ന്യൂഡൽഹി ∙ എയർ ഹോസ്റ്റസ് കോഴ്സ് വിദ്യാർഥിനി റിയ ഗൗതം കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ പിടികൂടാൻ പൊലീസിനു സഹായമായതു റിയയുടെ മൊബൈൽ ഫോൺ. സംഭവത്തിനു ശേഷം റിയയുടെ മൊബൈൽ ഫോൺ ആദിൽ എടുത്തിരുന്നു. കടന്നുകളയാനുള്ള ശ്രമത്തിനിടെ മൊബൈൽ ഫോൺ സ്വിച്ച് ഓൺ ചെയ്തതാണു പൊലീസിനു സൂചനകൾ ലഭിക്കാൻ സഹായിച്ചത്. ആദിൽ ഖാനെതിരെ റിയ മുൻപു പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് പരാതിയിൽ നടപടി സ്വീകരിച്ചില്ലെന്നു പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ഏറെ വേദനയോടെ പറയുന്നു.
പരാതിയിൽ പൊലീസ് നടപടി സ്വീകരിച്ചിരുന്നെങ്കിൽ തങ്ങളുടെ മകൾ ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നെന്നും ഇവർ പറയുന്നു. ഏപ്രിൽ മാസമാണു മാനസരോവർ പാർക്ക് പൊലീസിനു റിയ ഗൗതം പരാതി നൽകിയത്. ഒന്നര വർഷത്തെ പരിചയമുണ്ട് റിയയും ആദിലും തമ്മിൽ. വാഹന മോഷണക്കേസിൽ ഉൾപ്പെട്ടയാളാണ് ആദിലെന്നു വ്യക്തമായതോടെയാണു റിയ ആദിലുമായുള്ള ബന്ധം അവസാനിപ്പിച്ചത്. എന്നാൽ ആദിലിന്റെ ശല്യം പിന്നെയും തുടർന്നതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നു റിയയുടെ സഹോദരനായ ആഷിഷ് പറയുന്നു. സംഭവദിവസം മാനസരോവർ പാർക്കിൽ റിയയ്ക്കു കുത്തേൽക്കുന്നതു കണ്ടിട്ടും ആരും രക്ഷിക്കാൻ എത്തിയില്ലെന്ന പരാതിയും ഇവർ ഉയർത്തുന്നുണ്ട്.
വൈകിട്ട് ഒട്ടേറെപ്പേരുടെ കൺമുന്നിലാണ് എട്ടിലേറെ തവണ ആദിൽ റിയയെ കുത്തിയത്. സംഭവത്തിനു സാക്ഷ്യം വഹിച്ചവർ ആരും ഇടപെടാൻ തയാറായില്ല. റിയയെ രക്ഷിക്കാനുമെത്തിയില്ല. ആദിൽ കത്തിയുമായെത്തുന്നതും പെൺകുട്ടി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതുമെല്ലാം സിസിടിവി ദൃശ്യങ്ങളിൽ നിന്നു ലഭിച്ചിട്ടുണ്ട്. ഒരു കടയിലേക്ക് ഓടിക്കയറിയെങ്കിലും അവിടെ ആരുമുണ്ടായിരുന്നില്ല. കടയ്ക്കുള്ളിൽ വച്ചാണ് ആദിൽ പെൺകുട്ടിയെ പലതവണ കത്തികൊണ്ടു കുത്തിയത്. ആദിൽ കുറ്റകൃത്യം നടത്തുന്നതിനു മുൻപ് ഇത് ആസൂത്രണം ചെയ്തിരുന്നെന്നു പൊലീസ് വൃത്തങ്ങൾ പറയുന്നു. കേസിൽ അറസ്റ്റിലായ അൻസാരിയുമായും പ്രായപൂർത്തിയാകാത്ത യുവാവുമായും ഇക്കാര്യം ചർച്ച ചെയ്തിരുന്നു. അലിഗഡ് സ്വദേശികളാണ് ഇരുവരും. സംഭവത്തിനു പിന്നാലെ മഥുരയിൽ നിന്നു മുംബൈയ്ക്ക് സംഘം കടന്നു. ബറോഡയിൽ വച്ച് ആദിൽ റിയ ഗൗതത്തിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓൺ ചെയ്തതാണ് അന്വേഷണ സംഘത്തിനു, സംഘത്തെക്കുറിച്ചു സൂചന നൽകിയത്. തുടർന്നു വിവിധ സംസ്ഥാനങ്ങളിലെ പൊലീസിന് അറിയിപ്പു നൽകി. തുടർന്നു ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണു മൂവരും കുടുങ്ങിയത്.