മുള്ളേരിയ (കാസർകോട്) ∙ ഇല്ല, ആ കുടുംബം പടിയിറങ്ങേണ്ടി വരില്ല. മൂന്നു മാസത്തിന്റെ സാങ്കേതികത്വം പറഞ്ഞ് അധികൃതർ ജപ്തിനടപടി തുടങ്ങിയ ബെള്ളൂർ കൽക്കയിലെ എൻഡോസൾഫാൻ ദുരിതബാധിത കുടുംബത്തിനു നടനും എംപിയുമായ സുരേഷ് ഗോപിയുടെ കൈത്താങ്ങ്.
പിന്നാക്ക വികസന കോർപറേഷനിൽ ഇവർ അടയ്ക്കാനുള്ള കുടിശികത്തുക അടയ്ക്കാമെന്നു സുരേഷ് ഗോപി അറിയിച്ചു. വായ്പയുടെ പലിശ ഒഴിവാക്കുന്നത് അടുത്ത 25നു ചേരുന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം പരിഗണിക്കുമെന്നു കോർപറേഷൻ അധികൃതരും ഉറപ്പു നൽകി.
ബെള്ളൂർ കൽക്കയിലെ പാർവതിയും മകനും അടങ്ങുന്ന കുടുംബത്തിന്റെ ദുരിതം മലയാള മനോരമയിലൂടെ അറിഞ്ഞ സുരേഷ് ഗോപി സാഹിത്യകാരൻ ഡോ. അംബികാസുതൻ മാങ്ങാടിനെ ഫോണിൽ ബന്ധപ്പെട്ടു തുക അടയ്ക്കാമെന്നേറ്റു. പാർവതിയുടെ ഭർത്താവ് എൻഡോസൾഫാൻ ദുരിതബാധിതനായ എല്യണ്ണ ഗൗഡ 2011ൽ സെപ്റ്റംബറിലാണ് ഒരുലക്ഷം രൂപ വായ്പ എടുത്തത്. വീടും 80 സെന്റ് സ്ഥലവുമായിരുന്നു ഈടുവച്ചത്. ഇതിൽ 22,000 രൂപയോളം തിരിച്ചടച്ചപ്പോഴേക്ക് എല്യണ്ണ ഗൗഡ മരിച്ചു. ഇതോടെ തിരിച്ചടവു മുടങ്ങി.
കൂലിപ്പണിയെടുത്തു കുടുംബം നോക്കുന്ന മകൻ ദിനേശന് ഇതു താങ്ങാവുന്നതിലും അധികമായിരുന്നു. മുതലും പലിശയും ഉൾപ്പെടെ 1,32,064 രൂപ ഇന്നേക്ക് അടച്ചില്ലെങ്കിൽ വീടും സ്ഥലും ജപ്തിചെയ്യുമെന്ന നോട്ടിസ് ഒരാഴ്ച മുൻപാണു ലഭിച്ചത്.
ഇതോടെ കുടുംബം എൻഡോസൾഫാൻ സെല്ലിനെ സമീപിച്ചെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അവരും കയ്യൊഴിഞ്ഞു. എല്ലാ വഴികളും അടഞ്ഞെന്നു കരുതിയപ്പോഴാണു പാർവതിക്കും കുടുംബത്തിനും പ്രതീക്ഷയേകി സുരേഷ് ഗോപി ഇടപെട്ടത്.