ഡോക്ടർമാർ മരിച്ചെന്നു വിധിയെഴുതിയ ആൾ സംസ്കാര ചടങ്ങുകൾക്കിടെ കണ്ണു തുറന്നു. വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കർണാടകയിലെ കാർക്കള സ്വദേശി ഗോപാൽ ദേവാഡിഗയാണു(48) മരിച്ചത്. ജൂൺ 29നു പനിയെ തുടർന്നു ഗോപാലിനെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ്. ചികിൽസയ്ക്കിടെ കഴിഞ്ഞ ദിവസം നെഞ്ചു വേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ടു. ബോധരഹിതനായ ഗോപാലിനു ചികിത്സ നൽകിയെങ്കിലും ജീവന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചില്ല.
തുടർന്നു നടത്തിയ ഇസിജി പരിശോധനയിൽ ഹൃദയം നിലച്ചതായി വ്യക്തമായി. ഇതോടെ മരിച്ചതായി ബന്ധുക്കളെ അറിയിക്കുകയും ചെയ്തു. തുടർന്നു മൃതദേഹം ഏറ്റു വാങ്ങി വിട്ടിലെത്തിച്ചു സംസ്കാര ചടങ്ങുകൾ ആരംഭിച്ചു. ചടങ്ങുകൾ നടന്നു കൊണ്ടിരിക്കെ 'മൃതദേഹം' കണ്ണു തുറക്കുകയും അലറി വിളിക്കുകയും ചെയ്തു. ആദ്യം അമ്പരന്ന വീട്ടുകാരും നാട്ടുകാരും ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണത്തിനു കീഴടങ്ങി.
സർക്കാർ ആശുപത്രിയിലെ അനാസ്ഥയാണു മരണത്തിനു കാരണമെന്നു ബന്ധുക്കൾ ആരോപിച്ചു. മരിച്ചെന്നു വിധിയെഴുതി ചികിൽസ അവസാനിപ്പിച്ചതാണ് മരണത്തിനു കാരണമായതെന്നാണ് ഇവർ പറയുന്നത്. എന്നാൽ, ഇസിജി പരിശോധനയടക്കം നടത്തി ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചതായി സ്ഥിരീകരിച്ച ശേഷമാണു മരിച്ചതായി ബന്ധുക്കളെ അറിയിച്ചു കൈമാറിയതെന്നും ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നു വീഴ്ച ഉണ്ടായിട്ടില്ലെന്നും ഉഡുപ്പി ജില്ല ആരോഗ്യ ഓഫിസർ പറഞ്ഞു.