ആക്രമണത്തിനിരയായ നടിക്കു പ്രതിയായ സുനിൽ കുമാറുമായി (പൾസർ സുനി) ഷൂട്ടിങ് സെറ്റിൽ കണ്ടു പരിചയം ഉണ്ടെന്നാണു താൻ ദിലീപിനോടു പറഞ്ഞതെന്നും അതിനപ്പുറം അടുപ്പമോ സൗഹൃദമോ ഉണ്ടെന്നു പറഞ്ഞിട്ടില്ലെന്നും നടനും സംവിധായകനുമായ ലാൽ. ‘ദിലീപും ഉദ്ദേശിച്ചത് അതു തന്നെയായിരിക്കും.
ഹണിബീ-2ന്റെ ഷൂട്ടിങ് ഗോവയിൽ നടന്നപ്പോൾ ഡ്രൈവറായി സുനിൽ കുമാറും അവിടെയുണ്ടായിരുന്നു. കുറച്ചു പേർ മാത്രമുള്ള സംഘമായിരുന്നതിനാൽ നടിക്കു സുനിലിനെ പരിചയമുണ്ടാവും എന്നാണു പറഞ്ഞത്. ആ പരിചയം മാത്രമാണ് ഞാൻ ഉദ്ദേശിച്ചത്. ഈ വിഷയത്തിൽ ഉയരുന്ന ആരോപണങ്ങളിൽ ദിലീപ് ഏറെ മാനസിക സംഘർഷം അനുഭവിക്കുന്നുണ്ട്. ഇങ്ങനെയൊക്കെ ചെയ്യാൻ ക്രിമിനൽ സ്വഭാവമുള്ള വ്യക്തിയല്ല ദിലീപ്.
ഹണി ബീ 2 സെറ്റിലുണ്ടായിരുന്നതിനാല്‍ പരിചയമുണ്ടായിരിക്കാം. കാറില്‍ മുഖം മറച്ച് കയറിയ സുനിയുടെ ശബ്ദം കേട്ട് അവള്‍ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍, സുഹൃത്ത് എന്നു പറയാവുന്ന അടുപ്പമൊന്നുമില്ല. ദിലീപ് എന്താണ് പറഞ്ഞതെന്ന് ഞാന്‍ കേട്ടിട്ടില്ല. ഈ മുന്‍പരിചയത്തിന്റെ കാര്യമാവും ദിലീപ് സൂചിപ്പിച്ചത്. ഇപ്പോള്‍ ഞാനത് നിഷേധിച്ചാല്‍ ദിലീപ് വലിയ കുഴപ്പത്തിലാകും. അതിന്റെ കാര്യം എനിക്കില്ല. എന്നാല്‍, മിണ്ടാതിരുന്നാല്‍ അത് അംഗീകരിക്കുന്നതിന് തുല്യമാവുകയും ചെയ്യും -ലാല്‍ വ്യക്തമാക്കി.
രണ്ടുപേരും എന്റെ സഹപ്രവർത്തകരാണ്. ദിലീപ് ഈ കേസിൽ നൂറുശതമാനം സത്യസന്ധനാണ് എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. ദിലീപിന്റെ വളർച്ചയിൽ അസൂയ ഉള്ള പലരുമുണ്ട്. സിനിമാരംഗത്ത് തന്നെ ഇങ്ങനെയുള്ളവരുണ്ട്. ആ ഒരു അംശമാണ് എടുത്തുകാട്ടി ദിലീപിനെതിരെ ഇത്തരം ആരോപണങ്ങൾ ഉയർന്നുവരുന്നത്.-ലാൽ പറഞ്ഞു.
ചാനല്‍ ചര്‍ച്ചയിലെ തുടര്‍ച്ചയായ ചോദ്യങ്ങളും സംഭവങ്ങളുടെ സമ്മര്‍ദ്ദവുമെല്ലാം ദിലീപിന് ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കാമെന്നും ലാല്‍ പറഞ്ഞു. ദിലീപിനെ താന്‍ ഫോണില്‍ വിളിച്ചിരുന്നെന്നും ഇതുവരെ അദ്ദേഹവുമായി നേരിട്ട് സംസാരിക്കാനായിട്ടില്ലെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.
സലീം കുമാറിന്റെ പോസ്റ്റ് അവളെ ഏറെ വേദനിപ്പിച്ചു. സലീമേട്ടന്‍ തന്റെ അടുത്ത സുഹൃത്താണെന്നും അവള്‍ വിളിച്ചപ്പോള്‍ പറഞ്ഞു. ഞാന്‍ പിന്നീട് സലീമിനെ വിളിച്ചിരുന്നു. ആ പോസ്റ്റ് മോശമായി പോയി എന്നു പറഞ്ഞു. അവനോട് എനിക്കതിനുള്ള അടുപ്പമുണ്ട്. ഇക്കാര്യം പറഞ്ഞപ്പോള്‍ അവളെ വേദനിപ്പിക്കണമെന്ന് ഒരുദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്നുമാണ് പറഞ്ഞു. നേരിട്ട് മാപ്പു പറയാമെന്നും പറഞ്ഞു -ലാല്‍ പറഞ്ഞു.