ഏത് പ്രതികൂലസാഹചര്യത്തെയും അനുകൂലമാക്കിയെടുക്കുന്നവർക്കാണ് വിജയത്തിന്റെ കൊടുമുടി കയറാനാവുക. പ്രതിസന്ധികളുടെ കൊടുങ്കാറ്റിൽ ഉലയാതെ വിജയാകാശം തൊട്ടതിന്റെ സന്തോഷത്തിലാണ് പ്രീതി മാടമ്പി. കാലിക്കറ്റ് സര്‍വ്വകലാശാല കൊമേഴ്‌സ് സര്‍വ്വകലാശാല മാനേജ്‌മെന്റ് സ്റ്റഡീസ് സെമിനാര്‍ ഹാളില്‍വെച്ച് ഡോക്ടറേറ്റ് സ്വീകരിക്കുമ്പോൾ പ്രീതിയുടെ മനസ് അഭിമാനം കൊണ്ടു ഇരമ്പിയാർക്കുന്ന കടലായി മാറി.
എങ്കിലും ആ കടലിൽ സങ്കടത്തിന്റെ ഒരുപാട് തുള്ളികളുണ്ടായിരുന്നു. വിജയനിമിഷത്തിലും താങ്ങായും തണലായും ചേർത്തു നിർത്തിയ അച്ഛൻ ഒപ്പമില്ലാത്തതിന്റെ സങ്കടൽതിര ആഞ്ഞടിക്കുന്നുണ്ടായിരുന്നു പ്രീതിയുടെ ഹൃദയത്തിൽ. പോയി പറയച്ഛാ ..എല്ലാരോടും ...അച്ഛന്റെ മോള് ഡോക്ടറേറ്റ് എടുത്തൂന്ന്.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഡോ. പ്രീതി മാടമ്പിയെക്കുറിച്ച് പുറംലോകം അറിയുന്നത്. തിരൂര്‍ ഗവ. കോളേജില്‍ ഗസ്റ്റ് അധ്യാപികയായ പ്രീതി പങ്കുവച്ചതിലുമേറെയാണ് താണ്ടിവന്ന കനൽവഴികൾ.
സാധാരണയൊരാൾ ഡോക്ടറേറ്റ് എടുക്കുന്നതുപോലെ എളുപ്പമായിരുന്നില്ല പ്രീതിയുടെ നേട്ടം. പിന്നാക്കവിഭാഗത്തിൽ നിന്നും ഡോക്ടറേറ്റ് എടുക്കുന്ന ആദ്യവ്യക്തിയുമല്ല പ്രീതി. പക്ഷെ ഈ ഡോക്ടറേറ്റിനു പിന്നിൽ മകൾക്കു വേണ്ടി മുണ്ട് മുറുക്കിയുടുത്ത് കൂലിവേല ചെയ്ത അച്ഛന്റെ വിയർപ്പിന്റെ വിലയുണ്ട്. കുന്നംകുളത്തെ തെക്കേപ്പുറം എന്ന ഗ്രാമത്തിലെ കണക സമുദയത്തിലാണ് പ്രീതി ജനിച്ചത്. വിദ്യാഭ്യാസമല്ല വിവാഹമാണ് വലുതെന്ന് വിശ്വസിക്കുന്ന ഒരു വലിയ സമൂഹത്തിൽ നിന്നും പെൺമക്കളെ പഠിപ്പിക്കാൻ വിട്ടപ്പോൾ തേറത്ത് മാടമ്പിയെന്ന കൂലിപണിക്കാരനായ അച്ഛൻ നേരിടേണ്ടി വന്ന എതിർപ്പുകൾ ഒരുപാടായിരുന്നു.
