസൂചകമായി പായസം എന്തായാലും തയാറായിരിക്കും!