പൊലീസിൽ നിന്ന് ലേലത്തിൽ സ്വന്തമാക്കിയ കാറിൽ സൂക്ഷിച്ചിരുന്നത് ലക്ഷങ്ങൾ. നാലു വർഷം മുമ്പ് 2013 ലാണ് ഈ വാർത്ത സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചത്. ചെറിയ കെട്ടുകളിലായി പതിനായിരക്കണക്കിന് ഡോളർ കിട്ടിയ ആളെക്കുറിച്ചായി പിന്നീടുള്ള അന്വേഷണം. അമേരിക്കയിലായിരുന്നു സംഭവം നടന്നത്. പൊലീസിൽ നിന്ന് ലേലത്തിൽ പിടിച്ച കാറിന്റെ പവർ വിൻഡോ തകരാറിലായതിനെ തുടർന്നാണ് ഉടമ ഡോർ തുറന്ന് തകരാർ പരിഹരിക്കാൻ തീരുമാനിച്ചത്. എന്നാൽ ഡോറിന്റെ സീലിങ് അഴിച്ച ഉടമ കണ്ടത് അതിൽ കറുത്ത പ്ലാസ്റ്റ് കവറിൽ പൊതിഞ്ഞ കെട്ടുകളാണ്.
കവർ പൊട്ടിച്ചപ്പോളാണ് ഉടമ ശരിക്കും ഞെട്ടിയത്. ചെറിയ കെട്ടുകളായി അടുക്കി കവറിൽ പൊതിഞ്ഞ പത്തിന്റേയും ഇരുപതിന്റേയും ഡോളറുകളായിരുന്നു അതിനുള്ളിൽ. അത്തരത്തിലുള്ള ഏഴുകെട്ടുകളാണ് കാറിൽ നിന്ന് ലഭിച്ചത്. കാറിന്റ ഉടമ തന്നെയാണ് ചിത്രങ്ങൾ അടക്കം ഈ വാർത്ത സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. എന്നാൽ വാർത്ത വൈറലായതോടെ പോസ്റ്റും ചിത്രങ്ങളും നീക്കം ചെയ്ത് ഉടമ മുങ്ങുകയായിരുന്നു.
സംഭവം നടന്നിൽ നാലു വർഷത്തിൽ അധികമായെങ്കിലും ഇത് സത്യമോ മിഥ്യയോ എന്ന ചുരുളഴിയാതെ തന്നെ കിടക്കുന്നു. കൂടാതെ പണം ലഭിച്ച വ്യക്തിയെപ്പറ്റിയുള്ള വിവരങ്ങളും ആർക്കും ലഭിച്ചില്ല. നിയമ ലംഘനത്തിന് പോലീസ് പിടിച്ച കാറായിരുന്നു പിന്നീട് ലേലത്തിൽ വിറ്റത്. കാറിന്റെ പഴയ ഉടമ സൂക്ഷിച്ച കള്ളപ്പണമായിരിക്കും അതെന്ന ചർച്ചകൾ ഓൺലൈനിൽ നടക്കുന്നുണ്ടെങ്കിലും പണം ലഭിച്ച ആളെക്കുറിച്ചോ, അത് എന്തു ചെയ്തു എന്നതിനെക്കുറിച്ചോയുള്ള വിവരങ്ങൾ ഇപ്പോഴും അജ്ഞാതമായി തുടരുന്നു.