ഒന്നരവയസ്സുകാരന്റെ തലയിൽ കുടുങ്ങിയ കലം മലപ്പുറം ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മുറിച്ചുനീക്കുന്ന വിഡിയോ അഞ്ച് ദിവസത്തിനുള്ളിൽ കണ്ടത് 70 ലക്ഷം ലക്ഷത്തിലേറെ പേർ. സാഹസികമായ പല രക്ഷപ്പെടുത്തലുകൾക്കും നേതൃത്വം നൽകിയിട്ടുണ്ടെങ്കിലും ‘കലംമുറി’ അപ്രതീക്ഷിതമായി വൈറൽ ആയതിന്റെ ആശ്ചര്യത്തിലാണ് ഫയർഫോഴ്സ്. കേരള ഫയർ ഫോഴ്സ് എന്ന ഫെയ്സ്ബുക് പേജിലാണ് 70 ലക്ഷത്തിലേറെ പേർ വിഡിയോ കണ്ടത്. ഫയർ ഫോഴ്സ് അംഗത്തിന്റെ ഫെയ്സ്ബുക് പേജും വാട്സാപ്പും വഴിയുള്ള കാഴ്ചക്കാർ വേറെ. ഈ മാസം അഞ്ചിനാണ് വിഡിയോ പോസ്റ്റ് ചെയ്തത്.
നാലിന് വൈകിട്ട് നാലരയോടെയാണ് മലപ്പുറം പാണായി പെരിമ്പലം കൊടുംപള്ളിക്കൽ ഷുഹൈബ് തങ്ങളും ഭാര്യ ഇസ്രത്ത് ജഹാനും മകൻ അൽസാമുമായി ഫയർ സ്റ്റേഷനിലെത്തിയത്. വീട്ടിനകത്ത് കളിക്കുന്നതിനിടെ കലം അബദ്ധത്തിൽ അൽസാമിന്റെ തലയിൽ കുടുങ്ങുകയായിരുന്നു. കലം മാറ്റാൻ ചെറിയ ശ്രമമൊന്നും മതിയാവില്ലെന്നു മനസ്സിലായതോടെ ഫയർ സ്റ്റേഷനിലേക്കു തിരിച്ചു.
വിവിധതരം കട്ടറുകൾ ഉപയോഗിച്ചു ശ്രദ്ധയോടെ കലം മുറിച്ചുമാറ്റുന്നതും കുട്ടി വാവിട്ടു കരയുന്നതും ഒടുവിൽ മുഖത്ത് ആശ്വാസം തെളിയുന്നതും വിഡിയോയിൽ കാണാം. എസ്ഒ സി.ബാബുരാജന്റെ നേതൃത്വത്തിലാണ് അഞ്ചുമിനിറ്റ് കൊണ്ട് അലുമിനിയകലം മുറിച്ചെടുത്തത്. കുട്ടികൾ കളിക്കുന്നത് വീടിനകത്തായാലും പുറത്തായാലും മുതിർന്നവരുടെ ശ്രദ്ധ വേണമെന്നോർമിക്കാൻ വിഡിയോ സഹായകമാകട്ടെയെന്നു ഷുഹൈബ് തങ്ങൾ പറഞ്ഞു.