കൈകാലുകളില്‍ മൂന്നു വീതം വിരലുകളുള്ള മമ്മികള്‍ അന്യഗ്രഹജീവികളാണെന്ന വാദവുമായി ഒരു കൂട്ടം കോൺസ്പിറസി തിയറിസ്റ്റുകൾ രംഗത്ത്. പെറുവിലെ നാസ്‌കയില്‍ നിന്നും ലഭിച്ച മമ്മിയാണ് ഇവരുടെ വാദങ്ങളുടെ അടിസ്ഥാനം. കൈകാലുകളില്‍ അസാധാരണമായ നീളമുള്ള മൂന്നു വീതം വിരലുകളും നീണ്ടു കൂര്‍ത്ത തലയുമുള്ള രൂപത്തിന്റെ മമ്മിയാണ് പെറുവില്‍ നിന്നും ലഭിച്ചത്.
ഈ മമ്മിയുടെ കണ്ടെത്തല്‍ വലിയ തോതില്‍ ചര്‍ച്ചയാവുകയും ഇതേക്കുറിച്ച് ഡോക്യുമെന്ററി നിര്‍മിക്കുകയും ചെയ്തു. ഈ ഡോക്യുമെന്ററിയില്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സര്‍വകലാശാലയിലെ പ്രൊഫസറായ ഡോ. കോണ്‍സ്റ്റന്റൈന്‍ കൊറോകോവ് പറയുന്നത് ഇത് മനുഷ്യന്റേതിന് സമാനമായ മറ്റൊരു ജീവിയാണെന്നാണ്. ശരീരം മുഴുവന്‍ വെളുത്ത പൊടികൊണ്ട് പൊതിഞ്ഞ നിലയിലാണ് മമ്മി കണ്ടെത്തിയത്. ഇത് ഈ ശരീരം കേടുകൂടാതെ സൂക്ഷിക്കുന്നതിനാണെന്നാണ് കരുതപ്പെടുന്നത്.
ലഭിച്ച മമ്മി എഡി 245നും 410 നും ഇടയ്ക്കുള്ളതാണെന്നാണ് കരുതപ്പെടുന്നത്. കോൺസ്പിറസി തിയറിസ്റ്റുകളുടെ വെബ് സൈറ്റുകളിലൊന്നായ Ancient-originsല്‍ ഇതേക്കുറിച്ച് പറയുന്നുണ്ട്. മുന്‍ധാരണകളില്ലാത്ത ശാസ്ത്രജ്ഞര്‍ ഇതേക്കുറിച്ച് പഠനത്തിന് തയാറാകണമെന്നും മനുഷ്യന് സമാനമായ മറ്റൊരു ജീവിവര്‍ഗത്തിന്റെ തെളിവുകളാകാം ഇതെന്നുമാണ് വെബ്‌സൈറ്റിൽ പറയുന്നത്.
അതേസമയം ഇതെല്ലാം തട്ടിപ്പാണെന്നും കൃത്രിമമായി നിര്‍മിച്ചതാണ് ഈ രൂപമെന്നും വാദിക്കുന്നവരുമുണ്ട്. എളുപ്പത്തില്‍ പ്രശസ്തി ലഭിക്കാന്‍ നടത്തുന്ന വിലകുറഞ്ഞ നാടകങ്ങളാണ് ഇതെന്നാണ് ഇവരുടെ വാദം. എന്നാല്‍ ഇത് വെറുമൊരു പ്ലാസ്റ്റര്‍ ഓഫ് പാരീസ് പ്രതിമയല്ലെന്ന് എക്‌സ്‌റേയില്‍ തെളിഞ്ഞ ഉള്ളിലെ എല്ലുകള്‍ തെളിയിക്കുന്നുണ്ട്.
നേരത്തെ നിരവധി അന്യഗ്രഹ ജീവികളുടെ കഥകളുമായി വന്നിട്ടുള്ള ജാമി മോസന്‍ എന്ന മാധ്യമപ്രവര്‍ത്തകനും പെറുവില്‍ നിന്നുള്ള മമ്മി കണ്ടെടുത്ത സംഘത്തിലുണ്ട്. 1947ലെ കുപ്രസിദ്ധമായ റോസ്‌വെല്‍ പറക്കുംതളിക സംഭവത്തിന്റെ കൂടുതല്‍ ചിത്രങ്ങളുടെ പ്രദര്‍ശനം ഇയാള്‍ 2015 മെയില്‍ നടത്തിയിരുന്നു. 20 ഡോളറാണ് അന്ന് പ്രദര്‍ശനത്തിന്റെ ടിക്കറ്റ് നിരക്കായി ജാമി റോസന്‍ നിശ്ചയിച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഈ ചിത്രങ്ങള്‍ ഒരു പുരാവസ്തു പ്രദര്‍ശനത്തിന്റെ ഭാഗമായുള്ള മമ്മിയുടെ ചിത്രങ്ങളാണെന്ന് തെളിഞ്ഞിരുന്നു.
ജാമിമോസന്റേയും സംഘത്തിന്റേയും തട്ടിപ്പില്‍ വീഴരുതെന്നാണ് പറക്കുംതളികകളെക്കുറിച്ച് ഗവേഷണം നടത്തുന്നവരില്‍ പ്രമുഖനായ നൈജല്‍ വാട്‌സന്റെ പ്രതികരണം. കൃത്രിമമായി നിര്‍മിക്കുന്ന അന്യഗ്രഹജീവികളെക്കുറിച്ചുള്ള പ്രചാരണങ്ങളില്‍ മിടുക്കനാണ് ജാമിയെന്നും അല്‍പമെങ്കിലും ചിന്തിക്കാന്‍ ശേഷിയുള്ളവര്‍ക്ക് ഇതിലെ തട്ടിപ്പ് മനസിലാകുമെന്നുമാണ് നൈജല്‍ വാട്‌സണ്‍ പറഞ്ഞത്.