കറുകച്ചാൽ ∙ ‘നീ പോയി വേറെ വല്ല പണിയും നോക്കെടാ ഊവ്വേ’ എന്ന ചങ്കൂറ്റത്തോടെയുള്ള എൺപതുകാരന്റെ ഒറ്റ ഡയലോഗിൽ വിഫലമായത് സ്വർണമോതിരം തട്ടിയെടുക്കാനുള്ള യുവാവിന്റെ ശ്രമം. ഡയലോഗ് കേട്ടതും തട്ടിപ്പുകാരനായ യുവാവ് ശ്രമം ഉപേക്ഷിച്ച് ബൈക്കിൽ ജീവനുംകൊണ്ട് പാഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് 12ന് കറുകച്ചാൽ ഗുരുമന്ദിരത്തിനു സമീപം കുരിശുകവല റോഡിലായിരുന്നു സംഭവം.
വാഴൂർ റോഡിലൂടെ ബസ് സ്റ്റാൻഡിലേക്ക് ഇറങ്ങുന്ന വഴിക്കു മുന്നിൽ വച്ച് ബാങ്കിൽ പോയി വീട്ടിലേക്കു മടങ്ങുകയായിരുന്ന പനയമ്പാല ചീരംവേലിൽ സി.എസ്.നൈനാന്റെ അടുത്ത് ഹെൽമറ്റ് ധരിച്ചെത്തിയ യുവാവ് ബൈക്ക് നിർത്തി. നാളെ തന്റെ പെങ്ങളുടെ കല്യാണമാണെന്നും ഇതിനായി ഒരു മോതിരം വാങ്ങി നൽകാൻ പോവുകയാണെന്നും ഇയാൾ പറഞ്ഞു. അളവിനുള്ള മോതിരം എടുക്കാതെയാണത്രേ വന്നത്. അപ്പച്ചന്റെ കൈയിൽ കിടക്കുന്ന മോതിരത്തിന്റെ അളവ് പെങ്ങൾക്ക് പറ്റുമെന്നും അളവ് നോക്കി പുതിയത് വാങ്ങാൻ ആ മോതിരം ഊരി നൽകണമെന്നുമായിരുന്നു യുവാവിന്റെ ആവശ്യം.
വഴങ്ങാതിരുന്നപ്പോൾ അപ്പച്ചന്റെ പള്ളിയിലെ കപ്യാരുടെ ബന്ധുവാണെന്നും യുവാവ് പറഞ്ഞുനോക്കി. ഹെൽമറ്റ് ധരിച്ചതിനാൽ ആളെ മനസ്സിലായില്ലെന്നും ആദ്യം നീയൊന്ന് ഹെൽമറ്റ് ഊര് ഞാൻ മുഖമൊന്നു കാണട്ടെ എന്ന് പറഞ്ഞപ്പോൾ തല പൊട്ടിയിരിക്കുന്നതിനാൽ ഹെൽമറ്റ് ഊരാനാകില്ലെന്ന് യുവാവ് പറഞ്ഞപ്പോൾ തനിക്കു തട്ടിപ്പു മനസ്സിലായെന്നും നൈനാൻ പറയുന്നു. ഇതോടെ നീ വല്ല വേറെ പണിയും നോക്കെടാ എന്ന് പറഞ്ഞു. ഇതോടെ യുവാവ് കോട്ടയം റോഡിലൂടെ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നുവെന്നും നൈനാൻ പറയുന്നു.