വായുവില്‍ നിന്നും ചാര്‍ജ് വലിച്ചെടുക്കുന്ന സ്മാർട്ട് ഫോണ്‍. സംഗതി എങ്ങനെയുണ്ടാവും? വെറുതെ സങ്കല്‍പ്പമല്ല, ഇത്തരത്തിലുള്ള ഫോണുകള്‍ വികസിപ്പിച്ചെടുക്കുന്നതിലും ശാസ്ത്രലോകം വിജയിച്ചു കഴിഞ്ഞു. വാഷിങ്ടണ്‍ സർവകലാശാലയിലെ ഗവേഷകരാണ് ഇത്തരത്തിലൊരു സെല്‍ഫോണിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചെടുത്തത്. കോള്‍ ചെയ്യാനോ മെസേജുകള്‍ അയക്കാനോ ഇതിനു ബാറ്ററിയുടെ ആവശ്യമില്ല.
അന്തരീക്ഷത്തിലെ റേഡിയോ സിഗ്‌നലുകളില്‍ നിന്നാണ് ഇവയ്ക്ക് വേണ്ട ഊര്‍ജ്ജം സ്വീകരിക്കുന്നത്. ഒരു LED ലൈറ്റും സര്‍ക്യൂട്ട് ബോര്‍ഡുമാണ് ഇതിന്റെ പ്രധാന ഭാഗങ്ങള്‍. E ഇങ്ക് ഡിസ്‌പ്ലേയും കൂടുതല്‍ മികച്ച കോള്‍ ചെയ്യാനാവുന്നതുമായ പ്രോട്ടോടൈപ്പ് വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് ഗവേഷകർ പറഞ്ഞു.
വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ റിസര്‍ച്ച് അസോസിയേറ്റായ വംസി തല്ലയാണ് ഗവേഷണത്തിനു നേതൃത്വം നൽകിയത്. വയര്‍ലെസ് കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട നിരവധി പരീക്ഷണങ്ങളില്‍ പങ്കാളിയാണ് ഇദ്ദേഹം. കഴിഞ്ഞ വര്‍ഷത്തെ പ്രധാന കണ്ടുപിടിത്തങ്ങളില്‍ ഒന്നായ പാസീവ് വൈഫൈ സിസ്റ്റത്തിലും ഇദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ബാക്ക്‌സ്‌കാറ്റര്‍ കമ്യൂണിക്കേഷന്‍ ടെക്‌നോളജി ഉപയോഗിച്ച് ഏറ്റവും കുറഞ്ഞ ഊര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വൈഫൈ സിസ്റ്റമായിരുന്നു ഇത്.
സാധാരണ വയര്‍ലെസ് സിസ്റ്റങ്ങളേക്കാള്‍ പതിനായിരം മടങ്ങ് കുറഞ്ഞ പവറാണ് ഇത് ഉപയോഗിക്കുന്നത്. സിഗ്‌നലുകളുടെ പ്രതിഫലനം ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. സിഗ്‌നലുകള്‍ തന്നെയാണ് ഇവിടെ ഊര്‍ജ്ജത്തിന്റെ ഉറവിടം. മീഡിയം ആയി പ്രവര്‍ത്തിക്കുന്നതും സിഗ്‌നലുകള്‍ തന്നെയാണ്.
ഇതുകൂടാതെ വൈഫൈ സിഗ്‌നലുകള്‍ ഉപയോഗിച്ച് ക്യമറകളിലും ഇദ്ദേഹം പരീക്ഷണം നടത്തിയിട്ടുണ്ട്. മെഡിക്കല്‍ ഇംപ്ലാന്റുകളില്‍ ബ്ലൂടൂത്ത് സിഗ്‌നല്‍ വൈഫൈ ആയി ഉപയോഗിച്ച് സ്മാര്‍ട്ട് ഡിവൈസുകളുമായി സംവദിക്കുന്ന പരീക്ഷണങ്ങളിലും ഇദ്ദേഹം പങ്കാളിയായിരുന്നു. ഒന്നിലധികം ടെക്‌നോളജി ഉപയോഗിക്കുന്ന ബാക്ക്‌സ്‌കാറ്റര്‍ കമ്യൂണിക്കേഷന്‍ 'ഇന്റര്‍സ്‌കാറ്റര്‍ ടെക്‌നോളജി' എന്നാണു അറിയപ്പെടുന്നത്.