കൊല്ലം∙ സി.ഐ. ഷിബു എന്ന പേരു കേട്ടാൽ ആളു പൊലീസാണെന്നു സംശയിച്ചുപോകുന്നതു സ്വാഭാവികം. പക്ഷേ സാക്ഷാൽ പ്രധാനമന്ത്രിയുടെ ഓഫിസിനും ഇതേ സംശയം ഉണ്ടായപ്പോൾ കൈതക്കോട് ചാന്ത്രാവിൽ എവിൻ വില്ലയിൽ ഷിബു സി.ഇട്ടി (43) എന്ന സി.ഐ. ഷിബു നിനച്ചിരിക്കാതെ ‘പൊലീസായി’. കൈതക്കോട് ജംക്‌ഷനിലെ ഷിബു ജനറൽ സ്റ്റോഴ്സ് ആൻഡ് ഹാർഡ്‌വെയർ ഉടമയായ ഷിബു ‘പൊലീസായ’ കഥയിങ്ങനെ: പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റ ശേഷം അദ്ദേഹത്തെക്കുറിച്ചുള്ള പത്ര വാർത്തകളും ചിത്രങ്ങളും ശേഖരിക്കുന്നതായിരുന്നു ഷിബുവിന്റെ ഹോബി.
ഭാര്യ ബിൻസിയും മക്കളായ ആൻവിയും അസ്നയും എവിനും ചേർന്നു വാർത്തകളെല്ലാം തീയതിക്കനുസരിച്ച് ക്രമീകരിച്ചപ്പോൾ ശേഖരം വലിയൊരു ആൽബമായി മാറി. മനോരമ പത്രത്തിൽ വന്ന വാർത്തകളും ചിത്രങ്ങളുമാണ് ഇതിൽ 99 ശതമാനവും. 200 പേജോളമുള്ള ആൽബം തയാറായപ്പോൾ ഷിബുവിന് ഒരാഗ്രഹം. ഇതു പ്രധാനമന്ത്രിക്കു നേരിട്ടു നൽകണം. ബിസിനസ് ടൂറുമായി ബന്ധപ്പെട്ട് ഡൽഹിയിലേക്കു യാത്ര പോയപ്പോൾ ഷിബു ആൽബവും കൂടെക്കൂട്ടി. ഏപ്രിൽ 22നു ഡൽഹിയിലെത്തി. അന്നു പ്രധാനമന്ത്രിയുടെ വസതിയിലും പിന്നീട് ഓഫിസിലും എത്തിയെങ്കിലും ആൽബം കാണിക്കാനോ കൈമാറാനോ സാധിച്ചില്ല.
അടുത്ത ദിവസവും പ്രധാനമന്ത്രിയെ കാണാൻ കഴിഞ്ഞില്ലെങ്കിലും ചില മലയാളി ഉദ്യോഗസ്ഥരുടെ സഹായത്തോടെ എസ്പിജി ഭടൻമാരുടെ പക്കൽ ആൽബം ഏൽപ്പിച്ചു ഷിബു മടങ്ങി. കഴിഞ്ഞ മാസം 22ന് പ്രധാനമന്ത്രിയുടെ കത്തു ഷിബുവിന്റെ വീട്ടിൽ എത്തി. ആൽബം ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും ഇത്ര മനോഹരമായ സമ്മാനം നൽകിയതിൽ നന്ദിയുണ്ടെന്നുമാണ് കത്തിന്റെ തുടക്കം. ഒപ്പം പൊലീസിലെ ജോലി താങ്കൾ ആസ്വദിക്കുന്നുണ്ടാകുമെന്നും പൊതുജന ക്ഷേമത്തിനായി താങ്കൾ ജീവിതം സമർപ്പിച്ചിരിക്കുകയാണെന്ന കാര്യത്തിൽ ഉറപ്പുണ്ടെന്നും വാക്കുകൾ.
വ്യക്തി ജീവിതത്തിലും തൊഴിൽ മേഖലയിലും എല്ലാവിധ ആശംസകളും നേർന്നാണു കത്ത് അവസാനിക്കുന്നത്. കത്തിലെ പൊലീസ് ജോലിയെന്നു വായിച്ച് അമ്പരന്നെങ്കിലും പേരുണ്ടാക്കിയ തെറ്റിദ്ധാരണയാണിതെന്നു ഷിബുവിനു പിന്നീടാണ് മനസ്സിലായത്. കത്ത് നിധി പോലെ സൂക്ഷിച്ചിരിക്കുകയാണ്. ആൽബത്തിൽ പ്രധാനമന്ത്രി ഒപ്പിട്ടുവെന്നു ഷിബുവിനു സൂചന ലഭിച്ചിട്ടുണ്ട്. അതു തിരികെയെത്താനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ഇവർ.