കുറച്ചു നാളുകൾക്ക് മുൻപ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയമായ നീലക്കണ്ണുള്ള ആ സുന്ദരനെ ഓർക്കുന്നുണ്ടോ? പാകിസ്ഥാനി യുവാവായ ചായക്കടക്കാരൻ എന്ന പേരിലായിരുന്നു അന്ന് അർഷാദ് ഖാൻ എന്ന യുവാവിന്റെ ചിത്രം പ്രചരിച്ചത്. മാധ്യമങ്ങൾ ആഘോഷിച്ച യുവാവിന്റെ സൗന്ദര്യത്തിനു മുന്നിൽ പല വൻകിട ബ്രാൻഡുകളും മോഡലിങ് അവസരങ്ങളുമായി നിരന്നു, ഇതിനിടെ അർഷദ് ഒരു ആൽബത്തിൽ പാടി അഭിനയിക്കുകയും ചെയ്തു.
എന്നാൽ പാകിസ്ഥാനി എന്ന പേരിൽ പ്രചരിക്കപ്പെട്ട വാർത്ത ശരിയല്ലെന്നും, യുവാവ് അഫ്ഗാനിസ്ഥാൻകാരൻ ആണ് എന്നുമാണ് പുതിയ വാർത്ത. ഇതു സംബന്ധിക്കുന്ന വിവരങ്ങൾ പാകിസ്താനിലെ ജിയോ ന്യൂസ് എന്ന ചാനലാണ് പുറത്തു വിട്ടത്. നാഷണൽ ഡാറ്റ ബേസ് രജിസ്ട്രേഷൻ അതോറിറ്റിയിൽ നിന്നും ലഭിച്ച വിവരങ്ങൾ അടിസ്ഥാനമാക്കി പരിശോധിച്ചപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത് എന്നു ജിയോ ന്യൂസ് പറയുന്നു.
പാകിസ്ഥാൻ വ്യക്തിത്വം ഉപയോഗിച്ച് തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കിയതിന് ചാനൽ അർഷാദ് ഖാനെ കുറ്റപ്പെടുത്തുകയും ചെയ്തു. എന്നാൽ ചാനൽ പുറത്തുവിട്ട കാര്യങ്ങൾ എല്ലാം തെറ്റാണ് എന്നാണ് അർഷാദ് പറയുന്നത്. അർഷാദിന്റെ ഫേസ്‌ബുക്ക് അകൗണ്ടിൽ കമ്പ്യൂട്ടറൈസ്ഡ് തിരിച്ചറിയൽ രേഖകൾ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ ഉണ്ട്.