എലിയെ തുരത്തുന്നതിനു മെട്രോ സ്റ്റേഷനുകൾക്കുള്ളിലെ ഭക്ഷ്യശാലകൾക്കു ഷട്ടറിടാൻ ഡിഎംആർസി തീരുമാനം. ഭക്ഷ്യശാലകളിൽ ഭക്ഷ്യ പദാർഥങ്ങൾ നിലത്തുവീഴുന്നതും അതു ഫലപ്രദമായി നീക്കം ചെയ്യാത്തതും മൂലം സ്റ്റേഷനുകളിൽ എലിശല്യം രൂക്ഷമാകുന്നുവെന്നാണ് അധികൃതരുടെ കണ്ടെത്തൽ. ഇതേത്തുടർന്ന്, ഇനി മുതൽ സ്റ്റേഷനുകൾക്കുള്ളിൽ ഭക്ഷ്യശാലകൾക്കു ലൈസൻസ് നൽകേണ്ടെന്ന് ഡിഎംആർസി തീരുമാനിച്ചു.
നിലവിലുള്ളവയ്ക്കു ലൈസൻസ് കാലാവധിവരെ പ്രവർത്തനാനുമതി നൽകും. പിന്നീടു ലൈസൻസ് പുതുക്കിനൽകില്ല. മൂന്നു വർഷത്തേക്കാണു ലൈസൻസ് നൽകിയിട്ടുള്ളത്. ഹുഡാ സിറ്റി സെന്റർ, നോയിഡ സിറ്റി സെന്റർ, ചാന്ദ്നി ചൗക്ക്, ന്യൂഡൽഹി, ബൊട്ടാണിക്കൽ ഗാർഡൻ, ലക്ഷ്മി നഗർ, ചാവഡി ബസാർ എന്നിവിടങ്ങളിൽ ഭക്ഷ്യശാലകൾ മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
സ്റ്റേഷനുകളിലെ ഇലക്ട്രിക് സംവിധാനങ്ങൾ എലികൾ നശിപ്പിച്ചതു കണ്ടെത്തിയതോടെയാണു കർശന നടപടി. ഭക്ഷ്യശാലകളുടെ സാന്നിധ്യം സ്റ്റേഷൻ പരിസരം വൃത്തികേടാക്കുന്നതായി അടുത്തിടെ നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു. ടിക്കറ്റ് കൗണ്ടറുകൾക്കു സമീപം പ്രവർത്തിക്കുന്ന ചില ഭക്ഷ്യശാലകൾ സ്റ്റേഷനിൽ തിക്കും തിരക്കുമുയർത്തുന്നതായും പരാതി ഉയർന്നിട്ടുണ്ട്.
ടിക്കറ്റ് എടുക്കാൻ വരുന്നവർക്കു ഇതു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണു വിലയിരുത്തൽ. സ്റ്റേഷനുകൾക്കുള്ളിലുള്ള ഭക്ഷ്യശാലകൾക്കു പുറത്തു പ്രവർത്തിക്കാൻ സൗകര്യമൊരുക്കുന്നതും പരിഗണനയിലുണ്ട്. ഡിഎംആർസിയുടെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ഇവ. തിരക്കേറിയ സ്റ്റേഷനുകളിൽ വാടകയിനത്തിൽ ഭക്ഷ്യശാലകളിൽനിന്നു ഗണ്യമായ വരുമാനം മെട്രോയ്ക്കു ലഭിക്കുന്നുണ്ട്.