കാഞ്ഞങ്ങാട്∙ നെല്ലിക്കാട്ടുകാരൻ സനീഷ് ‘നോ’ പറഞ്ഞിരുന്നെങ്കിൽ ഇവിടെ ഒന്നും സംഭവിക്കുമായിരുന്നില്ല. ഏതൊരു ദിവസത്തെയും പോലെ കടന്നു പോയേനെ.. പക്ഷേ, സനീഷിന്റെ ‘യെസ്സിന്’ ഇന്നൊരു ജീവന്റെ വിലയുണ്ട്. ട്രാഫിക് സിനിമയിൽ കണ്ടതിനെക്കാൾ ആകാംക്ഷ നിറഞ്ഞ നിമിഷങ്ങൾക്കൊടുവിൽ, നാലു മണിക്കൂർ കൊണ്ട് രോഗിയെ എറണാകുളത്തെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞതിന്റെ ആത്മസംതൃപ്തിയിലാണ് കാഞ്ഞങ്ങാട്ടെ ആംബുലൻസ് ഡ്രൈവറായ സനീഷ്.
മംഗളൂരുവിൽ നിന്ന് എറണാകുളത്തെ ലേക്‌ഷോർ ആശുപത്രിയിലേക്കു രോഗിയുമായി പോയ ആംബുലൻസാണ് നീലേശ്വരത്തിനു സമീപം തകരാറിലായത്. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. വെന്റിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഡോക്ടറും ടെക്നീഷ്യനും അടക്കമുള്ള ആംബുലൻസാണ് തകരാറിലായത്.
രോഗിയുമായി ആംബുലൻസ് പെട്രോൾ പമ്പിലേക്കു കയറ്റിയിട്ട് ഒന്നരമണിക്കൂറോളം കഴിഞ്ഞാണ് സനീഷ് എത്തിയത്. പരിചയക്കാരിലൊരാളാണ് കോട്ടച്ചേരി സർവീസ് സഹകരണ ബാങ്കിനു കീഴിലെ ആംബുലൻസ് ഡ്രൈവർ സനീഷിനെ സഹായത്തിനു വിളിച്ചത്.
വെന്റിലേറ്റർ അടക്കം സനീഷിന്റെ ആംബുലൻസിലേക്ക് മാറ്റി ഡോക്ടറുമായി ആറുമണിക്കു പുറപ്പെട്ട ആംബുലൻസ് ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ സമയം 10.05. വൈകാതെ ശസ്ത്രക്രിയയും പൂർത്തിയായി.
ഹൃദയവാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കാണ് മംഗളൂരു സ്വദേശിയും ബെംഗളൂരുവിൽ വ്യാപാരിയുമായ അബ്ദുൽ റഹ്മാനെ ലേക്‌ഷോറിലേക്ക് മാറ്റിയത്. തിരക്കേറിയ പാതയിലെ ബ്ലോക്ക് ഉൾപ്പെടെ അതിജീവിച്ചെത്തിയ സനീഷിനെ ഡോക്ടർമാരടക്കം അഭിനന്ദിച്ചു. നേരത്തേ ആംബുലൻസ് ഡ്രൈവറായിരുന്ന സനീഷ് ഒന്നരമാസം മുൻപാണ് കോട്ടച്ചേരി സർവീസ് ബാങ്കിന്റെ ആംബുലൻസ് ഓടിക്കാൻ തുടങ്ങിയത്.