നടിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ടു നടൻ ദിലീപിനെയും സംവിധായകൻ നാദിർഷയെയും മണിക്കൂറുകളോളം ചോദ്യം ചെയ്തതോടെ ആലുവ പൊലീസ് ക്ലബ് വീണ്ടും ജനങ്ങളുടെ ശ്രദ്ധാകേന്ദ്രമായി. അന്ന് ഉച്ച മുതൽ പിറ്റേന്നു പുലർച്ചെ വരെ കേരളത്തിന്റെ കണ്ണും കാതും ഇവിടെയായിരുന്നു. പൊലീസ് ക്ലബിന്റെ അങ്കണത്തിൽ തമ്പടിച്ച മാധ്യമപ്പട പുറത്തുവിട്ട വിവരങ്ങൾക്കും ദൃശ്യങ്ങൾക്കുമായി ആളുകൾ ആകാംക്ഷയോടെ കാത്തിരുന്നു. കുറുപ്പംപടി ജിഷ വധക്കേസ് അന്വേഷണ സംഘം ദിവസങ്ങളോളം തമ്പടിച്ചു മൊഴിയെടുപ്പും മറ്റും നടത്തിയതിനെ തുടർന്നു പൊലീസ് ക്ലബ് നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും താരപരിവേഷം ലഭിച്ചത് ഇപ്പോഴാണ്. തോട്ടയ്ക്കാട്ടുകരനിന്നു ശിവരാത്രി മണപ്പുറത്തേക്കുളള റോഡിൽ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ക്യാംപ് ഓഫിസിനോടു ചേർന്നാണ് ഈ മൂന്നുനില കെട്ടിടം.
മൂന്നു സ്വീറ്റും ഹാളുകളും അനുബന്ധ സൗകര്യങ്ങളുമുള്ള ക്ലബ് മന്ദിരം ഉന്നത ഉദ്യോഗസ്ഥർക്കു താമസിക്കാൻ അനുയോജ്യവും സുരക്ഷിതവും എന്ന നിലയിലാണു രഹസ്യ ചോദ്യംചെയ്യൽ കേന്ദ്രമായി മാറിയത്. അതിനു മുൻപു റൂറൽ ജില്ലയിൽ കുപ്രസിദ്ധ കുറ്റവാളികൾ പിടിയിലായാൽ വനമേഖലയിൽ പ്ലാന്റേഷൻ കോർപറേഷന്റെ അതിഥിമന്ദിരത്തിലും മറ്റും പാർപ്പിച്ചാണു ചോദ്യം ചെയ്തിരുന്നത്. ആലുവയുമായി അടുത്ത ബന്ധമുള്ള ജേക്കബ് പുന്നൂസ് ഡിജിപി ആയിരുന്നപ്പോഴാണു പെരിയാറിനു വിളിപ്പാടകലെ പൊലീസ് ക്ലബ് നിർമിച്ചത്. റൂറൽ ജില്ലാ പൊലീസ് പരിശീലന കേന്ദ്രമെന്നാണു പേരെങ്കിലും പൊലീസുകാരുടെ പരിശീലനം ഇവിടെ തുടക്കത്തിൽ പേരിനു മാത്രമേ നടന്നിട്ടുള്ളൂ. ദേശീയപാതയിലൂടെ കടന്നുപോകുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വിശ്രമകേന്ദ്രമായി ഇതു മാറാൻ അധികനാൾ വേണ്ടിവന്നില്ല. അതോടെ പൊലീസ് ക്ലബ് എന്നു പേരു വീണു.
പക്ഷേ, മതിലിനു പുറത്തെ ബോർഡ് ഇപ്പോഴും പരിശീലന കേന്ദ്രം എന്നു തന്നെ. ഡിജിപിയുടെ സാന്നിധ്യത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സംസ്ഥാനതല അവലോകന യോഗങ്ങൾ ഇവിടെ നടക്കാറുണ്ട്. ഡിവൈഎസ്പിമാർ പ്രതിസ്ഥാനത്തു വന്ന കോളിളക്കമുണ്ടാക്കിയ കേസുകളുടെ അവലോകന യോഗം പോലും ഇവിടെയാണു നടത്തിയത്. 24 മണിക്കൂറുമുള്ള പൊലീസ് സാന്നിധ്യം ആദ്യകാലത്തു പരിസരവാസികൾക്കു കൗതുകമായിരുന്നു. പിന്നീടു ക്ലബിനു പുറത്തെ ഇടുങ്ങിയ റോഡിൽ ദൃശ്യമാധ്യമങ്ങളുടെ ഒബി വാനുകൾ ഇടംപിടിച്ചതോടെ നാട്ടുകാർക്കു തലവേദനയായി.
ഇതിനെതിരെ വാർഡ് സഭയിൽ പരാതി ഉയർന്നു. പണ്ടു മാധ്യമപ്രവർത്തകരെ പൊലീസ് ക്ലബിന്റെ അങ്കണത്തിൽ കയറ്റിയിരുന്നു. ജിഷ കേസ് വന്നതോടെ അവർ പുറത്തായി. ദിലീപിനെയും നാദിർഷായെയും ചോദ്യം ചെയ്ത ദിവസം മുറ്റത്തു നിൽക്കാൻ അനുമതി നൽകിയെങ്കിലും ചിലർ പരിധി ലംഘിച്ചുവെന്ന് ആരോപിച്ചു പിന്നീട് അകത്തു കയറ്റിയിട്ടില്ല. ഇപ്പോൾ മാധ്യമങ്ങൾ ഗേറ്റിനു പുറത്തു നിന്നാണു രഹസ്യങ്ങൾ ചോർത്തുന്നത്. എങ്കിലും ഇനി അധികകാലം ആലുവയിൽ രഹസ്യ ചോദ്യംചെയ്യൽ ഉണ്ടാവില്ല. കളമശേരി എആർ ക്യാംപിനോട് അനുബന്ധിച്ചു ശാസ്ത്രീയ ചോദ്യംചെയ്യൽ കേന്ദ്രമൊരുക്കാൻ സർക്കാർ അഞ്ചു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്യുന്നതിനൊപ്പം ഓഡിയോ, വിഡിയോ റെക്കോർഡിങ്ങിനും സൗകര്യമുള്ള സംവിധാനമാണ് അവിടെ വരുന്നത്. ചോദ്യംചെയ്യൽ നടപടികൾ ഉന്നത ഉദ്യോഗസ്ഥർക്കു മറ്റൊരിടത്തിരുന്നു കാണാനും അപ്പപ്പോൾ ഇടപെടാനും കഴിയും.