യുഎസിലെ അലബാമയിൽ മെക്സിക്കോ ഉൾക്കടലിന്റെ തീരപ്രദേശങ്ങളിലൊന്നായ മൊബീലിൽ ഒഴിവുകാലം ചെലവഴിക്കാനെത്തിയതായിരുന്നു ആ വയോജന ദമ്പതിമാർ. എഴുപതുകാരിയായ ഭാര്യ ചൂണ്ടയിടാനുള്ള തയാറെടുപ്പിലായിരുന്നു. ചെറിയ ചെമ്മീനുകളിലൊന്നിനെ ചൂണ്ടയിൽ കൊളുത്തി കടലിലേക്കെറിഞ്ഞ് കാത്തിരുന്നു. അതിനിടെ ചെറുതായി കൈയ്യിലൊരു മുറിവേറ്റു. അന്നേരം കാര്യമാക്കിയില്ല. പിന്നീട് കുറച്ചുനേരം കടലിലൊക്കെയിറങ്ങി കുളിച്ച് തിരികെ പോന്നു. ഏകദേശം മൂന്നുമണിക്കൂർ കഴിഞ്ഞതോടെ ദേഹമാകെ വിറയൽ, ഛർദ്ദിക്കാൻ വരുന്നതു പോലെ, ഒപ്പം കനത്ത തലവേദനയും. കയ്യിലുണ്ടായ മുറിവിനു ചുറ്റും ചുവപ്പും ചെറിയ തടിപ്പും വന്നു തുടങ്ങി. അതുപിന്നെ പൊള്ളലേറ്റതു പോലെ വലുതായി. ഭാര്യയുമായി അപ്പോൾത്തന്നെ ഭർത്താവ് ആശുപത്രിയിലെത്തി. കൃത്യസമയത്ത് അതിനു തോന്നിയതിന് ഇപ്പോൾ അദ്ദേഹം ദൈവത്തോടു നന്ദി പറയുന്നുണ്ടാകണം– കാരണം, മരണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് അവർ രക്ഷപ്പെട്ടത്. അതും 10 ദിവസത്തോളം ഒരു സൂക്ഷ്മജീവിയോട് പടവെട്ടി! അദ്ഭുതകരമായ രക്ഷപ്പെടൽ എന്നാണ് ഡോക്ടർമാർ പോലും ഇതിനെപ്പറ്റി പറഞ്ഞത്.
മനുഷ്യമാംസം ‘തിന്നുതീർക്കുന്ന’ വിബ്രിയോ വുൾനിഫിക്കസ് എന്ന ബാക്ടീരിയയുടെ പിടിയിൽ നിന്നാണ് ആ എഴുപതുകാരി രക്ഷപ്പെട്ടത്. സാധാരണ ഇതിന്റെ ആക്രമണമേറ്റാൽ രക്ഷപ്പെടുക വിരളം. ഇവ ബാധിച്ച ഭാഗം മുറിച്ചു കളയേണ്ടിയും വരാറുണ്ട്. എന്നാൽ ഇതൊന്നുമില്ലാതെ എഴുപതുകാരി രക്ഷപ്പെട്ടെങ്കിലും ജനങ്ങൾ ഭീതിയിലാണ്. മൊബീലിൽ കടലിൽ നിന്ന് വിബ്രിയോ വുൾനിഫിക്കസിന്റെ ആക്രമണമേറ്റ രണ്ട് സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കൂടാതെ വേറൊരു സ്റ്റേറ്റിൽ കൃത്യമായി പാകം ചെയ്യാത്ത ഓയ്സ്റ്ററിൽ നിന്നും ഒരാൾക്ക് ബാക്ടീരിയ ബാധയേറ്റ വാർത്തയും വന്നു. അതോടെ മൊബീൽ കൗണ്ടിയിലെ ആരോഗ്യവകുപ്പ് കടലിലിറങ്ങുന്നതു സംബന്ധിച്ച് മുന്നറിയിപ്പു നൽകി. ഓയ്സ്റ്ററും ഷെൽഫിഷും പോലുള്ളവ പാകം ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.