ചീറിപ്പാഞ്ഞു വരുന്ന ഒരു ബുള്ളറ്റ് തലയ്ക്കു മുകളിലൂടെ കടന്നു പോവുക. അങ്ങനെയൊരനുഭവമുണ്ടായാൽ പേടിച്ചു ബോധംകെട്ടു മരിച്ചുപോകുന്ന ആളുകൾ വരെയുണ്ടാവാം. എന്നാൽ ഐഎസ് ഭീകർക്കെതിരെയുള്ള പോരാട്ടത്തിൽ തങ്ങളുടെ ജീവൻ നഷ്ടപ്പെടുത്താൻ പോലും മടിയില്ലാത്ത കുർദിഷ് വനിത ആ ബുള്ളറ്റുകൾക്കു നേരെ അട്ടഹസിക്കും. ലക്ഷ്യം തെറ്റാതെ പോരാടാനുള്ള ഊർജ്ജം ആ പൊട്ടിച്ചിരിയിൽ നിന്ന് അവർ സംഭരിക്കും.
പേടിയെന്താണെന്ന് കുർദിഷ് വനിതകൾക്കറിയില്ല എന്ന അടിക്കുറിപ്പോടെ ഒരു ട്വിറ്റർ യൂസർ പങ്കുവെച്ച വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത് സിറിയയിലെ റാഖയിൽ നിന്നു പുറത്തു വന്ന ദൃശ്യങ്ങൾ എന്ന പേരിലാണ് വിഡിയോ പ്രചരിക്കപ്പെടുന്നത്. ഐഎസ് ഭീകരരുമായുള്ള ഒളിപ്പോരിനിടെ കുർദിഷ് വനിതയുടെ ശിരസ്സ് ലക്ഷ്യമിട്ടു വന്ന ഒരു ബുള്ളറ്റ് ലക്ഷ്യം തെറ്റി അവളുടെ തലക്കുമുകളിലൂടെ പാഞ്ഞ് ചുവരിൽച്ചെന്നു തറയ്ക്കുന്നതും. തലനാരിഴയ്ക്കു മരണത്തിൽ നിന്നും രക്ഷപെട്ട് ആ കുർദിഷ് യുവതി ആ ദൃശ്യങ്ങൾ കണ്ടു പൊട്ടിച്ചിരിക്കുന്നതുമാണ് വിഡിയോയിലെ ദൃശ്യങ്ങൾ.
കുർദിഷ് യുദ്ധത്തെക്കുറിച്ചും സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിനെക്കുറിച്ചും നിരന്തരം പോസ്റ്റുകളിടാറുണ്ട് ഈ ട്വിറ്റർ യൂസർ. ഫൂട്ടേജ് സത്യമാണെന്നും ഐഎസ് ഭീകരരും കുർദിഷ് വനിതയും തമ്മിലുള്ള പോരാട്ടമാണിതെന്നും സംശയമുള്ളവർ കുർദിഷ് വനിതയണിഞ്ഞ യൂണിഫോമിലെ ബാഡ്ജിലേക്കു നോക്കിയാൽ മതിയെന്നും കുർദിഷ് വിമൻ പ്രൊട്ടക്ഷൻ ഫോഴ്സിലുള്ള എല്ലാ അംഗങ്ങളും കുർദിഷ് ദേശീയ നേതാവായ അബ്ദുല്ല ഒക്‌ലാന്റെ ചിത്രമുള്ള ബാഡ്ജ് ധരിക്കാറുണ്ടെന്നും ആ ബാഡ്ജ് ഈ യുവതിയും അണിഞ്ഞിട്ടുണ്ടെന്നും തെളിവു സഹിതം അദ്ദേഹം പറയുന്നു.
ഐഎസ് ഭീകരരിൽ നിന്ന് ഏറ്റവും കൂടുതൽ പീഡനമനുഭവിക്കുന്നത് കുർദിഷ് സ്ത്രീകളാണ്. ലോകത്തിലേക്കും ഏറ്റവും സൗന്ദര്യമുള്ള സ്ത്രീകളെന്ന വിശേഷണമുള്ള കുർദിഷ് വനിതകളെ തട്ടിക്കൊണ്ടു പോയി ഏറ്റവും ക്രൂരമായ രീതിയിൽ അവരെ പീഡിപ്പിക്കുകയാണ് ഐഎസ് ഭീകരരുടെ പതിവ്. ഐഎസ് ഭീകരരുടെ ആക്രമണവും പീഡനങ്ങളും അസഹനീയമായപ്പോൾ കുർദിഷ് വനിതകൾ തന്നെ മുൻകൈയെടുത്ത് ഐഎസ് ഭീകർക്കെതിരെ പോരാടാൻ ഇറങ്ങിത്തിരിക്കുകയായിരുന്നു.
സൗന്ദര്യം കൊണ്ടു മാത്രമല്ല ധൈര്യം കൊണ്ടും ലോകത്തെ മറ്റെല്ലാ സ്ത്രീകളേക്കാളും മുന്നിലാണെന്നു തെളിയിച്ചുകൊണ്ടാണ് ഇവർ ഓരോ ദിവസവും ജീവിക്കുന്നത്. തലക്കുമുകളിലൂടെ ചീറിപ്പായുന്ന വെടിയുണ്ടകളെ നോക്കിപ്പൊട്ടിച്ചിരിക്കാൻ അല്ലെങ്കിലും അത്രത്തോളം ധൈര്യമുള്ള സ്ത്രീകൾക്കല്ലേ കഴിയൂ...