വിവാഹത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളിൽ നൃത്തവും പാട്ടും പതിവാണ്. നാഗാ ഡാൻസ് എന്നൊരു നൃത്തയിനം തന്നെ ഉത്തരേന്ത്യൻ വിവാഹങ്ങളുടെ ഭാഗമാണ്. എന്നാൽ ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ നടന്ന വിവാഹാഘോഷത്തിൽ പ്രതിശ്രുതവരനെത്തിയത് എള്ളോളം വെളിവില്ലാതെയാണ്. അതിഥികളും വധുവിന്റെ കുടുംബക്കാരും നോക്കിനിൽക്കേ വരനും കൂട്ടരും മദിച്ചു തിമർത്തു.
ആഘോഷത്തിന് സംഗീതത്തിന്റെ അകമ്പടികൂടിയായപ്പോൾ വരൻ പാമ്പിനെപ്പോലെ തറയിലിഴഞ്ഞും പാമ്പിന്റെ സീൽക്കാരശബ്ദമുണ്ടാക്കിയും അസൽ പാമ്പാട്ടം തന്നെ നടത്തി. വിവാഹച്ചടങ്ങുകൾ ആരംഭിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ വരൻനടത്തിയ അന്തസ്സില്ലാത്ത പ്രവൃത്തി വധുവിനെയും കൂട്ടരെയും നടുക്കി. താൻ ഈ വിവാഹത്തിൽ നിന്നു പിന്മാറുകയാണെന്ന് അവൾ പരസ്യമായി അറിയിച്ചു. വരന്റെ കൂട്ടർ വധുവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതു നടന്നില്ല.
പ്രിയങ്ക ത്രിപാഠി എന്ന 23 വയസ്സുകാരിയായ യുവതി തന്റെ നിലപാടിൽ ഉറച്ചു നിന്നു. സംഭവം സംഘർഷത്തിലേക്കു നീങ്ങുന്നതുകണ്ടു സ്ഥലത്തെത്തിയ പൊലീസ് വരന്റെയും വധുവിന്റെയും ബന്ധുക്കളെ സംഭവസ്ഥലത്തു നിന്നും തിരിച്ചയച്ചു.