എന്റെ ഫീൽഡിൽ ഇനിയാരും കളിക്കേണ്ടെന്ന ഭാവത്തിൽ ‘ബുള്ളറ്റ്’ വീണ്ടും കളത്തിലിറങ്ങിയോടെ റോഡിലെങ്ങും ഇടിമുഴക്കം. കൂട്ടിനു പഴയ ജവാനായ ജാവയും വരുന്നുണ്ടത്രേ. ഇങ്ങ് ഗൾഫ് റോഡുകളിലെ പടിഞ്ഞാറൻ സിംഹങ്ങൾക്കിടയിലും ബുള്ളറ്റ് ‘ബുൾഡോസർ’ ആയിക്കഴിഞ്ഞു. ഹാർലി ഡേവിഡ്‌സൺ, ഫെറാറി, ബെന്റ്‌ലി, ലംബോർഗിനി, ബുഗാട്ടി തുടങ്ങിയ റോയൽ താരങ്ങൾക്കിടയിലും തലയെടുപ്പുള്ള താരം. ഏതു ബഹളത്തിലും പ്രിയപ്പെട്ടവരുടെ ശബ്‌ദം തിരിച്ചറിയുന്നപോലെ ബുള്ളറ്റിന്റെ നേരിയ മുഴക്കം പോലും ഇന്ത്യൻ കാതുകൾ പിടിച്ചെടുക്കുന്നു. പലനാട്ടുകാരുള്ള ഗൾഫിൽ സായിപ്പന്മാരും ആഫ്രിക്കക്കാരും വരെ ബുള്ളറ്റിന്റെ ആരാധകർ.
ചോക്കലേറ്റ് പയ്യന്മാരെപ്പോലെ പരിഷ്‌കാരി ബൈക്കുകൾ വന്നതോടെയാണ് എൺപതുകളിൽ ബുള്ളറ്റിന്റെ കണ്ടകശ്ശനി തുടങ്ങിയത്. ഇടയ്‌ക്കൊക്കെ പുറത്തിറങ്ങി ബലം പിടിച്ചുനോക്കിയെങ്കിലും ജിം പയ്യന്മാരായ 100 സിസിക്കാരുടെ നെഗളിപ്പു കണ്ടപ്പോൾ ഹോ, വെറുത്തുപോയി. ജവാൻമാരുടെ കുടുംബത്തിലെ യെസ്‌ഡിയുടെ അവസ്‌ഥ ഇതിലുമപ്പുറമായിരുന്നു. ചെരിച്ചുനിർത്തി തൊഴിച്ചുതളർന്നവരെ നോക്കി ‘ജിമ്മന്മാർ’ ചിരിച്ചപ്പോൾ യെസ്‌ഡി ആരാധകരും വീണുപോയി. അങ്ങനെ പണ്ടു റോഡിലെ ‘റൗഡി’യായിരുന്ന യെസ്‌ഡി പവറുപോയി ഷെഡ്‌ഡിൽ കയറി. എൺപതുകളിൽ കലാലയങ്ങളിൽ മാറ്റങ്ങളുടെ മുല്ലപ്പൂ വിപ്ലവമായിരുന്നു. നീളൻമുടി ബോബ് ചെയ്‌തപ്പോൾ മുല്ലപ്പൂ കുടിയിറങ്ങി.
ഫുൾ പാവാട ചുരിദാറിനു വഴിമാറി. ബെൽബോട്ടം മാറി ബാഗി പാന്റ്സ് എത്തി. തൊണ്ണൂറുകളിലെ മലയാള സിനിമ പാടി– ‘ബാഗി ജീൻസും ഷൂസുമണിഞ്ഞ് റോഡിൽ ചെത്തി നടക്കാൻ 100 സിസി ബൈക്കും അതിലൊരു പൂജാ ഭട്ടും വേണം’ സുസുക്കി എന്ന സുന്ദരൻ കളർഫുൾ വേഷത്തിലും കനംകുറഞ്ഞ ശബ്‌ദത്തിലും അവതരിച്ചതായിരുന്നു മാറ്റത്തിന്റെ തുടക്കം. ചവിട്ടും തൊഴിയും വേണ്ട, ബലംപിടിത്തമില്ല, തടിമാടനല്ല, പെരുവയറനല്ല എന്നീ സ്വഭാവഗുണങ്ങളിൽ പയ്യന്മാർ വീണുപോയി. പിന്നെ പുതുവെള്ളത്തിലെ ഊത്തമീൻ സ്‌റ്റൈലിൽ ന്യൂജെൻ താരങ്ങൾ വരവായി. യമഹ, കാവസാക്കി കുടുംബങ്ങളിലെ ഇളമുറക്കാർ കളത്തിലിങ്ങി. അതോടെ ചെരിഞ്ഞിരുന്നു സ്‌റ്റാർട് ആകുന്ന പള്ളവീർത്ത സ്‌കൂട്ടറുകൾ ഉൾപ്പെടെ ‘സംപൂജ്യരായി’. യമഹയുടെ മൂളിപ്പാട്ട് സകലതിനെയും കടത്തിവെട്ടി. കോളജ് പയ്യന്മാർ ചക്കക്കൂട്ടാൻ കണ്ട ഗ്രഹണിപ്പിള്ളേരുടെ അവസ്‌ഥയിലായി. അതോടെ, അതുവരെ ബലം പിടിച്ചിരുന്ന മൂപ്പൻമാരുടെയും കൺട്രോൾ പോയി. ഒറ്റമുണ്ട് മടക്കിക്കുത്തി ഷർട്ടിടാതെ നീളൻതോർത്തുകൊണ്ടു തലേക്കെട്ടു കെട്ടി അതിരാവിലെ പാടത്തേക്കും തോട്ടത്തിലേക്കും കുടുകുടു ശബ്‌ദമുള്ള ബുള്ളറ്റിലും അലറുന്ന യെസ്‌ഡിയിലും പോയിരുന്ന ചേട്ടന്മാർക്ക് പെട്ടെന്നൊരു ഉൾവിളിയുണ്ടായി. അങ്ങനെയൊരു സുപ്രഭാതത്തിൽ അവരും പുഷ്‌പന്മാരായി 100 സിസികളിൽ മൂളിപ്പറന്നു.