സമയമില്ല എന്ന് പരാതി പറയുന്നവരുടെ മുന്നിലേയ്ക്ക് അതിശയിപ്പിയ്ക്കുന്ന ദിനചര്യയുമായെത്തിയാണ് സന്ധ്യ എന്‍ ബി എന്ന വീട്ടമ്മ ശ്രദ്ധേയയായത്. ഇരുപത്തിനാലുമണിക്കൂറില്‍, ഉറങ്ങുന്ന സമയമൊഴികെ ഓരോ സെക്കന്റും സജീവമാകുന്ന ടീച്ചര്‍ക്ക് ഒപ്പം സമയം കിതച്ചെത്തുകയാണ് എന്ന് വേണം പറയാന്‍.
തൃശ്ശൂരെ നാട്ടുചന്ത എന്ന ജൈവകാര്‍ഷിക വിപണി, നടത്തറ കര്‍ഷക കൂട്ടായ്മ , കുടുംബശ്രീ, സ്വന്തം വീട്ടിലേയ്ക്ക് വേണ്ടുന്ന എല്ലാ സാധനങ്ങളുടേയും കൃഷിയും ഉല്‍പ്പാദനവും ആടുകള്‍, കോഴികള്‍, പശു തുടങ്ങിയ സഹജീവികള്‍, യാത്രകള്‍, സൗഹൃദം, എഴുത്ത്, വായന എന്നിങ്ങനെ ടീച്ചറുടെ സമയംവിഭജിച്ചെടുക്കുന്ന പരിപാടികള്‍ നിരവധി.നവോദയ സ്കൂളില്‍ അധ്യാപികയായിരുന്ന സന്ധ്യ ടീച്ചറുടെ വിശേഷങ്ങളിലൂടെ..
സോഷ്യല്‍ മീഡിയയില്‍ വൈറലായ ദിനചര്യ
ഞാന്‍ വര്‍ക്ക്ഹോളിക് ആയ ഒരുആളാണ്. ഇങ്ങനെയൊക്കെകാര്യങ്ങൾ ചെയ്യുന്നത് എന്‍റെ പാഷനാണ്. ഒരു സെക്കന്റ് പോലും വെറുതെ കളയാന്‍ തോന്നാറില്ല. വേറൊരാള്‍ക്ക് അങ്ങനെയാകാന്‍ പറ്റുമോ എന്ന് എനിയ്ക്ക് അറിയില്ല. അതുകൊണ്ടു തന്നെ എന്നെ മാതൃകയാക്കണം എന്നൊന്നും പറഞ്ഞുകളയരുത്!
എങ്ങനെയാണ് നാട്ടുചന്ത ഉണ്ടാകുന്നത്?
.കൃഷിയ്ക്ക് വേണ്ടി ഒരുപാട് സൈറ്റുകള്‍ ഉണ്ട്. പക്ഷെ വിളവുകള്‍ കര്‍ഷകര്‍ക്ക് മാര്‍ക്കറ്റ് ചെയ്യാന്‍ അവസരമില്ല. കാര്‍ഷികവിപണി ഓണ്‍ലൈന്‍ ഓര്‍ഗാനിക് അഗ്രിക്കൾച്ചറൽ മാര്‍ക്കറ്റ് എന്നപേരില്‍ ഒരു ഫെയ്സ്ബുക്ക് കൂട്ടായ്മയുണ്ടാവുന്നത് അങ്ങിനെയാണ്. ഓണ്‍ലൈനില്‍ നിന്ന് ഓണ്‍ലാന്റിലേയ്ക്കുള്ള മാറ്റമായിരുന്നു നാട്ടുച്ചന്തയുടെ തുടക്കം. ഫേസ്ബുക്കില്‍ ഇല്ലാത്ത കര്‍ഷകര്‍ക്ക് പോലും ഇതുവഴി ഒരു വിപണി ലഭിയ്ക്കും. നാട്ടിലെ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മാന്യമായ വിലയും നഗരവാസികള്‍ക്ക് നല്ല പച്ചക്കറിയും ലഭ്യമാവുന്ന ഒരു സംവിധാനമായിരുന്നു ഉദ്ദേശിച്ചത്.
ആ ഫെയ്സ്ബുക്ക് ഗ്രൂപ്പിന്‍റെ അഡ്മിന്‍സ് ഉള്‍പ്പെടെ ഞങ്ങള്‍അഞ്ചു പേരാണ് നാട്ടുച്ചന്തയുടെ സംഘാടകര്‍. .പിന്നീട് തൃശൂര്‍ ജൈവകർഷക കൂട്ടായ്മ രൂപീകരിച്ചു. അതിന്റെ കീഴിലാക്കി പ്രവര്‍ത്തനങ്ങള്‍. മാര്‍ക്കറ്റിംഗ് ഒക്കെ ഗ്രൂപ്പ് വഴി തന്നെ തുടര്‍ന്ന് പോരുന്നു. തൃശ്ശൂര്‍ സി എം എസ് സ്കൂളിലായിരുന്നു ആദ്യത്തെ ചന്ത. മാസത്തില്‍ ഒന്നായിരുന്നു ആദ്യം. പിന്നെ രണ്ടാഴ്ചയില്‍ ഒരിക്കലായി. കഴിഞ്ഞ ഒരുവര്‍ഷമായിട്ട് എല്ലാ ഞായറാഴ്ച്ചകളിലും തൃശൂര്‍ ബാനര്‍ജി ക്ലബ്ബില്‍ നാട്ടുചന്ത കൂടുന്നുണ്ട്.
ഏതൊക്കെ കര്‍ഷകര്‍ക്കാണ് പങ്കെടുക്കാവുന്നത്?
