ഇന്ത്യയുൾപ്പെടെ 121 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു കൊണ്ടായിരുന്നു 2015 ഓഗസ്റ്റിൽ ‘ന്യൂ സൂയസ് കനാലി’ന്റെ ഉദ്ഘാടനം. മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന സൂയസ് കനാൽ 1869ലാണ് നിർമിക്കപ്പെട്ടത്. യൂറോപ്പിൽ നിന്ന് ഏഷ്യയിലേക്കുള്ള ചരക്കുഗതാഗതത്തിന്റെയും ഗൾഫിൽനിന്നു യൂറോപ്പിലേക്കുള്ള എണ്ണക്കപ്പൽ ഗതാഗതത്തിന്റെയും പ്രധാനമാർഗം ഇതാണ്. ഈ കനാലിന്റെ വലിപ്പവും സൗകര്യവും വർധിപ്പിപ്പിച്ചതായിരുന്നു ‘ന്യൂ സൂയസ് കനാൽ’. 164 കിലോമീറ്റർ ആണ് നീളം.
കപ്പലുകളുടെ ഗതാഗത വേഗം വർധിപ്പിക്കാൻ സഹായിക്കുന്നതായിരുന്നു പുതിയ കനാൽ. കൂടാതെ ഒരേസമയം രണ്ടു കപ്പലുകൾക്ക് കടന്നുപോകാനുള്ള വഴിയും തയാറായി. ഒരു ദിവസം 49 മുതൽ 97 വരെ കപ്പലുകളാണ് സൂയസ് കനാൽ വഴി ഇന്നു കടന്നുപോകുന്നത്. പക്ഷേ 900 കോടി യുഎസ് ഡോളർ മുടക്കി നവീകരിച്ച സൂയസ് കനാലിലൂടെ കൂടുതൽ കപ്പലുകൾ മാത്രമല്ല മറ്റു ചില ‘അതിഥികൾ’ കൂടിയെത്തി. അതിൽ പ്രധാനിയായിരുന്നു ‘റൊപാലിമ നൊമാഡിക്ക’ (Rhopilema nomadica) എന്ന ജെല്ലിഫിഷ്. ഏറ്റവും അപകടകാരികളായ ജലജീവികളിൽ ഒന്നായി യൂറോപ്യൻ യൂണിയൻ വിധിച്ച ഈ വിഭാഗം ജെല്ലിഫിഷുകളാണ് ഇപ്പോൾ ഈജിപ്തിനു തലവേദനയായിരിക്കുന്നത്.
ഇന്ത്യൻ, പസഫിക് മഹാസമുദ്രങ്ങളിലെ താരതമ്യേന ചൂടേറിയ ജലത്തിൽ മാത്രം കണ്ടിരുന്ന ഈ ജെല്ലിഫിഷുകൾ മെഡിറ്ററേനിയൻ കടലിലെ സാന്നിധ്യമറിയിക്കുന്നത് 1970കളിലാണ്. സൂയസ് കനാലിലൂടെയായിരുന്നു ഈ കടന്നു വരവ്. ഇളംനീല നിറത്തിലുള്ള ഇവയ്ക്ക് 10 കിലോഗ്രാം വരെ ഭാരമുണ്ടാകും. നടുഭാഗത്തിന് 90 സെ.മീ വരെ വ്യാസവും. ശരീരത്തിൽ നാരു പോലുള്ള ഭാഗങ്ങളിൽ നിറയെ വിഷം ഒളിപ്പിച്ചു വച്ചിരിക്കുകയാണ്. ദേഹത്തൊരു കുത്തുകിട്ടിയാൽ ആരും വേദന കൊണ്ട് പുളഞ്ഞു പോകും. നീന്തലിനിടെ ഈ ജെല്ലിഫിഷുകളുടെ കൂട്ട ആക്രമണത്തിനിരയായാൽ ഒരുപക്ഷേ മരണം വരെ സംഭവിക്കാം.
സൂയസ് കനാൽ വലിപ്പം കൂട്ടിയതോടെ വൻതോതിലാണ് ഇവ മെഡിറ്ററേനിയൻ കടലിലേക്കിറങ്ങിയത്. അതോടൊപ്പം ആഗോളതാപനത്തിന്റെയും സമുദ്രമലിനീകരണത്തിന്റെയും പ്രശ്നങ്ങളും. മെഡിറ്ററേനിയൻ സമുദ്രോപരിതലത്തിലാകട്ടെ ജെല്ലിഫിഷിന് അനുകൂലമായി ചൂടും ഏറുകയാണ്. ഈജിപ്തിന്റെ വടക്കൻ തീരത്തേക്കാണ് ഇത്തവണ ഇവ ഇരച്ചെത്തിയത്. കടലിലും തീരത്തും മാത്രമല്ല കടൽജലമെടുത്ത് പ്രവർത്തിക്കുന്ന പ്ലാന്റുകളിലും കയറി ഇവ തടസ്സമുണ്ടാക്കുകയാണ്. വഴുവഴുത്ത ശരീരമായതിനാൽ ഏതു തടസ്സവും മറികടന്നു പോകാനുള്ള കഴിവുമുണ്ട്. 2015ലും ജെല്ലിഫിഷുകൾ വൻതോതിൽ തീരത്തെത്തിയിരുന്നു. പക്ഷേ അടുത്തകാലത്തുണ്ടായതിൽ വച്ച് ഏറ്റവും വലിയ ജെല്ലിഫിഷ് ‘അധിനിവേശ’മായാണ് റൊപാലിമ നൊമാഡിക്കയുടെ ഈ വരവിനെ പരിസ്ഥിതി ശാസ്ത്രജ്ഞർ കാണുന്നത്.