ബാംഗ്ലൂരിലെ നല്ലൊരു കോളജില്‍നിന്ന് അത്യാവശ്യം നല്ല മാര്‍ക്കോടെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് പാസായി. മറ്റേതു വിദ്യാർഥിയെയും പോലെ സുശാന്ത് ഝായും മോഹിപ്പിക്കുന്ന ഒരു കരിയര്‍ സ്വപ്‌നം കണ്ടു. പക്ഷേ, പ്ലെയ്‌സ്‌മെന്റ് ഇന്റര്‍വ്യൂവിനു വന്ന കമ്പനികളെല്ലാം ഈ ചെറുപ്പക്കാരനെ തിരസ്‌കരിച്ചു. കാരണം ജന്മനാ ഉള്ള മുച്ചുണ്ടും ഇതു മൂലം സംസാരിക്കുമ്പോഴുള്ള ചെറിയ പ്രശ്‌നവും.
ഒരു വര്‍ഷത്തെ വിഫലമായ തൊഴില്‍ അന്വേഷണങ്ങള്‍ക്കു ശേഷം സുശാന്ത് ഉപരിപഠനത്തിനായി എംബിഎയ്ക്കു ചേര്‍ന്നു. നല്ല നിലയില്‍ എംബിഎയും പാസ്സായി. പക്ഷേ വീണ്ടും അഭിമുഖ പരീക്ഷ എന്ന കടമ്പയില്‍ തട്ടി വീണു. സുശാന്തിന്റെ സാങ്കേതിക ജ്ഞാനവും യോഗ്യതകളുമൊന്നും ഒരിടത്തും അളവുകോലായില്ല. പൊതുവായുള്ള ഒന്നു രണ്ടു ചോദ്യങ്ങള്‍ക്കു ശേഷം ഓരോ അഭിമുഖകാരനും സുശാന്തിനെ മടക്കി അയച്ചു. ഇത്തരത്തില്‍ പരാജയപ്പെട്ടതു നാല്‍പതോളം അഭിമുഖങ്ങളില്‍.
ഫലമോ, എംബിഎ കഴിഞ്ഞു 2 വര്‍ഷത്തിനു ശേഷവും സുശാന്ത് തൊഴില്‍രഹിതനായി തുടര്‍ന്നു. ഇതോടെ എവിടെയെങ്കിലും ജോലിക്കു കയറിപ്പറ്റണം എന്ന ആഗ്രഹം സുശാന്ത് ഉപേക്ഷിച്ചു. സ്വന്തമായി എന്തെങ്കിലും ചെയ്യുന്നതിനെ കുറിച്ചായി ചിന്ത. എന്തെങ്കിലും ബിസിനസ് ചെയ്ത് പണമുണ്ടാക്കണം എന്നു മാത്രമായിരുന്നില്ല, അതിലൂടെ സമൂഹത്തിനും പരിസ്ഥിതിക്കുമൊക്കെ എന്തെങ്കിലും നേട്ടമുണ്ടാകണമെന്നും ഈ ചെറുപ്പക്കാരന്‍ ആഗ്രഹിച്ചു. ഈ ആഗ്രഹത്തിന്റെ ഫലമാണു ബോധി ട്രീ നോളജ് സര്‍വീസസ് എന്ന കമ്പനിയും അവരുടെ പഡേഗാ ഇന്ത്യ എന്ന സംരംഭവും. അതില്‍ സുശാന്തിന് കൂട്ടിനെത്തിയതാകട്ടെ സഹോദരന്‍ പ്രശാന്ത് ഝായും.
ഇന്ത്യയിലൊരാള്‍ പ്രതിവര്‍ഷം 10 കിലോ പേപ്പര്‍ ഉപയോഗിക്കുന്നുണ്ടെന്നാണു കണക്ക്. ഓരോരുത്തരും പരീക്ഷയ്ക്കു വേണ്ടി മാത്രമായും മറ്റും പുതിയ പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ കൂടുതല്‍ കൂടുതല്‍ മരങ്ങള്‍ ഇതിനു വേണ്ടി മുറിക്കപ്പെടുന്നു. ഇതിനൊരു പരിഹാരമായി സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകങ്ങളുടെ വിതരണമാണ് പഡേഗാ ഇന്ത്യ ആരംഭിച്ചത്. വില കൂടിയ അക്കാദമിക് പുസ്‌കങ്ങളുടെയും അപൂര്‍വ നോവലുകളുടെയും സെക്കന്‍ഡ് ഹാന്‍ഡ് പ്രതികള്‍ സൗത്ത് ഡല്‍ഹിയില്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുത്തു കൊണ്ടായിരുന്നു തുടക്കം. വീട്ടിലിരുന്നു തന്നെയായിരുന്നു ബിസിനസ്സിന്റെ തുടക്കം.