കൊടുമൺ (പത്തനംതിട്ട) ∙ അപ്രതീക്ഷിതമായാണ് കരുണയുടെ കരങ്ങൾ നീണ്ടുവരുന്നതു തങ്കച്ചൻ അനുഭവിച്ചറിഞ്ഞത്. അതു കർദിനാൾ മാർ ക്ലീമീസ് കാതോലിക്കാ ബാവായിലൂടെ ആയിരുന്നു. തങ്കച്ചന്റെ കണ്ണുകളിൽ ഇപ്പോൾ പ്രതീക്ഷയുടെ നക്ഷത്രത്തിളക്കമുണ്ട്. തിരുവനന്തപുരത്ത് മാർ ഇവാനിയോസിന്റെ കബറിടത്തിലേക്കുള്ള പദയാത്രാ സംഘം കൈപ്പട്ടൂരിൽ നിന്ന് ചന്ദനപ്പള്ളിയിലേക്കു പോകുമ്പോഴാണ് തങ്കച്ചൻ എന്നയാള്‍ ബാവായുടെ കണ്ണിൽ പതിഞ്ഞത്. പാതയോരത്തെ ചായ്പിനു മുന്നിൽ നനവൂറുന്ന കണ്ണുകളുമായി പദയാത്രികരോട് പ്രാർഥനാ സഹായം അപേക്ഷിച്ചു നിൽക്കുകായിരുന്നു തങ്കച്ചനും ഭാര്യയും. നിസ്സഹായതയുടെ നൊമ്പരം വീണ നോട്ടം ബാവായുടെ മനസ്സിൽ തട്ടി.
തുടർന്നുള്ള കാര്യങ്ങൾ ബാവാ പറയുന്നതിങ്ങനെ. ‘ കമ്പിളി പുതുച്ചു നിൽക്കുന്ന തങ്കച്ചന് ഞാൻ ആശീർവാദം നൽകി മുന്നോട്ടു നടന്നു. എന്നാൽ പെട്ടെന്ന് ഒരു തോന്നൽ. പദയാത്രാ സംഘത്തോടു മുന്നോട്ടു പൊയ്ക്കൊള്ളാൻ പറഞ്ഞ് തിരികെ തങ്കച്ചനെ സമീപിച്ചു ചോദിച്ചപ്പോഴാണ് വീടില്ലെന്നും അസുഖമാണെന്നും അറിഞ്ഞത്. വസ്തു കിട്ടാൻ സർക്കാരിൽ അപേക്ഷിച്ചിട്ടുണ്ടെന്നും പറഞ്ഞു. വസ്തു കിട്ടിയാൽ ഉടനെ എന്നെ വന്നു കാണണമെന്നും വീടുവച്ചു നൽകാമെന്നും ഞാൻ ഉറപ്പു നൽകി. മരുന്നു വാങ്ങാൻ തുകയും നൽകി. ദൈവം എന്നെ തോന്നിച്ചതാണ്. അതാണ് ദൈവത്തിന്റെ ഇടപെടൽ. യാത്രയുടെ മൂന്നാം ദിവസം ഇഗ്നേഷ്യസ് അച്ചൻ എന്റെ കയ്യിൽ കുറച്ചു പണം തന്നിട്ടു പറഞ്ഞു തങ്കച്ചനുള്ള വീടിന്റെ ആദ്യ ഗഡുവാണെന്ന്.
ഞാൻ തങ്കച്ചനെ പദയാത്രക്കിടെ കണ്ടുമുട്ടിയതും വീടുനിർമിച്ചു നൽകാമെന്ന് വാക്ക് നൽകിയതും യാദൃച്ഛികമല്ല, ദൈവ പദ്ധതിയാണെന്ന് അരക്കിട്ടുറപ്പിക്കുന്നതായി ഈ പ്രവൃത്തി. അങ്ങനെ ധാരാളം അനുഭവങ്ങൾ.’’ പുനരൈക്യ പ്രസ്ഥാനത്തിന്റെ നായകൻ മാർ ഇവാനിയോസിന്റെ കബറിടത്തിലേക്ക് റാന്നി പെരുനാട്ടിൽ നിന്ന് എല്ലാവർഷവും ജൂലൈ പത്തിനാണ് തീർഥാടന പദയാത്ര പുറപ്പെടുന്നത്. 15ന് തിരുവനന്തപുരം പട്ടം സെന്റ്മേരീസ് കത്തീഡ്രൽ ദേവാലയത്തിലെ കത്തീഡ്രലിലാണ് ആ യാത്ര അവസാനിക്കുക.
സഭയിലെ യുവജനങ്ങളുടെ നേതൃത്വത്തിലുള്ള യാത്രയിൽ സഭയുടെ തലവൻ കൂടിയായ മേജർ ആർച്ച് ബിഷപ് കർദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ ഉടനീളം പങ്കെടുക്കുന്നത് ഇതു നാലാം തവണയാണ്. 150 കിലോമീറ്റർ നീളുന്ന യാത്രയിൽ ബാവായുടെ സാന്നിധ്യം തീർഥാടകർക്ക് ആവേശമായി. ഇത്തവണ തോമസ് മാർ അന്തോണിയോസും യാത്രയിലൂടനീളം ബാവായ്ക്കൊപ്പമുണ്ടായിരുന്നു. അഞ്ചു വർഷം മുൻപ് ശസ്ത്രക്രിയ ചെയ്ത മുട്ടുമായായിട്ടാണ് 58 വയസ്സ് പിന്നിട്ട ബാവയുടെ യാത്ര.
നാലു തവണയായി നടന്നത് കേരളത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെയുള്ള ദൂരം. ഈ യാത്രകൾ ബാവായ്ക്ക് വിശ്വാസികളോടൊപ്പവും സമൂഹത്തോടൊപ്പവും കൂടുതൽ കൂടിച്ചേരാനുള്ള അവസരമായി മാറുന്നു. ഇതര മതസ്തരും പദയാത്രയെ സ്വീകരിക്കുന്നു. പിരപ്പൻകോട് ശ്രീകൃഷ്ണക്ഷേത്രം കമ്മിറ്റി നൽകിയ സ്വീകരണം ഏറ്റുവാങ്ങിയാണ് അരുവിയോട്ടേക്ക് ബാവായും സംഘവും എത്തിയത്. പദയാത്രയ്ക്കിടയിലെ ഒരോ അനുഭവങ്ങളും വ്യത്യസ്തമാണെന്ന് ബാവാ ഓർമപ്പെടുത്തുന്നു. മക്കളില്ലാത്ത ദമ്പതികൾ, കാൻസർ രോഗികൾ, സാമ്പത്തിക പരാധീനതയുള്ളവർ, മക്കളുടെ പഠനത്തെക്കുറിച്ചും ആത്മീയ ജീവിത്തെക്കുറിച്ചും ആകുലപ്പെടുന്നവർ എന്നിവരെയൊക്കെ യാത്രയിൽ കണ്ടുമുട്ടി.