വയലാർ രവിക്ക് എൺപതു വയസായി എന്നൊക്കെ പറഞ്ഞാൽ സാധാരണ കോൺഗ്രസുകാരെ പോലെ ഉമ്മൻചാണ്ടിയും സമ്മതിച്ചു തരില്ല. വയലാർ രവിക്ക് എൺപതായെന്നു താൻ വിശ്വസിക്കില്ലെന്നും എന്നാൽ 60 വയസു പിന്നിട്ട കെഎസ്‌യുവിന്റെ സ്ഥാപക നേതാവിന് എൺപതു തികയാതെ നിർവാഹമില്ലല്ലോയെന്നും ഉമ്മൻചാണ്ടി തന്നെ സമാശ്വസിക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം വയലാർ രവിയുടെ എൺപതാം ജന്മദിനാഘോഷത്തിനിടെ ഉമ്മൻചാണ്ടി രസകരമായ ഒരു സംഭവം ഓർത്തെടുത്തു. കടന്നപ്പളളിയെ കബളിപ്പിച്ച് ഉമ്മൻചാണ്ടി സംഘടിപ്പിച്ച ഒരു പൂമാലയുടെ കഥ. സദസ് കയ്യടിയോടെ ആ കഥ ഏറ്റെടുക്കുകയും ചെയ്തു. വയലാർ രവിയുടെ പ്രണയവിവാഹത്തിന് ചുക്കാൻ പിടിച്ചത് ഉമ്മൻ ചാണ്ടിയാണ്. സംഗതി പരമരഹസ്യമാണ്. ഇനി ഉമ്മൻചാണ്ടിയുടെ വാക്കുകളിലേയ്ക്ക്:
അന്നത്തെ യുവനേതാക്കന്മാരെല്ലാം യൂത്ത്കോൺഗ്രസ് ഓഫിസിലാണ് താമസം. അന്ന് കെഎസ്‌യുവിന്റെ പ്രസിഡന്റ് കടന്നപ്പളളിയാണ്. ഞാൻ കടന്നപ്പളളിയോട് പറഞ്ഞു. നാളെ ഒരിടം വരെ പോകണം. എങ്ങോട്ടാണെന്ന് ഞാൻ പറഞ്ഞുമില്ല. കടന്നപ്പളളി ചോദിച്ചുമില്ല. പൂക്കടയിൽ ചെന്നു പൂമാല വാങ്ങുന്ന ദൗത്യത്തിൽ എന്നോടോപ്പം കടന്നപ്പളളിയും പങ്കാളിയായി. പൂമാല വാങ്ങി വരുന്ന വഴിയാണ്. എയർപോർട്ടിൽ വലിയ ഒരു നേതാവ് വരുന്നുണ്ട് സ്വീകരിക്കാനാണ് എന്നൊക്കെയാണ് പാവം കടന്നപ്പളളി കരുതിയതും. എയർപോർട്ടിന്റെ പടി കടന്നതും അപ്പോൾ കടന്നപ്പളളി ചോദിച്ചു. അപ്പോ നമ്മൾ എയർപോർട്ടിലേയ്ക്ക് അല്ലേ. അല്ലെയെന്നായിരുന്നു എന്റെ മറുപടി. പിന്നെയാണ് ഞാൻ കാര്യം പറയുന്നത്.
കല്യാണം ഭംഗിയായി കഴിഞ്ഞു. മേഴ്സിയുടെ കുടുംബം അകൽച്ചയിൽ തന്നെ. രവിയുമായി മേഴ്സിയുടെ കുടുംബത്തിന് യാതൊരു ബന്ധവുമില്ല. അപ്പോഴാണ് മേഴ്സിയുടെ അമ്മ അസുഖ ബാധിതയാകുന്നത്. മേഴ്സിക്ക് അമ്മയെ കാണണം. എതിർപ്പുണ്ടാകുമോയെന്ന് പേടിയുണ്ട്. അവസാനം രവി എന്നെ ഒരു രഹസ്യ ദൗത്യത്തിന് നിയോഗിച്ചു. മെഡിക്കൽ കോളേജിലാണ് ചികിത്സ. മെഡിക്കൽ കോളേജിന് എതിർവശത്ത് പുതുപ്പളളി ലൈൻ എന്നൊരു ലൈൻ ഉണ്ട്. അവിടെയുളള മാന്യമായി നടക്കുന്ന ഒരു ലോഡ്ജിലാണ് അമ്മയുടെ താമസം. എനിക്ക് അവരെ യാതോരു പരിചയുമില്ല. ഞാൻ രണ്ട് കൽപ്പിച്ച് അങ്ങോട്ടു ചെന്നു എന്റെ പേര് പറഞ്ഞു. അതോടെ ടെൻഷൻമാറി.നല്ല പ്രതികരണം. വർത്തമാനം ഒക്കെ പറഞ്ഞു പിരിഞ്ഞു. എതിർപ്പില്ലെന്ന് മനസിലായതോടെ മേഴ്സി ചെന്നു അമ്മയെ കണ്ടു. പിന്നീട് കുടുംബബന്ധം വളരെ ഊഷ്മളമായി. അത് ഒാർക്കുമ്പോൾ ഇപ്പോഴും സന്തോഷം തോന്നും.
വയലാർ രവിയുടെ ഒരോ ഉയർച്ചയും വളർച്ചയും അടുത്തു നിന്നു കാണാൻ കഴിഞ്ഞിട്ടുണ്ടെന്നും അതിൽ ഏറ്റവും സന്തോഷകരമായ അനുഭവം 1972 ലെ കൽക്കത്തയിലെ എഐസിസി വർക്കിങ് കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുത്തതാണെന്നും ഉമ്മൻചാണ്ടി പറയുന്നു. അന്ന് കെപിസിസിയിൽ അംഗമാകാൻ പോലും ഒരു യൂത്ത് കോൺഗ്രസ് നേതാവിന് അവസരം കിട്ടാത്ത സമയമായിരുന്നു അതെന്നും ഉമ്മൻചാണ്ടി ഓർത്തെടുക്കുന്നു.