ലാളിത്യത്തിന്റെ നേർസാക്ഷ്യമായിരുന്നു കെ.എസ്.ശബരീനാഥന്‍ എംഎല്‍എയുടേയും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യർ ഐഎഎസിൻറേയും വിവാഹം.
അതിന്റെ തുടർച്ചയെന്നോണം തന്നെയായിരുന്നു അവരുടെ വിവാഹ സത്ക്കാര ചടങ്ങുകളും.
ശരീരം മുഴുവൻ മൂടിക്കിടക്കുന്ന പൊന്നോ തിളങ്ങുന്ന പട്ടുപുടവയോ ഒന്നുമില്ലാതെ രണ്ടുമാല മാത്രമായിരുന്നും വധുവിന്റെ കഴുത്തിലെ ആഭരണം.
ചുവപ്പു നിറത്തിലുള്ള മനോഹരമായ പട്ടുസാരിയുടുത്തു മുല്ലപ്പൂ ചൂടി അസൽ വധുവായി ദിവ്യ എത്തിയപ്പോൾ മേൽമുണ്ടു തോളില്‍ ചുറ്റി കസവുമുണ്ടു ധരിച്ചാണ് ശബരി ചടങ്ങിനെത്തിയത്.
തക്കല ശ്രീകുമാര സ്വാമി ക്ഷേത്രത്തിൽ വച്ച് വളരെ ലളിതമായി നടന്ന ചടങ്ങിലാണ് ശബരീനാഥൻ ദിവ്യയെ താലി ചാർത്തിയത്.
അതുപോലെ വിവാഹ സത്ക്കാരത്തിൽ വെള്ളയും ചുവപ്പും ചേർന്ന സിംപിൾ പട്ടുസാരിയിൽ സുന്ദരിയായി ദിവ്യയെത്തിയപ്പോൾ മെറൂൺ ജൂബയും കസവ് മുണ്ടിലുമാണ് ശബരിയെത്തിയത്.
സാരിക്കിണങ്ങുന്ന ചുവപ്പ് കല്ല് പതിപ്പിച്ച നെക്ലസിലും ഒരു നീളൻ മാലയിലും രണ്ടു വളകളിലുമൊതുങ്ങി ദിവ്യയുടെ ആഭരണങ്ങൾ.
നാലാഞ്ചിര ഗിരിദീപം കൺവെൻഷണൽ സെൻററിൽ നടന്ന ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
അന്തരിച്ച മുന്‍ നിയമസഭ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെയും ഡോ.എം ടി സുലേഖയുടെയും മകനാണ് ശബരീനാഥന്‍.
തിരുവനന്തപുരം പാല്‍ക്കുളങ്ങര ശ്രീചക്രയില്‍ ഐഎസ്‌ആര്‍ഒ മുന്‍ ഉദ്യോഗസ്ഥന്‍ പി.എസ് ശേഷ അയ്യരുടെയും ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ.