റിലയന്‍സ് ജിയോയുടെ ഏഷ്യ–ആഫ്രിക്ക–യൂറോപ്പ് (AAE-1) സബ്മറൈന്‍ കേബിള്‍ സിസ്റ്റം പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ ജിയോയ്ക്ക് 40 ടെറാബിറ്റ്‌സിന്റെ അധിക ശേഷിയാണ് കൈവന്നിരിക്കുന്നത്. കൂടുതല്‍ വിഡിയോ കണ്ടന്റുകള്‍ കൈകാര്യം ചെയ്യാൻ ശേഷി നൽകുന്നതാണ് ഈ പദ്ധതി. ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന എല്ലാത്തരം ആശയവിനിമയങ്ങളുടെയും മേന്മ ഇതോടെ ഉയരുമെന്നും കമ്പനി അവകാശപ്പെടുന്നു.
ഏറ്റവും വിലകുറഞ്ഞ ഡേറ്റ രാജ്യത്തിന് ആവശ്യമുള്ളപ്പോള്‍ തന്നെ നല്‍കി എന്നതാണ് ജിയോ ചെയ്ത ഏറ്റവും നല്ല കാര്യം. രാജ്യം മുഴുവന്‍ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചു. ഫ്രാന്‍സിലെ മാർസീലെ മുതല്‍ ഹോങ്കോങ് വരെ 25,000 കിലോമീറ്റര്‍ നീളത്തിലാണ് ഈ കേബിള്‍ സിസ്റ്റം വ്യാപിച്ചു കിടക്കുന്നത്. ചൈന യൂണികോം, എത്തിസലാത്ത്, ജിടി5എൽ, മോബിലി, ഒമാന്‍ടെല്‍, റിലയന്‍സ് ജിയോ, ടെലികോം ഈജിപ്റ്റ്, ടെലിയെമന്‍ തുടങ്ങിയ മൊബൈല്‍ കമ്പനികള്‍ ഈ കേബിള്‍ സിസ്റ്റവുമായി സഹകരിച്ചു പ്രവര്‍ത്തിക്കും. ഇങ്ങനെയുള്ള പ്രധാന ടെലിഫോണ്‍ സര്‍വീസ് പ്രൊവൈഡര്‍മാരുമായി ചേര്‍ന്ന് വലിയ പ്രോജക്റ്റ് ആയിട്ടാണ് മുന്നോട്ടു പോകുന്നതെന്ന് ജിയോ അറിയിച്ചു.
ഏഷ്യയില്‍ ഹോങ്കോങ്ങിലും സിംഗപ്പൂരിലും, യൂറോപ്പില്‍ ഫ്രാന്‍സ്, ഇറ്റലി, ഗ്രീസ് എന്നിവിടങ്ങളിലും പിഒപി ഉള്ള ഈ സബ്മറൈന്‍ സിസ്റ്റം ഉപഭോക്താക്കളെ സംബന്ധിച്ച് കൂടുതല്‍ മികച്ച അനുഭവം നല്‍കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. മറ്റു കേബിള്‍, ഫൈബര്‍ നെറ്റ്‌വര്‍ക്കുകളുമായി ചേര്‍ന്ന് രാജ്യാന്തര വിപണികളില്‍ നേരിട്ടുള്ള പ്രവേശനവും കമ്പനി ലക്ഷ്യം വയ്ക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം ഇനിയും തുടരുമെന്ന് ജിയോ പ്രസിഡന്റ് മാത്യു ഉമ്മന്‍ അറിയിച്ചു.