‘മാടമ്പ്യേട്ടാ… നിങ്ങളിതെന്ത് വിചാരിച്ചാ, മകള് ഡോക്ടറേറ്റെടുക്ക്വോ?,’ ‘ദാ, സോഡാപ്പന്റെ വീട്ടിലെ ചേച്ചിമാരെ കണ്ടില്ലേ?, കല്യാണോന്നും കഴിക്കാണ്ടെ നിക്കണെ. അവരേ പഠിച്ചതോണ്ടാ’ എന്നു പറഞ്ഞു പരിഹസിച്ചവരുടെ ഇടയിലേക്കാണ് ആ പഴയ കൂലിപണിക്കാരന്റെ മകൾ ഡോക്ടറേറ്റുമായി കടന്നുചെന്നത്. സമ്പൂർണ്ണസാക്ഷരത നേടിയ കേരളത്തിൽ ഇങ്ങനെയും ചിന്തിക്കുന്നവരുണ്ടോയെന്ന് ചോദിച്ചപ്പോൾ പ്രീതി മാടമ്പി പറഞ്ഞത് ഇങ്ങനെ;
എന്റെ പോസ്റ്റ് മാധ്യമങ്ങളും വായനക്കാരും ഏറ്റെടുത്ത് ഇങ്ങനെയൊക്കെ ഇന്നും കേരളത്തിൽ നടക്കുമോയെന്ന് ചോദിക്കുന്നുണ്ട്. എനിക്ക് പക്ഷെ അസ്വഭാവികത ഒന്നും തോന്നുന്നില്ല. കാരണം ഞാൻ വളർന്നു വന്ന സമൂഹവും സാഹചര്യവും ഇപ്പോഴും ഇങ്ങനെയാണ്. ഞാൻ കണ്ടുവളർന്നതു കേട്ടുപരിചയിച്ചതും വിദ്യാഭ്യാസമല്ല വിവാഹമാണ് വലുതെന്ന സംസാരങ്ങളാണ്. തേറത്ത് മാടമ്പിയുടെ മകൾ അല്ലായിരുന്നെങ്കിൽ ഒരുപക്ഷെ പത്താംക്ലാസ് വരെ മാത്രം പഠിച്ച് ആരെയെങ്കിലും വിവാഹം ചെയ്ത് കുട്ടികളും പ്രാരാബ്ദങ്ങളുമായി ഒതുങ്ങുമായിരുന്നു. ജീവിതത്തിൽ എന്തെങ്കിലും നേട്ടമുണ്ടായിട്ടുണ്ടെങ്കിൽ അതിന് കാരണം എന്റെ അച്ഛനാണ്.
അച്ഛൻ എന്ന സ്നേഹതണൽ
വീടും വീട്ടുകാര്യങ്ങളും അച്ഛനും അപ്പുറത്തേക്ക് അമ്മയ്ക്ക് ഒരു ലോകമില്ലായിരുന്നു. ഉൾവലിഞ്ഞ സ്വഭാവമാണ് അമ്മയുടേത്. അതുകൊണ്ട് അമ്മയുടെ റോളും അച്ഛനാണ് പലപ്പോഴും ഞങ്ങളുടെ കാര്യത്തിൽ ഏറ്റെടുത്ത് ചെയ്തിരുന്നത്. വർഷങ്ങൾക്കുമുമ്പേ കണക സമുദായത്തിൽ നിന്നും ഹിസ്റ്ററിയിൽ ബിരുദം നേടി പട്ടികജാതി–പട്ടിക വർഗ വികസന വകുപ്പിൽ ഉദ്യോഗം നേടിയ വ്യക്തിയാണ് അച്ഛൻ. പക്ഷെ ദൗർഭാഗ്യവശാൽ ജോലിയിലെ ചില പ്രശ്നങ്ങൾ മൂലം നാടുവിടേണ്ടി വന്നു. വർഷങ്ങൾ കഴിഞ്ഞാണ് പിന്നെ തിരിച്ചെത്തുന്നതും ജീവിക്കാനായി കൂലിപണിക്കാരനാകുന്നതും. വിദ്യാഭ്യാസത്തിന്റെ മഹത്വം നന്നായി അറിയാവുന്ന ആളായിരുന്നു അദ്ദേഹം.
അതുകൊണ്ട് ഏഴാംക്ലാസിൽ നവോദയ സ്കൂളിൽ പ്രവേശനം ലഭിച്ചപ്പോൾ കൂടുതൽ ഒന്നും ആലോചിക്കാതെ എന്നെ അവിടെ ചേർത്തു. നവോദയയിൽ സൗജന്യവിദ്യാഭ്യാസമായതുകൊണ്ട് എന്റെ കാര്യത്തിൽ അച്ഛന് പിന്നീട് ബുദ്ധിമുട്ടേണ്ടി വന്നില്ല. ഒരാളുടെ ചെലവുകൾ ഒതുങ്ങിയതുകൊണ്ട് ചേച്ചിയെ എൻജിനിയറിങ് വരെ പഠിപ്പിക്കാൻ സാധിച്ചു. അല്ലൽ ഇല്ലാതെ കഴിഞ്ഞ നാളുകളായിരുന്നു നവോദയയിലേത്.
ചോറിനു കൂട്ടാൻ ചേമ്പും പപ്പായയും ചക്കയും ചമ്മന്തിയും അല്ലാതെ വേറെയും ചിലതുണ്ടെന്നറിഞ്ഞത് അവിടെ വെച്ചാണ് അറിയുന്നത്. ചോറിനും കറികൾക്കുമൊന്നും സ്വാദില്ലെന്നു പലരും പറഞ്ഞപ്പോഴും ഞാനതെല്ലാം ആർത്തിയോടെ തിന്നു. എല്ലാ മാസവും ക്ലാസ് ടീച്ചർ സഞ്ചയികയിലേക്കുള്ള കാശ് ചോദിക്കുമ്പോൾ തന്റെ കുട്ടി മറ്റുള്ളവരുടെ മുന്നിൽ നാണം കെടാതിരിക്കാൻ സന്ദർശന ദിനത്തിൽ അമ്മയെയും ചേച്ചിയെയും കൂട്ടാതെ വന്നു ആ വണ്ടിക്കൂലിയും ലാഭിച്ചു മുടങ്ങാതെ 50 രൂപ അച്ഛൻ എന്റെ കയ്യിൽ വെച്ച് തരുമായിരുന്നു. എല്ലാ പിടിഎ മീറ്റിങ്ങുകൾക്കും അമ്മയ്ക്കു പകരം അച്ഛനായിരുന്നു വന്നിരുന്നത്. എന്റെ അമ്മയും അച്ഛനും എല്ലാം അച്ഛൻ തന്നെയായിരുന്നു.
അച്ഛനില്ലാത്ത ലോകം
കൂലിപണിയുടെ ഇടയ്ക്ക് അച്ഛൻ ഒരു സോഡാകമ്പനി തുടങ്ങി. കമ്പനിയെന്ന് ഒന്നും പറയാൻ പറ്റില്ല. വളരെ ചെറിയ സംരംഭം. മുചക്രവണ്ടിയിൽ സോഡവിൽപന നടത്തുന്നതിന്റെ ഇടയിലാണ് ഒരു കാർ അച്ഛനെ ഇടിച്ചുതെറിപ്പിച്ചത്. പാടത്തേക്കാണ് തെറിച്ചു വീണത്. വീഴ്ച്ച അച്ഛൻ കാര്യമാക്കിയില്ല പണചെലവോർത്ത് എക്സറെയൊന്നും എടുക്കാൻ കൂട്ടാക്കിയില്ല. ആ വീഴ്ച്ചയ്ക്ക് ശേഷം കുറച്ചുനാൾ കഴിഞ്ഞ് ടെറസിന്റെ മുകളിൽ നിന്നും അച്ഛൻ വീണു. രക്തസമർദ്ദം കൂടി തലകറങ്ങി വീണതായിരുന്നു. ആ വീഴ്ച്ചയിൽ നട്ടെല്ലിന് ക്ഷതം സംഭവിച്ചു. അതോടെ അച്ഛൻ കിടപ്പിലായി.
പതുകെ പതുകെ അച്ഛൻ മരണത്തിലേക്ക് അടുക്കുകയായിരുന്നു. അച്ഛന് സുഖമില്ലാതായ സമയത്താണ് ഗവേഷണത്തിനുള്ള അവസരം വരുന്നത്. ഗവേഷണം ചെയ്യാനുള്ള അത്യാഗ്രഹം കൊണ്ടല്ല അച്ഛനെവിട്ട് പോയത്. സ്റ്റൈപൻഡായി 16000 രൂപ കിട്ടും. അതുകൊണ്ടുവേണമായിരുന്നു ചികിത്സാചെലവും ജീവിതവും മുന്നോട്ടുകൊണ്ടുപോകാൻ. ചേച്ചി പൊതുമരാമത്ത് വകുപ്പില്‍ അപ്രന്റൈസ് ആയതുകൊണ്ട് സ്റ്റൈപന്റ് ആയി 4000 രൂപ കിട്ടും. അച്ഛന്റെ ചികിത്സയായിരുന്നു എന്റെയും ചേച്ചിയുടെയും മുന്നിലുണ്ടായിരുന്ന ഏകലക്ഷ്യം.
