പൊന്നുകൊണ്ടു മൂടിയ വധൂസങ്കൽപങ്ങളാണ് കേരളീയ വിവാഹങ്ങളിലേറെയും. എന്നാൽ ജീവിതം പോലെ തന്നെ വിവാഹവും ലാളിത്യത്തിന്റെ നേർസാക്ഷ്യമാക്കുകയാണ് കെ.എസ്.ശബരീനാഥന്‍ എംഎല്‍എയും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യർ ഐഎഎസും. അങ്ങനെ കാത്തുകാത്തിരുന്ന ആ വിവാഹം വന്നെത്തി. ദിവ്യ എസ് അയ്യർ ശബരീനാഥിന്റെ സ്വന്തമാവുകയാണ് ഇന്ന്. തക്കല ശ്രീകുമാര സ്വാമി ക്ഷേത്രത്തിൽ രാവിലെ 9.30-നും 10.15 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തിലായിരുന്നു താലികെട്ട്.
ശരീരം മുഴുവൻ മൂടിക്കിടക്കുന്ന പൊന്നോ തിളങ്ങുന്ന പട്ടുപുടവയോ ഒന്നുമില്ലാതെ രണ്ടുമാല മാത്രമാണ് വധുവിന്റെ കഴുത്തിലെ ആഭരണം. ചുവപ്പു നിറത്തിലുള്ള മനോഹരമായ പട്ടുസാരിയുടുത്തു മുല്ലപ്പൂ ചൂടി അസൽ വധുവായി ദിവ്യ എത്തിയപ്പോൾ മേൽമുണ്ടു തോളില്‍ ചുറ്റി കസവുമുണ്ടു ധരിച്ചാണ് ശബരി ചടങ്ങിനെത്തിയത്. ക്ഷേത്രത്തിൽ വച്ച് വളരെ ലളിതമായി നടക്കുന്ന ചടങ്ങിലാണ് ശബരീനാഥൻ ദിവ്യയെ താലി ചാർത്തുന്നത്.
വിവാഹം ലളിതമാക്കുന്നതിനൊപ്പം ഹരിതസൗഹൃദമാക്കാനും ഇവരും തീരുമാനിച്ചിരിക്കുകയാണ്. വിവാഹത്തിന് എത്തുന്ന അതിഥികൾക്ക് വനം വകുപ്പിൽ നിന്ന് ശേഖരിച്ച വൃക്ഷതൈകൾ നൽകും, അതിഥികളെ സ്വീകരിക്കാൻ വാഴത്തട വിളക്കുകൾ, അരുവിക്കര മണ്ഡലത്തിലെ കോട്ടൂർ ആദിവാസി മേഖലയിലെ സാംസ്കാരിക കേന്ദ്രമായ ഉറവ് കലാ - സാംസ്കാരിക കേന്ദ്രം പ്രവർത്തകരാണ് വിവാഹ പന്തൽ ഒരുക്കുക. വാഴത്തടയും ഈറയും കുരുത്തോലയും ചേരുന്ന വിവാഹ പന്തൽ ആണിത്. ഒപ്പം ഫൈൻ ആർട്സ് കോളേജിലെ വിദ്യാർത്ഥികൾ വരച്ച കേരളത്തിന്റെ സാംസ്കാരിക തനിമ നിറയുന്ന ചിത്രങ്ങളും ഇതിനൊപ്പം ചേർക്കും. വിവാഹ സൽക്കാരത്തിന് ദോശയും കപ്പയും മധുരവും ഉൾപ്പെടുത്തി ലഘുവായ ഭക്ഷണവുമാണുള്ളത്.