തെരുവ്നായക്കൂട്ടം ആക്രമിച്ചോടിച്ച വീട്ടമ്മ കെഎസ്ആർടിസി ബസിന്റെ മുന്നിൽ കുഴഞ്ഞുവീണു. നെറ്റിയിലും താടിയെല്ലിനും പരുക്കേറ്റ ഇവരെ ഇതേ ബസിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. 65 വയസ്സിനു മുകളിൽ പ്രായം തോന്നിക്കുന്ന ഇവർ സംസാരിക്കുന്നില്ല.
ദേശീയപാതയിലെ 57–ാം മൈലിൽ ഇന്നലെ വൈകിട്ട് ആറരയോടെയാണു സംഭവം. സ്ത്രീ റോഡിൽ വീഴുന്നതുകണ്ടു കുമളിയിൽനിന്നു വരികയായിരുന്ന ബസ് പെട്ടെന്നു നിർത്തി. ബസിലെ യാത്രക്കാർ ഇറങ്ങിയാണു തെരുവ്നായ്ക്കളെ തുരത്തിയോടിച്ചത്.
ഇതുവഴി വന്ന വാഹനങ്ങൾ കൈകാണിച്ചിട്ടും നിർത്താത്ത സാഹചര്യത്തിൽ ബസിൽ ഉണ്ടായിരുന്ന സാമൂഹിക പ്രവർത്തക ബീനാ ജോർജുകുട്ടിയാണു സ്ത്രീയെ ബസിൽ കയറ്റി ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ കഴിയുന്ന ഇവരെ തേടി രാത്രി വൈകിയും ആരും എത്തിയിട്ടില്ല.