ജൈവകൃഷിയാണ് ചെയ്യുന്നത് എന്ന് കൂട്ടായ്മയ്ക്ക് ബോധ്യമുണ്ടാവണം. ഞങ്ങള്‍ പരിശോധിച്ച് പൂര്‍ണ്ണമായും ജൈവരീതിയില്‍ കൃഷി നടത്തുന്നവരുടെ ഉല്‍പ്പന്നങ്ങള്‍ മാത്രമേ ഇവിടെ വില്‍ക്കാന്‍ അനുവദിയ്ക്കുകയുള്ളൂ. പങ്കെടുക്കാനായി പ്രത്യേകം ഫീസ് ഒന്നും തരേണ്ടതില്ല. ഞങ്ങള്‍ക്ക് പ്രോഫിറ്റ് ഇല്ല ഇതുവഴി.അങ്ങനെ ഉദ്ദേശിച്ചിട്ടുമില്ല. കര്‍ഷകര്‍ നേരിട്ട് വില്‍ക്കണം. ഞങ്ങള്‍ അതിനു വേണ്ടിയുള്ള സൗകര്യം ചെയ്യുന്നു എന്നേയുള്ളൂ. നാട്ടുച്ചന്തയ്ക്ക് ഇപ്പോള്‍ സ്ഥിരം കസ്റ്റമേഴ്സ് ഉണ്ട്. തുടക്കത്തില്‍ നാലോ അഞ്ചോ കര്‍ഷകരേ ഉണ്ടായിരുന്നുള്ളൂ. ഇപ്പൊ പതിനഞ്ചു ഇരുപത് പേരുണ്ട്. കര്‍ഷകര്‍ തന്നെയാണ് വില നിശ്ചയിക്കുന്നത്. ചില പ്രത്യേക സാഹചര്യങ്ങളില്‍ നമ്മള്‍ വിലയില്‍ ഇടപെടേണ്ടി വന്നാല്‍ മാത്രമേ അങ്ങനെ ചെയ്യാറുള്ളൂ.
ഉല്‍പ്പന്നങ്ങള്‍
ജൈവരീതിയില്‍ കൃഷി ചെയ്ത പഴങ്ങള്‍, പച്ചക്കറികള്‍, അരി എന്നിവയാണ് പ്രധാനം. പിന്നെ ജൈവകൃഷിയ്ക്ക് ആവശ്യമുള്ള സാധനങ്ങള്‍.അതായത് വിത്ത്, തൈകള്‍, വളം എന്നിവ..മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും വില്‍പ്പനയ്ക്ക് ഉണ്ടാവാറുണ്ട്. വെന്തവെളിച്ചെണ്ണ, ചമ്മന്തിപ്പൊടി, സാമ്പാര്‍പൊടി ഒക്കെ ഞാന്‍ വീട്ടില്‍ ഉണ്ടാക്കുന്നുണ്ട്. ഈ കറി പൗഡറുകള്‍ക്ക് ഒന്നും നമ്മള്‍ കുത്തക കമ്പനികളെ ആശ്രയിക്കേണ്ട ആവശ്യമില്ല.
മുളക്പൊടിയില്‍ ഒക്കെ ഇഷ്ടികപ്പൊടി ചേര്‍ക്കുന്നു എന്ന് നമ്മള്‍ പരാതി പറയും.നമുക്ക് തന്നെ വീട്ടില്‍ പൊടിച്ച് എടുക്കാവുന്നതെയുള്ളൂ ഇതൊക്കെ. പാഴായിപ്പോകുന്ന സാധനങ്ങളില്‍ നിന്ന് പലതും ഉണ്ടാക്കാം. പറമ്പില്‍ വീണു ചീഞ്ഞുപോകുന്ന ജാതിയ്ക്കയുടെ തൊണ്ട് കൊണ്ട് ജൂസ്, അച്ചാര്‍, വൈന്‍, ജാം ഒക്കെ ഉണ്ടാക്കാം. ഞങ്ങളുടെ വീടിന് മതിലില്ല. ചെമ്പരത്തിയുടെ വേലിയാണ്. ചെമ്പരത്തിപ്പൂവ് കൊണ്ട് സ്ക്വാഷ് ഉണ്ടാക്കാം,ചാമ്പയ്ക്ക, ലൂബിയ്ക്ക ഇങ്ങനെ പറമ്പില്‍ എന്താണോ ഉള്ളത് അതനുസരിച്ച് നമുക്ക് ഉപകാരമുള്ള സാധനങ്ങള്‍ ഉണ്ടാക്കി സൂക്ഷിക്കാമല്ലോ.
ബിസിനസ് നേട്ടമോ ലാഭമോ ഒന്നും നോക്കണ്ട. മായമില്ലാത്ത സാധനങ്ങള്‍ കുടുംബത്തിന് നല്‍കാം. പച്ചക്കറി,പഴങ്ങള്‍ ഒന്നും പുറത്തു നിന്നു വാങ്ങാറില്ല. മുളക്,മല്ലി,മഞ്ഞള്‍പൊടികള്‍ ,സാമ്പാര്‍ പൊടി,മസാലപ്പൊടി എല്ലാം വീട്ടില്‍ ഉണ്ടാക്കും. പഴയ വിദ്യാര്‍ഥികള്‍ ഫെയ്സ്ബുക് സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ക്കൊക്കെ അയച്ചുകൊടുക്കും.നാട്ടിലെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എല്ലാം വീട്ടിൽ വന്നു വാങ്ങും. നാട്ടുചന്ത വഴിയും എന്റെ ഉല്‍പ്പന്നങ്ങള്‍ വിൽക്കുന്നുണ്ട്.