20 അടി താഴ്ചയിലുള്ള കിണറ്റിലിറങ്ങി വിഷപ്പാമ്പുകളെ രക്ഷിക്കുന്ന മനുഷ്യന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഓസ്ട്രേലിയയിലെ പെർത്തിലാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ നടന്നത്. പാമ്പു പിടിത്ത വിദഗ്ദ്ധനും ഫൊട്ടോഗ്രഫറുമായ റോസ് മാക്ഗിബ്ബൺ ആണ് അതി വിദഗ്ദ്ധമായി പാമ്പുകളെ പിടികൂടിയത്.
20 അടി താഴ്ചയുള്ള വരണ്ട കിണറിന്റെ അടിത്തട്ടിലാണ് അതീവ വിഷമുള്ള 5 പാമ്പുകളെ കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ വിഷപ്പാമ്പുകളിലൊന്നായ മുൾഗാ സ്നേക്കിനെയും 4 വെസ്റ്റേൺ ബ്രൗൺ ഗണത്തിൽപെട്ട പാമ്പുകളെയുമാണ് റോസ് മാക്ഗിബ്ബൺ കിണറിന്റെ അടിത്തട്ടിൽ നിന്നും രക്ഷപെടുത്തിയത്. രണ്ടു വിഭാഗത്തിൽ പെട്ട പാമ്പുകളും വിഷത്തിന്റെ വീര്യത്തിൽ ഒട്ടും പിന്നിലല്ലായിരുന്നു.
പാമ്പുകൾ അബദ്ധത്തിൽ കിണറിനുള്ളിൽ അകപ്പെട്ടതാകാനാണു സാധ്യത. രക്ഷപെടുത്തിയില്ലായിരുന്നെങ്കിൽ അവ കിണറിനുള്ളിൽ പട്ടിണികിടന്നു ചാകുമായിരുന്നെന്നും മാക്ഗിബ്ബൺ വ്യക്തമാക്കി. ഇവിടെ നിന്നും പിടികൂടിയ പാമ്പുകളെ പിന്നീട് സുരക്ഷിതമായ സ്ഥലത്ത് തുറന്നുവിട്ടു. മാക്ഗിബ്ബൺ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോ ഇപ്പോൾ തന്നെ പന്ത്രണ്ടായിരത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു.