പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ചെറുപ്പകാലത്തു ചായ വിറ്റ ഗുജറാത്ത് വഡനഗർ റെയിൽവേ സ്റ്റേഷനിലെ ചായക്കട വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കുമെന്നു കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശർമ.
വഡനഗർ റെയിൽവേ സ്റ്റേഷനകത്തെ ചെറിയ ചായക്കടയുടെ പഴയരൂപം നിലനിർത്തിയാകും വികസനമെന്നു കേന്ദ്രമന്ത്രി ഗാന്ധിനഗറിൽ പറഞ്ഞു. എന്നാൽ, വഡനഗർ റെയിൽവേ സ്റ്റേഷനെ വിനോദസഞ്ചാരകേന്ദ്രമാക്കി വികസിപ്പിക്കാനാണു പദ്ധതിയെന്നും ചായക്കടയുടെ മുഖം മിനുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പിന്നീടു ഡൽഹിയിൽ വ്യക്തമാക്കി.
കേന്ദ്ര സാംസ്കാരിക വകുപ്പിലെയും പുരാവസ്തുവകുപ്പിലെയും ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം മന്ത്രിക്കൊപ്പം വഡനഗർ സന്ദർശിച്ചിരുന്നു. 100 കോടി രൂപയുടെ വികസന പദ്ധതിയാണു വഡനഗറിൽ നടപ്പാക്കുക.
പിതാവിനൊപ്പം ചെറുപ്പത്തിൽ, റെയിൽവേ സ്റ്റേഷനിൽ ചായ വിറ്റുനടന്നിരുന്ന കാര്യം 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപു മോദി പലപ്പോഴും പരാമർശിച്ചിരുന്നു.