എവിടെ ചെന്നാലും കാണുന്ന കാഴ്ചകളിലൊന്നാണ് മരംനിറയെ ചുവപ്പും, മഞ്ഞയും, പച്ചയും നിറത്തിലുള്ള കായ്കളുമായി നില്‍ക്കുന്ന റംബൂട്ടാന്‍. ചിലര്‍ കൗതുകത്തിനും ചിലര്‍ രുചിക്കുമായി നട്ടുപിടിപ്പിച്ച റംബൂട്ടാന്‍ കേരളം കീഴടക്കുകയായിരുന്നു. രുചിക്കൊപ്പം വിപണി സാധ്യതയും മുന്നില്‍കണ്ടവര്‍ വാണിജ്യാടിസ്ഥാനത്തില്‍തന്നെ കൃഷി ചെയ്തു. ഈ കൃഷികാഴ്ചയാണ് ഇന്ന് നാട്ടുപച്ചയില്‍
കേരളത്തില്‍ എത്തിയതിന്‍റെ ആദ്യകാലങ്ങളില്‍തന്നെ റംബൂട്ടാന് വേരോട്ടം ലഭിച്ച ജില്ലകളിലൊന്ന് പത്തനംതിട്ടയാണ്. നാട്ടില്‍ വ്യാപകമാകുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ റംബൂട്ടാന്‍ സ്വന്തം മുറ്റത്ത് നട്ടുപിടിപ്പിച്ചവര്‍ ഏറെയുണ്ട് പത്തനംതിട്ട ജില്ലയില്‍. തിരുവല്ലയ്ക്കടുത്ത് മനയ്ക്കച്ചിറയില്‍ താമസിക്കുന്ന എബ്രഹാം തോമസും ഇത്തരത്തില്‍ റംബൂട്ടാന് മണ്ണൊരുക്കിയ ആദ്യകാല കര്‍ഷകരില്‍ ഒരാളാണ്.
വാണിജ്യാടിസ്ഥാനത്തില്‍ കൃഷിയിലേക്ക് തിരിഞ്ഞതോടെ ചെടികളുടെ ഗുണനിലവാരത്തില്‍ എബ്രഹാം ശ്രദ്ധചെലുത്തി. വലുപ്പവും മധുരവുമുള്ള കായ്കളുണ്ടാകുന്ന ചെടികള്‍മാത്രം നിലനിര്‍ത്തി. ബാക്കിയുള്ള ചെടികളില്‍ നല്ല ചെടികളുടെ കമ്പുകള്‍ ഗ്രാഫ്റ്റ് ചെയ്ത് ചേര്‍ത്തു. ഇപ്പോള്‍ നല്ല പഴങ്ങള്‍ നല്‍കുന്ന ഇരുപതിലധികം റംബൂട്ടാന്‍ മരങ്ങളാണ് എബ്രഹാമിന്‍റെ വീടിനു ചുറ്റും നില്‍ക്കുന്നത്.
പഴങ്ങള്‍ പാകമാകുന്നതോടെ തമിഴ്നാട്ടില്‍നിന്നുള്ള സംഘം വാഹനവുമായെത്തും. പിന്നെ വിളവെടുപ്പാണ്. മരത്തില്‍ കയറിയും അല്ലാതെയും കുലകുലയായിതന്നെ പഴങ്ങള്‍ ഒടിച്ചെടുക്കും.
ഓരോ വര്‍ഷവും മുന്‍വര്‍ഷത്തേക്കാള്‍ വില കൂടുതല്‍ നല്‍കിയാണ് കരാര്‍ ഉറപ്പിക്കുന്നത്. സുസ്ഥിരമായ വരുമാനം കിട്ടുന്നതുകൊണ്ട് കൂടുതല്‍ ഗ്രാഫ്റ്റ് തൈകള്‍ വച്ച് പിടിപ്പിക്കുകയാണ് എബ്രഹാം തോമസ്. ആവശ്യക്കാര്‍ക്ക് ഇദ്ദേഹം ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ തയാറാക്കി നല്‍കുന്നുമുണ്ട്.