പുല്ലാങ്കുഴലില്‍ തുടർച്ചയായി 36 മണിക്കൂർ കീർത്തനം ആലപിച്ച് അനന്തപുരി അനന്തകൃഷ്ണൻ ലോക റെക്കോർഡിന് അർഹത നേടി. ഗുരുവായൂരിലെ വേദിയിലായിരുന്നു ഈ റെക്കോർഡ് പ്രകടനം.
പതിനേഴുകാരനായ അനന്തകൃഷ്ണനാണ് പുല്ലാങ്കുഴൽ വായിച്ച് റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. വ്യാഴാഴ്ച രാവിലെ ആറിനാണ് പുല്ലാങ്കുഴൽ കച്ചേരി തുടങ്ങിയത്. അവസാനിച്ചത് ഇന്നലെ വൈകിട്ട് 6.30നും. ഓരോ മണിക്കൂറിന് ശേഷം അഞ്ചു മിനിറ്റ് വിശ്രമിച്ചു. പിന്നെ വീണ്ടും വേദിയിലേക്ക്. ഇതിനിടെ കഴിച്ചത് കട്ടൻ ചായയും വെള്ളവും. ഗണപതി സ്തുതിയോടെ ആരംഭിച്ച കച്ചേരി കൃഷ്ണകീർത്തനത്തിലാണ് അവസാനിച്ചത്. ഒരു കീർത്തനം പോലും ആവർത്തിച്ചില്ല. ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സും തിരുത്തി. 27 മണിക്കൂർ 10 മിനിറ്റും 50 സെക്കൻഡ്സുമായിരുന്നു നേരത്തെയുള്ള റെക്കോർഡ്. 36 മണിക്കൂർ കച്ചേരി നടത്തിയതോടെ ഗിന്നസ് റെക്കോർഡിനുള്ള അർഹത നേടി. ഇതിന്റെ പ്രഖ്യാപനം പിന്നീട് ഉണ്ടാകും.
പുല്ലാങ്കുഴൽ കച്ചേരി ആസ്വദിക്കാൻ നിരവധി പേർ ഗുരുവായൂരിൽ എത്തിയിരുന്നു.