നടൻ ദിലീപ് ആലുവയ്ക്കടുത്തുള്ള ശ്രീ കടുങ്ങല്ലൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തി. നടിയെ ആക്രമിച്ച കേസിൽ അഭ്യൂഹങ്ങളും വാർത്തകളും പരക്കുന്നതിനിടെ ഇതു രണ്ടാം തവണയാണ് നടൻ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത്. കഴിഞ്ഞ ദിവസം ദിലീപും ഭാര്യ കാവ്യ മാധവനും കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു.
അതേ സമയം നടിയെ ഉപദ്രവിച്ച കേസിനു വഴിയൊരുക്കിയ ഗൂഢാലോചന കണ്ടെത്താൻ പൊലീസ് നടത്തുന്ന ചോദ്യം ചെയ്യലിനോട് മുഖ്യപ്രതി സുനിൽകുമാർ (പൾസർ സുനി) സഹകരിക്കുന്നില്ല. ജയിലിൽനിന്ന് എഴുതിയ കത്തിലെ ഉള്ളടക്കം മാത്രമാണ് സുനി ആവർത്തിക്കുന്നത്. ഗൂഢാലോചനയെക്കുറിച്ച് സുനി ഒന്നും വെളിപ്പെടുത്തുന്നില്ല. സുനിയെ മർദിച്ചിട്ടില്ലെന്ന നിലപാട് പൊലീസ് കോടതിയെ അറിയിക്കും. പൊലീസിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്.
നടീനടന്മാർ പങ്കെടുക്കുന്ന വിദേശ സ്റ്റേജ് ഷോകൾ സംബന്ധിച്ച വിവരങ്ങൾ മനസ്സിലാക്കാൻ സംഘാടകനായ കെ.എസ്. പ്രസാദിന്റെ മൊഴി ഇന്നലെ പൊലീസെടുത്തു. ഉപദ്രവിക്കപ്പെട്ട രാത്രിയിൽ നടി അഭയം തേടി എത്തിയ സംവിധായകൻ ലാലിന്റെ വീട്ടിൽ അവരെ സന്ദർശിച്ച നിർമാതാവ് ആന്റോ ജോസഫിന്റെ മൊഴിയും ഇന്നലെ രേഖപ്പെടുത്തി. ആലുവ പൊലീസ് ക്ലബിലുള്ള സുഹൃത്തിനെ സന്ദർശിക്കാൻ എത്തിയതാണെന്നും കൂട്ടത്തിൽ പൊലീസ് ചില കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയെന്നും കെ.എസ്. പ്രസാദ് പ്രതികരിച്ചു. നടി ഉപദ്രവിക്കപ്പെട്ട ദിവസം രാത്രിയിൽ സംവിധായകൻ ലാലിന്റെ വീട്ടിൽ സംഭവിച്ച കാര്യങ്ങളാണു പൊലീസ് ചോദിച്ചു മനസ്സിലാക്കിയതെന്ന് ആന്റോ ജോസഫ് പറഞ്ഞു.