പക്ഷെ പരിശ്രമം എല്ലാം വിഫലമാക്കികൊണ്ട് അച്ഛൻ ഞങ്ങളെ വിട്ടുപോയി. അച്ഛൻ ഇല്ലാതെയായതോടെ ലോകം എനിക്ക് ചുറ്റും ശൂന്യമായതുപോലെയാണ് തോന്നിയത്. പക്ഷെ മരണവും എന്നെ കൂടുതൽ കരുത്തയാക്കുകയായിരുന്നു. അച്ഛൻ ഇല്ലാതെ ആയാലും ജീവിക്കുന്നത് എങ്ങനെയാണെന്ന് അച്ഛൻ കിടപ്പിലായ വർഷങ്ങളിൽ ഞങ്ങൾ പഠിക്കുകയായിരുന്നു. മരണമെന്ന യാഥാർഥ്യത്തെ നേരിടാനുള്ള ശക്തി ഓരോ ദിവസവും നേടിയെടുക്കുകയായിരുന്നു. പെട്ടന്ന് ഒരു ദിവസമായിരുന്നു അച്ഛന്റെ മരണമെങ്കിൽ ശരിക്കും തകർന്നുപോയേനേം.
കാലം മാറിയത് അറിയാത്ത സമൂഹം
പിന്നാക്കവിഭാഗത്തിന് വേണ്ടതെല്ലാം സർക്കാർ ഇപ്പോൾ ചെയ്യുന്നുണ്ട്. പക്ഷെ പിന്നാക്കവിഭാഗത്തിന്റെയുള്ളിൽ തന്നെയുള്ള ചില ധാരണകളും മത്സരങ്ങളും മാറുന്നില്ല. പട്ടികജാതി–പട്ടിക വർഗങ്ങൾ തമ്മിൽ ആരാണ് ഉയർന്നയാൾ എന്നുള്ള മത്സരമാണ് നടക്കുന്നത്. എല്ലാ മനുഷ്യരും തുല്യരാണെന്ന ചിന്ത പിന്നാക്ക വിഭാഗത്തിന്റെ ഇടയിലേക്ക് എത്തുന്നില്ല. വർഷങ്ങളായി അവർ പുലർത്തി വരുന്ന വിശ്വാസങ്ങളെ മറികടക്കാൻ പുതിയ തലമുറപോലും മടിക്കുകയാണ്.
എന്റെ ഗ്രാമത്തിൽ വിദ്യാഭ്യാസം നേടിയ മറ്റുപെൺകുട്ടികളുണ്ട്, പക്ഷെ അവരോട് കൂടുതൽ പഠിച്ചുകൂടെ ജോലി നേടിക്കൂടെ എന്നുചോദിച്ചാൽ അയ്യോ ചേച്ചി ചെക്കനെ കിട്ടില്ല എന്നാണ് മറുപടി പറയുന്നത്. ആൺകുട്ടികളാണെങ്കിലും സാമ്പ്രദായിക തൊഴിൽമേഖലകളിൽ തന്നെയാണ് അഭയം തേടുന്നത്.
കൂടുതൽ പഠിക്കാനുള്ള താൽപര്യം അവരും കാണിക്കുന്നില്ല. ഞാൻ നേടിയ ഡോക്ടറേറ്റിലൂടെയെങ്കിലും ഈ മനോഭാവത്തിൽ അൽപമെങ്കിലും മാറ്റം വരുമെന്ന് വിശ്വസിക്കുന്നു. എന്റെ വിദ്യാർഥികളോടും വിദ്യാഭ്യാസം ആയിരിക്കണം നിങ്ങളുടെ ശക്തി എന്ന ഉപദേശമാണ് എന്നും എപ്പോഴും എനിക്ക് നൽകാനുള്ളത്. തിരൂര്‍ ഗവ. കോളേജില്‍ ഗസ്റ്റ് അധ്യാപികയാണ് ഞാനിപ്പോള്‍. പി.എസ്.സി. പരീക്ഷയെഴുതി ഇന്റര്‍വ്യൂവും കഴിഞ്ഞു. റാങ്ക് ലിസ്റ്റില്‍ വരുമെന്നാണ് വിശ്വാസം.